ചണ്ഡിഗഡ്: ജനങ്ങള്‍ സൈനിക വസ്ത്രങ്ങള്‍ ഫാഷനുവേണ്ടി ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ആര്‍മി. ഇത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സൈന്യം പുറത്തിറക്കി. ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ തടയാനുള്ള മുന്‍കരുതലായാണ് പുതിയ നിര്‍ദേശം.
യൂണിഫോം അടക്കമുള്ളവയുടെ അനധികൃത വില്പന നിയമവിരുദ്ധമാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികളും മറ്റ് കേന്ദ്ര സേനാ വിഭാഗങ്ങളും സംസ്ഥാന പൊലീസ് സേനകളും പോലും സൈനികരുടേതിന് സമാനമായ യൂണിഫോം ഉപയോഗിക്കാന്‍ പാടില്ല.
നിലവില്‍ സാധാരണ വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുപോലും സൈനിക വേഷവും ഔദ്ദ്യോഗിക അടയാളങ്ങളുമായി സാമ്യമുള്ള വസ്തുക്കളും ആര്‍ക്കും സ്വന്തമാക്കാമെന്ന സ്ഥിതി നിലവിലുള്ളതായി സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുന്നത്.
സൈനിക യൂണിഫോം അല്ലെങ്കില്‍ സൈന്യവുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവ വില്പന നടത്താന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ പ്രാദേശിക സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അതിനുള്ള അനുമതി വാങ്ങണം.
വിമുക്തഭടന്മാരും അവരുടെ ബന്ധുക്കളും യൂണിഫോമും മെഡലുകളടക്കമുള്ള സാധനങ്ങളും ദുരുപയോഗം ചെയ്യപ്പെടാതെ സൂക്ഷിക്കണമെന്നും സൈന്യം നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: