‘യുവതുര്‍ക്കി’. ഒരുകാലത്ത് കോണ്‍ഗ്രസിലെ കോണ്‍ഗ്രസുകാര്‍ക്കുള്ള വിശേഷണം അതായിരുന്നു. അതില്‍പെട്ട എംപിമാരുടെ കൂട്ടത്തില്‍ വയലാര്‍ രവിയുമുണ്ടായിരുന്നു. രവിയോടൊപ്പം ‘വയലാര്‍’ എന്ന പേരുവീണത് ഏറെ പരിവര്ത്തനത്തിനുശേഷമാണ്. മുഴുത്ത കോണ്‍ഗ്രസുകാരായ അച്ഛനമ്മമാര്‍ വീട്ടില്‍ വിളിച്ച പേര് സിംപ്സണ് എന്നായിരുന്നു. വയലാര്‍ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ‘എം.കെ. രവീന്ദ്രന്’ എന്ന പേര് നല്‍കിയത് അധ്യാപകന്. ആലപ്പുഴ എസ്ഡി കോളേജില്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് എന്ന വിദ്യാര്‍ഥി സംഘടനാ നേതൃത്വത്തിലെത്തിയപ്പോഴാണ് വയലാര്‍ രവിയായത്.
ഏറ്റവും ഒടുവില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി എന്നപേരിലും അറിയപ്പെട്ടു. പദവി അതാണെങ്കിലും അതിനോട് ഒട്ടും നീതികാട്ടിയില്ല. അതിനാല്‍ തന്നെ പ്രവാസികള്‍ക്ക് വയലാര്‍ രവി എന്ന പേര് കേള്‍ക്കുന്നതുപോലും അലര്‍ജിയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലടക്കം അനേകം മലയാളി പ്രവാസികള്‍ വയലാര്‍ രവിയെ പുച്ഛത്തോടെ സ്വീകരിച്ച വിവരങ്ങള്‍ നിരവധി. ഫെയ്സ്ബുക്കിലടക്കം പരിഹാസ കഥാപാത്രമായി മാസങ്ങളോളം ഇദ്ദേഹത്തെ അവതരിപ്പിച്ചിരുന്നു. എന്തിനാണിതൊക്കെ എന്നല്ലെ! നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവാസി മന്ത്രാലയത്തെ വിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ നിശ്ചയിച്ചു. അതിനെതിരെ വയലാര്‍ജി ഗര്‍ജിച്ചിരിക്കുകയാണ്.
”കേന്ദ്ര പ്രവാസി മന്ത്രാലയം നിര്‍ത്തലാക്കുന്നത് വിദേശത്തു ജോലിചെയ്യുന്ന ഭാരതീയരുടെ പ്രാധാന്യത്തെ വിലകുറച്ചു കാണുന്നതിന് തുല്യമാണ്. വിദേശ ഭാരതീയരോടുള്ള സ്നേഹവും ആദരവും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയുമാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രവാസകാര്യമന്ത്രാലയം രൂപവത്കരിക്കാന്‍ പ്രേരിപ്പിച്ചത്. ഭാരതം സാമ്പത്തികമായി ഏറ്റവും പ്രതിസന്ധി നേരിട്ട അക്കാലത്ത് വിദേശ ഭാരതീയര്‍ നാട്ടിലേക്ക് അയച്ച വിദേശനാണ്യമാണ് ഭാരതത്തിന്റെ സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്തിയത്.” വയലാര്‍ രവിയുടെ വാക്കുകളാണിത്.
ഒടുക്കം പറഞ്ഞ വാചകം ശരിയാണ്. പ്രവാസി ഭാരതീയരുടെ പോക്കറ്റ് തപ്പുന്നതില്‍ രവി നേതൃത്വം നല്കിയ പ്രവാസി വകുപ്പ് നന്നായി വിജയിച്ചു. എന്നാല്‍ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ഈ വകുപ്പിനായില്ല എന്നതുകൊണ്ടാണ് വകുപ്പുമന്ത്രിയെ കാണുമ്പോള്‍ പ്രവാസികള്‍ പ്രതിഷേധസ്വരമുയര്‍ത്തിയത്.
അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെയാണ് പ്രവാസികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നത്. അങ്ങനെയാണ് ‘പ്രവാസി സംഗമം’ നടത്താന്‍ തീരുമാനമായത്. ഏറെ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങളും പ്രവാസികളില്‍നിന്ന് സ്വീകരിക്കുകമാത്രമല്ല അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും കഴിഞ്ഞിരുന്നു. വാജ്പേയി ഭരണം ഒഴിഞ്ഞു മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ പ്രവാസി സംഗമം തുടര്‍ന്നു എന്നതല്ലാതെ പ്രവാസികളെ ഗൗനിക്കുന്ന പതിവുണ്ടായിരുന്നില്ല. ഇതില്‍ പരക്കെ അമര്ഷമുയര്ന്നപ്പോഴാണ് പ്രവാസി മന്ത്രാലയത്തിന് രൂപംനല്കിയത്. 2006 ജനുവരി 30 മുതല്‍ 2014 മെയ് 16 വരെ വയലാര്‍ രവിയായിരുന്നു വകുപ്പിന്റെ മന്ത്രി. പ്രവാസികള്‍ക്കായി ഒന്നും ചെയ്യാത്ത മന്ത്രിക്കെതിരെ ഫെയ്സ് ബുക്കിലടക്കം ‘പ്രതീകാത്മക ചീമുട്ടയേറ്’ വരെ നടത്തി. ദുബായില്‍ മന്ത്രി എത്തുമെന്നറിയിച്ചപ്പോള്‍ കരിദിനമാണാചരിച്ചത്.
നരേന്ദ്രമോദി അധികാരമേറ്റശേഷം ഈ വകുപ്പിന് ഒരു മന്ത്രിയെ നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടെന്തെങ്കിലും ദോഷമുണ്ടായോ ? ഇല്ലെന്ന് ഏത് കണ്ണ്പൊട്ടനും പറയില്ലേ. ഒന്നരവര്‍ഷം കൊണ്ട് നരേന്ദ്രമോദിയും വിദേശകാര്യവകുപ്പുമന്ത്രി സുഷമാ സ്വരാജും നടത്തിയ പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത അദ്ഭുതാവഹമല്ലെ ? ‘മിനിമം ഗവണ്മെന്റ് മാക്സിമം ഗവേണന്‍സ്’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച ഒരു പ്രധാനമന്ത്രിക്ക് ഒരു വകുപ്പും ആ വകുപ്പിന് ഒരു ക്യാബിനറ്റ് മന്ത്രിയും ഇല്ലാതാകുന്നതല്ലെ സന്തോഷദായകം. പ്രവാസികാര്യ വകുപ്പ് ചെയ്യേണ്ടതെല്ലാം വിദേശകാര്യവകുപ്പു വഴിയാണ് ചെയ്യേണ്ടത്. രണ്ടും ചെയ്യാന്‍ സുഷമാ സ്വരാജും സഹപ്രവര്‍ത്തകരും പ്രാപ്തരാണെന്ന് തെളിഞ്ഞു. അതുകൊണ്ടുതന്നെ പ്രവാസി വകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കുകയും ചെയ്തു. അതുവഴിമാത്രം പത്തുകോടിരൂപ ഖജനാവിന് നേട്ടവുമായി. ഒരു വകുപ്പിനും മന്ത്രിക്കും ശരാശരി പത്തു കോടിയാണത്രെ വാര്‍ഷിക ചെലവ്.
പതിനാലാമത് പ്രവാസിസംഗമം ഇന്ന് ദല്‍ഹിയില്‍ തുടങ്ങുകയാണ്. അതില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രി കെ.സി. ജോസഫും അവിടെ എത്തി. പ്രവാസി വകുപ്പ് ഒഴിവാക്കിയതില്‍ അവര്‍ വിലപിക്കുകയും ചെയ്തിരിക്കുന്നു. പ്രവാസികാര്യമന്ത്രി ഇല്ലാതിരുന്നിട്ടും എന്തൊക്കെ നേട്ടങ്ങള്‍ ഈ മേഖലയിലുണ്ടായി എന്നത് അഭിമാനത്തോടെയല്ലെ പ്രവാസികള്‍ ഓര്‍ക്കുന്നത്. ഓര്‍മയില്ലേ യമനിലും ഇറാഖിലും ചടുലമായ നീക്കത്തിലൂടെ തീച്ചൂളയില്‍ നിന്ന് ആയിരക്കണക്കിന് മനുഷ്യരെ രക്ഷിച്ച സംഭവം. ഭാരതദൗത്യസേന യമനില്‍ നിന്ന് മാത്രം 5600 പേരെയാണ് രക്ഷിച്ചത്. വ്യോമസേനയുടെ സഹായത്തോടെ വിദേശകാര്യവകുപ്പ് വിമാനത്തിലും കപ്പലിലുമായാണ് പ്രവാസികളെ രക്ഷിച്ചത്. ഭാരതീയരെ രക്ഷിക്കുക മാത്രമല്ല 48 രാജ്യങ്ങള്‍ ഭാരതത്തിന്റെ സഹായം തേടി. ആ രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിച്ചതിനെ നന്ദിപൂര്‍വം സ്മരിച്ചു, അമേരിക്കയടക്കം. വിദേശകാര്യമന്ത്രി വി.കെ. സിംഗ് നേരിട്ട് ചെന്നാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. ഇവിടെ വയലാര്‍ രവിയാണ് മന്ത്രിയെങ്കില്‍ എന്തുചെയ്യുമായിരുന്നു ?
ഇറാഖില്‍ 300 മലയാളി നഴ്സ്മാരടക്കം നൂറുകണക്കിന് പ്രവാസികള രക്ഷിച്ചതിന്റെ നയതന്ത്രം എന്തായിരുന്നു എന്നുപോലും അറിയില്ല. അത്രയും അദ്ഭുതകരമായിരുന്നു എല്ലാ നടപടികളും.
നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷമാണല്ലോ നിരവധി പദ്ധതികള്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷം മാത്രം തുടങ്ങിയ പരിപാടികളില്‍ ചിലത്: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും തമ്മിലുള്ള പൊതുസ്വകാര്യ പങ്കാളിത്ത സംരംഭമായഓവര്സീസ് ഇന്ത്യന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍(ഒഐഎഫ്സി) വിദേശത്തുള്ള ഭാരതീയരും ഭാരത വംശജരുമായി ക്രിയാത്മാക ബന്ധംസ്ഥാപിക്കുന്നതിനും യുവാക്കളായ ഭാരത വംശജര്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കി സംസ്ഥാന ഗവണ്മെന്റുകളുമായും സഹകരണം വര്‍ധിപ്പിക്കുന്നതിനും ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിക്കാന്‍ ജൂലൈയില്‍ തീരുമാനിച്ചു.
ജനുവരി മുതല്‍ സപ്തംബര്‍ വരെ ഗുജറാത്ത്, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ‘ഭാരതത്തെ അറിയൂ’ പരിപാടി സംഘടിപ്പിച്ചു. ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങള്‍ക്കുവേണ്ടി പ്രത്യേക കെഐപി ജനുവരി 6 മുതല്‍ 26 വരെ നടന്നു.
കുറഞ്ഞ ഗവണ്മെന്റ്, കൂടുതല്‍ ഭരണം എന്ന ലക്ഷ്യംകൈവരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ജനുവരി 16 മുതല്‍ ഇ മിഗ്രേറ്റ് പോര്‍ട്ടല്‍വഴി ഇലക്ട്രോണിക് ക്ലിയറന്‍സ് നല്കാന് ആരംഭിക്കുകയും പാസ്പോര്‍ട്ടുകളില്‍ ഇസിആര്‍ സ്റ്റിക്കറുകള്‍ പതിക്കുന്നത് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ബ്യൂറോ ഓഫ് എമിഗ്രേഷന്റെ എല്ലാ ചെക്ക്പോസ്റ്റുകളിലുമുള്ള വിവരശേഖരത്തില്‍ ഈ ഇലക്ട്രോണിക് ക്ലിയറന്‍സ് ലഭ്യമാണ്. ഇത്എമിഗ്രേഷന് നടപടിക്രമങ്ങള്‍ ലളിതമാക്കുകയും എളുപ്പമുള്ളതാക്കുകയും സയമലാഭം നേടിത്തരികയും ചെയ്തു.
ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍വിസയില്‍ പോകുന്ന, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമായ പാസ്പോര്‍ട്ട് ഉടമകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ക്ക് 1983 ലെ എമിഗ്രേഷന്‍ നിയമം അനുസരിച്ച് രജിസ്ട്രേഷന് ആവശ്യമാണ്. രജിസ്ട്രേഷന്റെ ഭാഗമായി ഏജന്‍സികള്‍ ബാങ്ക്ഗ്യാരന്റി നല്‍കേണ്ടതാണ്. ഈ ബാങ്ക്ഗ്യാരന്റി തുക 20 ലക്ഷമെന്നത് 50 ലക്ഷമാക്കി സപ്തംബര്‍ 21 ന് ഇറക്കിയ ഗസറ്റ് വിജ്ഞാപത്തിലൂടെ ഉയര്‍ത്തി.
വീട്ടുജോലിക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ഭാരതവും സൗദിഅറേബ്യയും തമ്മിലുണ്ടാക്കിയ തൊഴില്സഹകരണകരാറിനെ പറ്റിയും കുടിയേറ്റക്കാരുടെ ക്ഷേമവും ചര്‍ച്ച ചെയ്യുന്നതിന് ഒക്ടോബര്‍ 13ന് നടന്ന സംയുക്ത ഉപദേശകസമിതിയോഗം വേദിയായി.
വിദേശത്തെ തൊഴില്‍ സംബന്ധിച്ച് കുടിയേറ്റതൊഴിലാളികള്‍ക്ക് എല്ലാവിവരങ്ങളും നല്‍കുന്നതിന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും തമിഴ്നാട്ഗവണ്മെന്റും ചേര്‍ന്ന് ജൂണില്‍ ചെന്നൈയില്‍ ഒരു മൈഗ്രന്റ്റിസോഴ്സ് സെന്റര്‍ ആരംഭിച്ചു. ഇത്തരത്തിലുള്ള ഭാരതത്തിലെ തന്നെ നാലാമത് സ്ഥാപനമാണ് ചെന്നൈയിലേത്.
ഒക്ടോബറില്‍ ആരംഭിച്ച ഇ-ഓഫീസ് എന്ന ഡിജിറ്റല്‍ ഫയലിങ്ങ് സംവിധാനം മന്ത്രാലയത്തിലും പ്രവര്‍ത്തനക്ഷമമായി. സദ്ഭരണ നടപടിയെന്ന നിലയില്‍ ഒക്ടബോര്‍ ഒന്നിനാണ് സംവിധാനം ഔദ്യോഗികമായി ആരംഭിച്ചത്. എല്ലാ പുതിയ ഫയലുകളും ഇ-ഓഫീസ് വഴിയാണ് നീങ്ങുന്നത്. സമയലാഭമുണ്ടാക്കി സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കുന്നതിന് ഇത് വഴിവച്ചു.
ഇന്ത്യ ഡവലപ്മെന്റ് ഫണ്ട് ഫോര്‍ ഓവര്‍സീസ് ഇന്ത്യന്‍സ് ഒക്ടോബര്‍ 15, 16 തീയതികളില്‍ അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്നു യുഎഇ നഗരങ്ങളില്‍ ഔട്ട്റീച്ച് പരിപാടികള്‍ നടത്തി. സ്വച്ഛ ഭാരത് അഭിയാന്, ഗംഗാശുചീകരണദൗത്യം പോലുള്ള സുപ്രധാന പദ്ധതികള്‍ക്ക് പ്രവാസി ഭാരതീയരും ഭാരത വംശജരും പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കേരളത്തില്‍ നിന്നടക്കം രാഷ്ട്രീയനേതാക്കളും മന്ത്രിമാരും പ്രവാസികളെ കാണാന്‍ ചെല്ലാറുണ്ട്.
ചെല്ലും ചെലവും പ്രവാസികളുടെതായിരിക്കും. എന്നാല്‍ അവരാരും പ്രവാസികള്‍ വിദേശത്ത് നേരിടുന്ന പ്രശ്നങ്ങളെന്ത് എന്നന്വേഷിക്കാറില്ല. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി ദുബായില്‍ ചെന്നപ്പോള്‍ ആദ്യം ചെയ്തത് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു. എന്തൊരു ആഹ്ലാദവും അഭിമാനവുമാണ് അത് പ്രവാസികളിലുണ്ടാക്കിയത് ! അങ്ങനെ ഒരു പ്രധാനമന്ത്രിയുടെ കീഴില്‍ എന്തിന് ഇതിനായി ഒരു ക്യാബിനറ്റ് മന്ത്രിയും വകുപ്പും എന്ന ചോദ്യം പ്രസക്തം തന്നെയല്ലേ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: