ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിക്കു മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ധാബ്രി സ്വദേശിയാണ് ഇന്ന് രാവിലെ കേജ്രിവാളിന്റെ വസതിയുടെ മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. 45 വയസ്സ് പ്രായം തോന്നുന്ന മധ്യവയസ്കനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഒരു ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ദ്വാരക പോലീസില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പോലീസ് അറിയിച്ചു. തന്റെ ശത്രുക്കളാണ് തനിക്കെതിരെ മാനഭംഗ കേസില്‍ ആരോപണമുന്നയിച്ചതെന്നും ഇതേപറ്റി മുഖ്യമന്ത്രിയോട് സംസാരിക്കാനാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.
തന്റെ കൈയ്യിലുണ്ടായിരുന്ന എന്തോ ഒരു വസ്തു ഇയാള്‍ കേജ്രിവാളിന്റെ വസതിയുടെ പരിസരത്തേക്ക് വലിച്ചെറിഞ്ഞതായും ദൃക്സാക്ഷികള്‍ പറയുന്നു. ലോക് നായക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും, ഗുരുതര നില തരണം ചെയ്തതായും പോലീസ് അറിയിച്ചു.
ആശുപത്രി വിട്ടിറങ്ങിയാല്‍ ഉടന്‍തന്നെ അയാളെ ബലാത്സംഗ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും, കൂടാതെ ആത്മഹത്യാശ്രമത്തിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: