മാവേലിക്കര: ഓണാട്ടുകരയുടെ സാംസ്ക്കാരിക തലസ്ഥാനമായ മാവേലിക്കര നഗരത്തെ വര്‍ണ്ണച്ചാര്‍ത്ത് അണിയിച്ച് സാംസ്ക്കാരിക ഘോഷയാത്രയോടെ ഭാരതീയ വിദ്യാനികേതന്‍ പന്ത്രണ്ടാമത് സംസ്ഥാന കലോത്സവത്തിന് തുടക്കം കുറിച്ചു. മാവേലിക്കര ബുദ്ധ ജംഗ്ഷനില്‍ മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു. മിച്ചല്‍ ജംഗ്ഷന്, പൂക്കട ജംഗ്ഷന്, കണ്ടിയൂര്‍ തെക്കേനട വഴി മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തില്‍ സമാപിച്ചു.
ചിട്ടയായും അച്ചടക്കത്തോടെയും ദൃശ്യ, ശ്രവ്യ മനോഹാരിത വിതറിയ ഘോഷയാത്ര വീക്ഷിക്കാന്‍ വീഥികള്‍ക്കിരുവശവും ജനസഹസ്രങ്ങള്‍ സംഗമിച്ചു. ഓണാട്ടുകരയുടെ തനത് കലാരൂപങ്ങള്‍, ഭാരതീയ സാംസ്ക്കാരിക ചരിത്രം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങള്‍, പ്രകൃതി സംരക്ഷണ സന്ദേശം, ഭാരതീയ സങ്കല്‍പ്പം, വാദ്യമേളങ്ങള്‍, വര്‍ണ്ണക്കുടകള്‍ ഏന്തിയ വിദ്യാര്‍ത്ഥിനികള്‍, വിവിധ കലാരൂപങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.ശ്രീജിത്ത്, ജോ.ജനറല്‍ കണ്‍വീനര്‍ മധുസൂദനന്‍പിള്ള, വര്‍ക്കിംഗ് ചെയര്മാന് വി.അനില്‍, കോശാദ്ധക്ഷന് അഡ്വ.അനില്‍വിളയില്‍, വിജയന് കോയിക്കല്‍ത്തറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: