മാനന്തവാടി: വി. എം. സുധീരന്റെ ജനരക്ഷായാത്രയുടെ മാനന്തവാടിയിലെ പൊതുസമ്മേളനവേദിയില്‍ വാറണ്ട് പ്രതിയായ മഹിളാകോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ബിന്ദുകൃഷ്ണ ഇരുന്നിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ് മാറിനിന്നു.
2014ല്‍ ബിന്ദുകൃഷ്ണ നയിച്ച യാത്ര മാനന്തവാടി ഗാന്ധി പാര്‍ക്കിലെത്തിയപ്പോള്‍ പത്ത് മണികഴിഞ്ഞും മൈക്ക് ഉപയോഗിച്ചു എന്ന കുറ്റത്തിന് ബിന്ദുകൃഷ്ണക്കെതിരെ പോലീസ് കേസ്സെടുത്തിരുന്നു. ഗാന്ധിപാര്‍ക്കില്‍ അവധി ദിവസങ്ങളൊഴികെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഉച്ചഭാഷിണി നിരോധിച്ചുകൊണ്ട് വയനാട് സബ് കളക്ടറായിരുന്ന എന്‍.പ്രശാന്ത് ഉത്തരവിറക്കിയിരുന്നു. പത്ത് മണി കഴിഞ്ഞാണ് ബിന്ദുകൃഷ്ണ പ്രസംഗത്തിന് മുതിര്‍ന്നത്.
മാധ്യമപ്രവര്‍ത്തകര്‍ ഇത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാനന്തവാടി എസ്ഐ ആയിരുന്ന ഷാജു ജോസഫ് എത്തി മൈക്ക് ഓഫ് ചെയ്യിച്ചു. ഇതേത്തുടര്‍ന്ന് എസ്ഐക്കെതിരെ ബിന്ദുകൃഷ്ണയുടെ ശക്തമായ ആക്രോശവുമുണ്ടായി. എസ്ഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന് ബിന്ദുകൃഷ്ണ ഭീഷണി മുഴക്കി. സംഭവം സംസ്ഥാനതലത്തില്‍ ചര്‍ച്ചാവിഷയമായതോടെ എസ്ഐയെ സ്ഥലം മാറ്റി.
ബിന്ദുകൃഷ്ണക്കെതിരെ മാനന്തവാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആദ്യവാറണ്ട് പ്രതി സ്ഥലത്തില്ലെന്ന കാരണത്താല്‍ പോലീസ് മടക്കി. രണ്ടാമത്തെ വാറണ്ട് നിലനില്‍ക്കെയാണ് മാനന്തവാടിയിലെ പൊതുസമ്മേളനവേദിയില്‍ ബിന്ദുകൃഷ്ണ പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ടില്ലെന്ന് മാനന്തവാടി പോലീസും നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: