ന്യൂദല്‍ഹി: പ്രവാസികാര്യമന്ത്രാലയം കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടി പുനപരിശോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
തീരുമാനത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ സമീപിച്ചെങ്കിലും നിലപാട് മാറ്റില്ലെന്നും ഇരട്ടിപ്പണി ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്നും കേന്ദ്രവിദേശകാര്യമന്ത്രി അറിയിച്ചു.
പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്ന നോഡല്‍ ഏജന്‍സി ഒന്നാണെന്നിരിക്കെ രണ്ടു മന്ത്രാലയങ്ങളുടെ ആവശ്യമില്ലെന്ന് സുഷമാ സ്വരാജ് മുഖ്യമന്ത്രിയെ അറിയിച്ചു. ഗുണപരമായ മാറ്റങ്ങളെ സംസ്ഥാനം അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിത്. രണ്ടു മന്ത്രാലയങ്ങളില്‍ കയറിയിറങ്ങി തീരുമാനങ്ങള്‍ വൈകുന്നത് ഇല്ലാതാക്കാന്‍ പുതിയ നടപടി സഹായകരമാകുമെന്നും സുഷമാ സ്വരാജ് മുഖ്യമന്ത്രിയെ അറിയിച്ചു.
പ്രവാസികാര്യമന്ത്രാലയം വിദേശകാര്യവകുപ്പില്ലയിപ്പിക്കണമെന്ന ആവശ്യം കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിക്കുകയും ചെയ്തു. ചെറിയ സര്‍ക്കാര്‍, പരമാവധി ഭരണം എന്ന എന്‍ഡിഎ സര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ചയാണ് പ്രവാസി വകുപ്പ് ഇല്ലാതാക്കിയ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2004ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണ് പ്രവാസികാര്യങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ആദ്യം മിനിസ്ട്രി ഓഫ് നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് അഫയേഴ്സ് എന്നായിരുന്നു പേരെങ്കിലും 2004 സപ്തംബറില്‍ മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് എന്ന് പുനര്‍നാമകരണം ചെയ്തു. കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയായിരുന്നു ദീര്‍ഘകാലം പ്രവാസികാര്യമന്ത്രി സ്ഥാനം വഹിച്ചിരുന്നത്. കേവലം നൂറുകോടി രൂപയില്‍ താഴെ മാത്രം ബജറ്റ് വിഹിതവും പത്തോളം ജീവനക്കാരുമുള്ള ചെറിയ മന്ത്രാലയം പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള പരിഹാരം കാണുന്നതിന് പര്യാപ്തമായിരുന്നില്ല.
നിരവധി പരാതികളാണ് വയലാര്‍ രവി മന്ത്രിസ്ഥാനം വഹിച്ചിരുന്ന കാലത്ത് വകുപ്പിനെപ്പറ്റി ഉയര്‍ന്നിരുന്നത്. വിദേശകാര്യമന്ത്രാലയവുമായുള്ള യോജിപ്പില്ലായ്മ പ്രവാസി കാര്യവകുപ്പിനെ കാര്യക്ഷമതയില്ലാത്ത മന്ത്രാലയമായി നിലനിര്‍ത്തി. എന്നാല്‍ പുതിയ സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയതോടെ ഇരു വകുപ്പുകള്‍ക്കുമായി ഒരു മന്ത്രിയെയാണ് ചുമതലപ്പെടുത്തിയത്. ഇരട്ടിപ്പണികള്‍ തുടര്‍ച്ചയായതോടെയാണ് പ്രവാസി മന്ത്രാലയം വേണ്ടെന്നു വെയ്ക്കാന്‍ വിദേശകാര്യമന്ത്രി തീരുമാനിച്ചത്.
എന്നാല്‍ സര്‍ക്കാരിന്റെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത് മോശം കീഴ്വഴക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രവാസി വകുപ്പിനെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചതിനെ രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഉമ്മന്‍ചാണ്ടിക്കും വകുപ്പ് മന്ത്രി കെ.സി ജോസഫിനും സുഷമാ സ്വരാജ് വകുപ്പ് ലയനം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരു സംസ്ഥാന സര്‍ക്കാരിനും ചോദ്യം ചെയ്യാനാവില്ലെന്ന മറുപടിയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: