ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം പാടില്ലെന്ന് സുപ്രീംകോടതി. ബാങ്കുകളിലെ ഉയര്‍ന്ന തസ്തികകളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് എ.കെ. സിക്രി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റം സംവരണാടിസ്ഥാനത്തിലാകണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് നേരത്തെ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി പിന്‍വലിച്ചത്. ആദ്യ വിധിയില്‍ പിഴവുകളുണ്ടെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയുടെ വാദം അംഗീകരിച്ച കോടതി, സംവരണം ചോദ്യം ചെയ്ത് നേരത്തെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത് തെറ്റായിപ്പോയെന്നും പറഞ്ഞു.
ഒരിക്കല്‍ സംഭവിച്ച തെറ്റ് അംഗീകരിച്ചുകൊണ്ട് തന്നെ തിരുത്തപ്പെടേണ്ടതാണ്. ഇത്തരത്തിലുള്ള റിവ്യൂ ഹര്‍ജികള്‍ അനുവദിക്കേണ്ടതുമാണ്, കഴിഞ്ഞ വര്‍ഷത്തെ വിധി പിന്‍വലിച്ച് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ പട്ടിക വിഭാഗക്കാര്‍ക്ക് സംവരണം നല്കുന്ന കാര്യത്തില്‍ സര്‍ക്കാരും ബാങ്കുകളും തീരുമാനം എടുക്കണം. ഇക്കാര്യത്തിനായി സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്തുന്നതിന് തടസ്സങ്ങളില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
ഗ്രേഡ് ഒന്ന് മുതല്‍ ഗ്രേഡ് ആറു വരെയുള്ള പദവികളില്‍ പട്ടിക വിഭാഗക്കാര്‍ക്ക് സംവരണം അനുവദിച്ച് കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഉത്തരവിനെതിരെ പൊതുമേഖലാ ബാങ്കുകള്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി ഹൈക്കോടതി ഉത്തരവ് ശരിവെച്ചു. ഇതേത്തുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഗ്രേഡ് നാലിനും അതിനു മുകൡലുമുള്ള ബാങ്ക് ഉദ്യോഗങ്ങളില്‍ പട്ടിക വിഭാഗക്കാരുടെ പ്രാതിനിധ്യം വളരെ കുറവാണെന്നതിനാല്‍ സംവരണം ആവശ്യമാണെന്നായിരുന്നു ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: