കൊല്‍ക്കത്ത: ഐഎസ്എല്ലിനും സാഫ് കപ്പിനും പിന്നാലെ ഇന്ത്യയില്‍ വീണ്ടും കാല്‍പ്പന്തുകളിയുടെ പൂരം. ദേശീയ ഐ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഐ ലീഗിന്റെ ഒമ്പതാം എഡിഷനിലെ ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനും മിസോറാമില്‍ നിന്നുള്ള ഐസ്വാളും വൈകിട്ട് 4.30ന് ഏറ്റുമുട്ടും. രാത്രി 7ന് നടക്കുന്ന രണ്ടാം കളിയില്‍ സാല്‍ഗോക്കര്‍ ഗോവയും ബെംഗളൂരു എഫ്സിയും തമ്മിലും കളിക്കും.
രാജ്യത്തെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്താനുള്ള ഐ ലീഗ് അഞ്ചുമാസം നീണ്ടുനില്‍ക്കും. മൂന്നു തവണ ജേതാക്കളായ ഡെംപോ സ്പോര്‍ട്സ് ക്ലബ് ഇത്തവണ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. കഴിഞ്ഞ വര്‍ഷം 11 ടീമുകള്‍ പങ്കെടുത്ത ലീഗില്‍ 10-ാം സ്ഥാനത്താണ് ഡെംപോ എത്തിയത്. ബെംഗളൂരു എഫ്സിയും റോയല്‍ വാഹിങ്ദോയുമായിരുന്നു കഴിഞ്ഞ വര്‍ഷം രണ്ടും മൂന്നുംസ്ഥാനങ്ങളില്‍.
ഈ സീസണില്‍ ഐ ലീഗില്‍ പന്തുതട്ടാനിറങ്ങുന്നത് ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്, ബെംഗളൂരു എഫ്സി, സാല്‍ഗോക്കര്‍ ഗോവ, സ്പോര്‍ട്ടിങ് ക്ലബ് ഗോവ, ഷില്ലോങ് ലജോങ്, മുംബൈ എഫ്സി, ഐസ്വാള്‍ എഫ്സി, ഡിഎസ്കെ ശിവാജിയന്‍സ്. ഇതില്‍ ഡിഎസ്കെ കോര്‍പ്പറേറ്റ് ടീമായി നേരിട്ട് ഇതാദ്യമായി ലീഗിനെത്തുന്നു. രണ്ടാം ഡിവിഷന് ജേതാക്കളായി പൊരുതിക്കയറിയാണ് മിസോറമില്‍നിന്നുള്ള ഐസ്വാളിന്റെ വരവ്. ഐസ്വാളിന്റെയും കന്നി ഐ ലീഗ്.
എന്നാല്‍ ഐ ലീഗിന് പഴയതുപോലെയുള്ള പ്രാധാന്യമൊന്നും ആരും നല്‍കുന്നില്ല. ഐഎസ്എല്ലിന്റെ വരവാണ് ഐ ലീഗിന്റെ പ്രസക്തിയും കുറച്ചത്. പതിനാല് ടീമുകള്‍ വരെ കളിച്ചിരുന്ന ഐ ലീഗില്‍ ഈ വര്‍ഷം ഒന്‍പത് ടീമുകള്‍ മാത്രമാണ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ കളിച്ച പൂനെ എഫ്സി, റോയല്‍ വഹിങ്ദോ, ഭാരത് എഫ്സി എന്നീ ടീമുകളാണു പിന്മാറിയത്. ആരും പ്രാധാന്യം നല്‍കാത്ത ലീഗിനായി പണം മുടക്കാനാവില്ലെന്ന കാരണമാണ് ടീമുകളുടെ പിന്മാറ്റത്തിന് പിന്നിലും. മാത്രമല്ല മാര്‍ക്വീ താരമെന്ന നിബന്ധനതന്നെ ഇത്തവണ ഇല്ലാതാവുകയാണ്. പ്രശസ്തനായ വിദേശതാരത്തെ ക്ലബ്ബിലെത്തിക്കാന്‍ പണമില്ലെന്ന ക്ലബ്ബുകളുടെ വാശിക്കു മുന്നില്‍ അധികൃതര്‍ വഴങ്ങുകയായിരുന്നു.
ഐഎസ്എല്ലില്‍ മിന്നിത്തിളങ്ങിയ ഇന്ത്യന്‍ താരങ്ങളും ചില വിദേശതാരങ്ങളും ഐ ലീഗില്‍ പന്തുതട്ടാനിറങ്ങുന്നുണ്ട്. അത്ലറ്റികൊ കൊല്‍ക്കത്തയിലുണ്ടായിരുന്ന അരാട്ട ഇസുമി മുംബൈ എഫ്സിയില്‍ കൡക്കും. മുംബൈ സിറ്റി എഫ്സിയുടെ കുന്തമുനയായ ഹെയ്തി താരം സോണി നോര്‍ദെ, ട്രിനിഡാഡ് ആന്റ് ടുബാഗോ താരം കോര്‍ണെല്‍ ഗ്ലെന്‍ എന്നിവര്‍ നിലവിലെ ചാമ്പ്യന്മാരായ മോഹന്ബഗാന് നിരയിലാണ്.
നിലവിലെ ഐ ലീഗ് ടോപ് സ്കോററായ റാന്റി മാര്‍ട്ടിനസ് ഈസ്റ്റ്ബംഗാളില്‍ തുടരുന്നു. ഐഎസ്എല്ലില്‍ ഗോവയ്ക്കുവേണ്ടി കളിച്ച സി.എസ്. സബീത്ത്, ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പറക്കും ഗോളിയായിരുന്ന ടി. പി. രഹ്നേഷ് എന്നിവരും പുതിയ സീസണില്‍ ഈസ്റ്റ് ബംഗാളിനായി കളത്തിലെത്തും. മലയാളി താരങ്ങളായ സി.കെ. വിനീതും റിനോ ആന്റോയും ഇത്തവണയും ബെംഗളൂരു എഫ്സിക്കുവേണ്ടി ഇറങ്ങുമ്പോള്‍ മുഹമ്മദ് റാഫി, എം.പി. സക്കീര്‍ എന്നിവര്‍ ഡിഎസ്കെ ശിവാജിയന്സിലേക്ക് മാറി. ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് സ്ട്രൈക്കര്‍മാരായ സുനില്‍ ഛേത്രിയും റോബിന് സിങും മിഡ്ഫീല്‍ഡര്‍ തോയ് സിങും ബെംഗളൂരുവിന് വേണ്ടി കളത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: