തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാരുണ്യ പദ്ധതി സാധാരണക്കാരായ രോഗികള്‍ക്ക് ബാധ്യതയായെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. പദ്ധതിയില്‍ 400 കോടിയോളം രൂപ സര്‍ക്കാര്‍ കുടിശിക വരുത്തി. ആശുപത്രികള്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നു. 2300 കോടിയോളം രൂപ കാരുണ്യ പദ്ധതിക്കായുള്ള ഭാഗ്യക്കുറി വില്പനയിലൂടെ സംഭരിച്ചു. അതില്‍ 800 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. ബാക്കി പണം എന്തു ചെയ്തു, മുരളീധരന് ചോദിച്ചു.
സര്‍ക്കാര്‍ നടപടി ക്രൂരമാണ്. പണം ലഭിക്കാതായതോടെ കാരുണ്യപദ്ധതിപ്രകാരം ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയാണ് ആശുപത്രികള്‍. രോഗികള്‍ക്ക് സഹായം അനുവദിച്ചു എന്ന് സര്‍ക്കാര്‍ അറിയിപ്പ് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ ചികിത്സ നടത്തുന്ന ആശുപത്രികള്‍ പിന്നീട് കബളിപ്പിക്കപ്പെടുന്നു. പണം ലഭിക്കാതാകുന്നതോടെ ആശുപത്രികള്‍ പദ്ധതിയില്‍ നിന്നു പിന്മാറുന്നു. സര്‍ക്കാര്‍ രോഗികളെയും ആശുപത്രികളെയും പറ്റിക്കുകയായിരുന്നുവെന്ന് വി. മുരളീധരന് പറഞ്ഞു.
ഏറെയും പാവപ്പെട്ട രോഗികളാണ് ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ കാരുണ്യ പദ്ധതിയെ സമീപിക്കുന്നത്. പാവപ്പെട്ട രോഗികളുടെ ആശങ്ക തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കാരുണ്യ പദ്ധതി തുടരുകയും മുടക്കം കൂടാതെ ചികിത്സാ സഹായം അനുവദിക്കുകയും ചെയ്യണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: