കൊച്ചി: സാംസ്കാരിക കേരളത്തിന്റെ പരിഛേദമായി മാറിയ പ്രൗഢോജ്ജ്വല വേദിയില്‍ തപസ്യ സാംസ്കാരിക തീര്‍ത്ഥയാത്രക്ക് എറണാകുളത്ത് ആവേശോജ്ജ്വല സ്വീകരണം. സാഹിത്യ സാംസ്കാരിക സിനിമാ മേഖലകളിലെ പ്രതിഭകളുടെ സംഗമമായ വേദിയില്‍ കേരളത്തനിമയുടെ വീണ്ടെടുപ്പായി സ്വീകരണ സമ്മേളനം മാറി. ശക്തിമാനായും ഭീഷ്മപിതാമഹനായും പ്രേക്ഷകരില്‍ ഇടംനേടിയ ബോളിവുഡ് നടന് മുകേഷ് ഖന്ന പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ മഹാനടന് പത്മശ്രീ മധു മുഖ്യാതിഥിയായിരുന്നു. രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് പത്മവിഭൂഷണ്‍ ഡോ.ജി. മാധവന് നായരായിരുന്നു അധ്യക്ഷന്‍.
തപസ്യയുടെ ആദരവേറ്റുവാങ്ങാനെത്തിയ വിശിഷ്ട വ്യക്തികള്‍ പരിപാടിയെ ധന്യമാക്കി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള തപസ്യയുടെ ആദരം സാംസ്കാരിക കേരളത്തിനുള്ള ആദരവായി മാറി.
ലീലാമേനോന്, പാപ്പുക്കുട്ടി ഭാഗവതര്‍, ഡോ.എം.ലീലാവതി, പ്രൊഫ.എം.കെ. സാനു, ചെമ്മനം ചാക്കോ, ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍, പത്മശ്രീ പുരുഷോത്തമ മല്ലയ്യ, കെ.ജി. ജയന്, എം.കെ. അര്ജുനന് മാസ്റ്റര്‍, കവിയൂര്‍ പൊന്നമ്മ, ജനാര്ദ്ദനന്, സിദ്ദിഖ്, മേജര്‍ രവി, എന്‍.കെ. ദേശം, ബി.എസ്.വാര്യര്‍, ശ്രീകുമാരി രാമചന്ദ്രന്, ടി.എസ്. രാധാകൃഷ്ണന്, ഡോ.സി.കെ. രാമചന്ദ്രന്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, ഡോ.എന്‍.പി. രാമസ്വാമി, ഡോ.ഗീതാ സുരാജ്, മാലതി.ജി മേനോന്, തിയ്യാടി രാമന് നമ്പ്യാര്‍, ഡോ.ജി. ഗംഗാധരന് നായര്‍, ശ്രീദേവി രാജന്, അനുപമ മോഹന്‍, അസീസ് ബാവ, ടി.വി. ജയിംസ് എന്നിവരെ നടന് മധു ആദരിച്ചു.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്, തപസ്യ മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്, രക്ഷാധികാരി പ്രൊഫ.തുറവൂര്‍ വിശ്വംഭരന്, യാത്രാനായകനും കവിയും തപസ്യ സംസ്ഥാന അദ്ധ്യക്ഷനുമായ എസ്.രമേശന് നായര്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പ്രൊഫ.പി.ജി. ഹരിദാസ്, ജില്ലാ രക്ഷാധികാരി സി. രാജാമണി, ജില്ലാ അധ്യക്ഷന്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്, ജാഥാ ക്യാപ്ടന് സി. സുരേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാകളക്ടര്‍ എം.ജി.രാജമാണിക്യം സംബന്ധിച്ചു. സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ എം.മോഹനന് സ്വാഗതവും ജന.സെക്രട്ടറി എന്‍.മോഹനന് നായര്‍ നന്ദിയും പറഞ്ഞു. തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിലും യാത്രക്ക് സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: