ന്യൂദല്‍ഹി: ഭാരത സൈന്യം നിര്‍വീര്യമാക്കിയ പാക്കിസ്ഥാന് ഭീകരാക്രമണം നടന്ന പത്താന്‍കോട്ടെ വ്യോമസൈനിക താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. സംഭവ സ്ഥലം നീരീക്ഷിച്ച്, കൃത്യവിവരങ്ങള്‍ നേരിട്ടറിയാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രിയെത്തിയത് സൈനിക സമൂഹത്തിന്റെ ആത്മവീര്യവും ആവേശവും വര്‍ദ്ധിപ്പിച്ചു. ഒന്നര മണിക്കൂര്‍ താവളത്തില്‍ പ്രധാനമന്ത്രി ഉണ്ടായിരുന്നു.
ഭാരത-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വ്യോമ നിരീക്ഷണം നടത്തി. ദുസ്സാഹസമായ ആക്രമണവും അത് പരാജയപ്പെടുത്തിയ പ്രതിരോധവും നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങള്‍ കണ്ടു. ആറ് പാക്കിസ്ഥാന് ഭീകരരില്‍ നിന്നു പിടികൂടിയ വന്‍ ആയുധശേഖരം പ്രധാനമന്ത്രി നോക്കിക്കണ്ടു. അവ പരിശോധിച്ചു.
മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസ് യാര്‍ഡില്‍ അദ്ദേഹം, ഓരോ ഭീകരരും വെടിയേറ്റു വീണ സ്ഥലവും ഭീകരരെ പിടിക്കാന്‍ സൈനികര്‍ തകര്‍ത്ത കെട്ടിടവും നിരീക്ഷിച്ചു. തുടര്‍ന്ന് സൈനികത്താവളവും ഭാരത-പാക് അതിര്‍ത്തി പ്രദേശവും സൈനിക വിമാനത്തില്‍ സഞ്ചരിച്ച് പ്രധാനമന്ത്രി നിരീക്ഷിച്ചു.
ഇന്നലെ രാവിലെ 11.30ഓടെയാണ് പ്രധാനമന്ത്രി പത്താന്കോട്ടെത്തിയത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലെങ്ങും കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സജ്ജീകരിച്ചത്. പത്താന്‍കോട്ട് എയര്‍ബേസിലെത്തിയ പ്രധാനമന്ത്രിക്ക് സൈനികത്താവളത്തിന്റെ ക്രമീകരണങ്ങള്‍ വിശദീകരിച്ച് നല്കിയ ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി യോഗവും ചേര്‍ന്നു. എയര്‍ കമാണ്ടര്‍ ജെ.എസ.് ധമൂനും എന്‍എസ്ജി, എന്‍ഐഎ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്ക് വിശദീകരണം നല്കി. ആക്രമണത്തെ ഏതുവിധേനയാണ് പ്രതിരോധിച്ചതെന്നും ഓപ്പറേഷന് ഏതുവിധേനയാണ് നടത്തിയതെന്നും സൈനിക മേധാവിമാര്‍ വിശദീകരിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, വ്യോമസേനാ മേധാവി അരൂപ് രാഹ എന്നിവരും എന്‍എസ്ജി, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍മാരും പത്താന്കോട്ടിലെത്തിയിരുന്നു.
സൈനിക നടപടി തൃപ്തികരം: മോദി
ന്യൂദല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തെ നേരിടാന്‍ സ്വീകരിച്ച സൈനിക നടപടികള്‍ തൃപ്തികരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. സൈനിക ഓപ്പറേഷനുകളുമായി ബന്ധപ്പെട്ട് സ്വീകരിച്ച തീരുമാനങ്ങളും അവയുടെ നിര്‍വഹണവും മികച്ചതായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യോമസേനാ താവളം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ”നമ്മുടെ സേന അത്ര വലിയ ഒരു ഭീകരാക്രമണത്തെ നിര്‍വീര്യമാക്കിയെന്ന് വിശദമായി സൈന്യത്തില്‍ നിന്നും കേട്ടറിഞ്ഞു. തീരുമാനം എടുക്കല്‍, അതു നടപ്പാക്കല്‍, നമ്മുടെ തന്ത്രപരമായ പ്രതികരണം എന്നിവയില്‍ ഏറെ സംതൃപ്തിയുണ്ട്. വിവിധ സൈനിക യൂണിറ്റുകള്‍ തമ്മിലുള്ള സഹകരണം ശ്രദ്ധേയമായി. നമ്മുടെ പുരുഷ-വനിതാ സൈനികരുടെ ധൈര്യവും ദൃഢനിശ്ചയവും ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. അവര്‍ നമ്മുടെ അഭിമാനമാണ്,” പ്രധാനമന്ത്രി ട്വിറ്ററില്‍ രേഖാമൂലം പ്രതികരിച്ചു.
ഇത്രവലിയ ഭീകരാക്രമണത്തെ പരാജയപ്പെടുത്താന്‍ സൈന്യം നിര്‍വഹിച്ച പങ്ക് എത്ര വലുതായിരുന്നെന്ന് ബോധ്യപ്പെട്ടു. വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേര്‍ന്ന് നടത്തിയ ദൗത്യം മികച്ചതായിരുന്നു. പത്താന്‍കോട്ടിലെ സൈനികരുടേയും കുടുംബാംഗങ്ങളുടേയും ധീരതയും ആത്മസമര്‍പ്പണവും വലുതാണ്. അവര്‍ രാജ്യത്തിന്റെ അഭിമാനമാണ്, മോദി പറഞ്ഞു. പ്രധാനമന്ത്രി വ്യോമ-കരസേനാ മേധാവിമാരുമായും സൈനിക ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഭാരത-പാക് അതിര്‍ത്തി മേഖലയില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: