ചേര്‍ത്തല: മലയാളികളുടെ ഗന്ധര്വന് വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്ക്കുന്ന വയലാര്‍ രാഘവപറമ്പിലെത്തിയ തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് ഊഷ്മള വരവേല്‍പ്പ്. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ നേതൃത്വത്തില്‍ യാത്രാംഗങ്ങള്‍ വയലാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മനുഷ്യന്റെ ദുഃഖവും ജീവിതവും മനസിലാക്കി കവിതകള്‍ എഴുതിയ വിശ്വസാഹിത്യകാരനായിരുന്നു വയലാര്‍ രാമവര്‍മ്മയെന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പറഞ്ഞു. വിശ്വപ്രമേയങ്ങള് അദ്ദേഹത്തിന്റെ കവിതയില്‍ ഇടം നേടി. ആരും കേള്‍ക്കാന്‍ കൊതിക്കുന്ന കവിതകള്‍ ആണ് വയലാറിന്റേതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്കാരിക സംഘടനകള്‍ തീര്‍ത്ഥയാത്രയ്ക്ക് സ്വീകരണം നല്കി. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. പി. ജി. ഹരിദാസ്,യാത്രാ ക്യാപ്റ്റന്‍ സി.സി. സുരേഷ്, തപസ്യ സംസ്ഥാന സംഘടനാസെക്രട്ടറി പി. ഉണ്ണികൃഷ്ണന്, അഡ്വ.എന്‍.വി.സാനു, അഡ്വ. പി.കെ. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ അമ്പലപ്പുഴയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. തുടര്‍ന്ന് ആലപ്പുഴ, മുഹമ്മ ചീരപ്പന്‍ചിറ കളരി, ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വയലാറിലെത്തിയത്. തുടര്‍ന്ന് തൈക്കാട്ടുശേരി വഴി വൈക്കത്ത് പ്രവേശിച്ചു. മുഹമ്മ ചീരപ്പന്‍ചിറ കളരിയിയില്‍ രാവിലെ പത്തോടെയെത്തിയ യാത്രയെ ശംഭൂബാലസുബ്രഹ്മണ്യം ട്രസ്റ്റിന്റെ ഭാരവാഹികള്‍ വരവേറ്റു.
പഠനകളരിയില്‍ നാളികേരമുടച്ചും ഭദ്രദീപ പ്രകാശനം നടത്തിയുമാണ് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരനും സംഘവും കളരിയിലേയ്ക്ക് പ്രവേശിച്ചത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ശംഭുബാലസുബ്രഹ്മണ്യം ട്രസ്റ്റ് ഭാരവാഹികളായ മാധവബാലസുബ്രഹ്മണ്യം, ഭാര്യ പത്മജ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
തപസ്യയുടെ സാഗരതീര സാംസ്കാരിക യാത്ര ഇന്ന് വൈപ്പിനില്‍ തുടങ്ങും. എടവനക്കാട് (നായരമ്പലം), ചെറായി, പറവൂര്‍, മൂത്തകുന്നം, പാലിയം, തിരുവഞ്ചിക്കുളം, കൊടുങ്ങല്ലൂര്‍, തൃക്കണാമതിലകം എന്നിവിടങ്ങിലൂടെ ഇരിങ്ങാലക്കുടയില്‍ സമാപിക്കും. നാളെ കാട്ടൂരില്‍ ആരംഭിച്ച് എടപ്പാളില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: