തിരുവനന്തപുരം: കുളത്തൂര്‍ മണ്‍വിള മേജര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡ് നവീകരണം മേയര്‍ അട്ടിമറിക്കുന്നതായി പരാതി. കാലങ്ങളായി നഗരസഭ ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്തിയിരുന്ന റോഡാണിത്. എന്നാല്‍ നഗരസഭയുടെ പരിധിയില്പ്പെടുന്നതല്ലായെന്നാണ് മേയര്‍ ഇപ്പോള്‍ പറയുന്നത്. പിഡബ്ല്യുഡിക്കാണ് ടാറിംഗ് ചുമതലയെന്നും അതിനാല്‍ നഗരസഭ ഫണ്ട് വിനിയോഗിക്കാന്‍ കഴിയില്ല എന്നുമാണ് മേയറുടെ നിലപാട്.
സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉത്സവത്തിനുമുമ്പ് റോഡ് ടാറിംഗ് നടത്തണമെന്ന് ബിജെപിയുടെ ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലര്‍ സുനിചന്ദ്രന്റെ ആവശ്യത്തെ തുടര്‍ന്നാണ് മേയര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ റോഡ് പിഡബ്ല്യുഡി ഏറ്റെടുത്തതായുള്ള രേഖകള്‍ വകുപ്പുതലങ്ങളില്‍ ഇല്ല. 2008ല്‍ മുള്ളുവിള റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നഗരസഭ പത്തുലക്ഷം അനുവദിച്ചിരുന്നു. പദ്ധതി മുടങ്ങിയതുകാരണം ഫണ്ട് ചെലവഴിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ ഫണ്ടില്‍ നിന്ന് ക്ഷേത്രം റോഡ് നവീകരിക്കണമെന്നാണ് സുനിചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത്. ഇതിനായി പുതിയ പ്രോജക്ടും നല്കി. ആദ്യം അനുകൂല സമീപനമാണ് മേയര്‍ സ്വീകരിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനീയറടക്കമുള്ളവര്ക്ക് നിര്‍ദ്ദേശം നല്‍കുകയും ടാറിംഗിന് വേണ്ട ആറുലോഡ് ചരല് ഇറക്കുകയും ചെയ്തു. ഇതിനിടയിലാണ് മേയര്‍ മലകം മറിഞ്ഞത്. കുളത്തൂര്‍ വാര്‍ഡ് കൗണ്‍സിലറും പ്രദേശത്തെ മുന്‍ കൗണ്‍സിലറായിരുന്ന വ്യക്തിയും സിപിഎം ജില്ലാ സെക്രട്ടറിയുമാണ് മേയറുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് ആരോപണം. മേയര്‍ സീറ്റ് ജില്ലാ സെക്രട്ടറിയുടെ കരുണയിലായതുകൊണ്ട് ഇദ്ദേഹത്തെ മറികടക്കാന്‍ മേയര്‍ക്ക് കഴിയില്ലയെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞദിവസം ബിജെപി കൗണ്‍സിലര്‍ ടാറിംഗുമായി ബന്ധപ്പെട്ട് മേയറെ കണ്ടപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. എന്നാല്‍ വകമാറ്റി ഫണ്ട് ചെലവഴിച്ചാല്‍ ചുമതല വഹിക്കുന്ന നഗരസഭ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്‍ സിപിഎം കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയതായും ഉദേ്യാഗസ്ഥര്‍ പറയുന്നു. അതേസമയം ടാറിംഗ് വിഷയത്തില്‍ സ്ഥലം എംഎല്‍എയുടെ നിലപാടും ഇടതുപാര്‍ട്ടികള്‍ക്ക് അനുകൂലമാണ്. 2015-ല്‍ വെള്ളക്കെട്ട് പ്രദേശമായ ഭാരതീയ വിദ്യാഭവന് മുതല്‍ ക്ഷേത്രറോഡുവരെ ഇന്റര്‍ലോക്ക് ചെയ്യാന്‍ മൂന്നരലക്ഷം എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ചിരുന്നു. ടെന്റര്‍ എടുക്കാന്‍ ആരും തയ്യാറാകാത്തതിനാല്‍ പദ്ധതി മുടങ്ങി. വക മാറ്റി ഫണ്ട് ടാറിംഗിന് വിനിയോഗിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍ ആവശ്യപ്പെട്ടപ്പോള്‍ സാധിക്കില്ലയെന്നാണ് എംഎല്‍എയുടെയും മറുപടി. നഗസഭാ ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്തണമെന്നാണ് എംഎല്‍എ പറയുന്നത്. ഇത്തരത്തില്‍ മേയറും എംഎല്‍എയും ഒരു കുടക്കീഴില് നിന്നുകൊണ്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള റോഡ് ടാറിംഗിനെതിരെ നീങ്ങുമ്പോള്‍ ഇതുവഴിയുള്ള ജനങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. 2010ലാണ് അവസാനമായി ടാറിംഗ് നടത്തിയത്. ഇപ്പോള്‍ ഇടിഞ്ഞ് പൊളിഞ്ഞ് ഇരുചക്രവാഹനങ്ങള്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. അടിയന്തരമായി ടാര്‍ ചെയ്തില്ലെങ്കില്‍ ബിജെപിയുടെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ആരംഭിക്കുമെന്ന് കൗണ്‍സിലര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: