അടിമാലി: ജില്ലയില്‍ നൂറ്കണക്കിന് വൈദ്യുതി പോസ്റ്റുകള്‍ വഴിയോരങ്ങളില്‍ ഉപേക്ഷിച്ച് വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥ.വര്‍ഷങ്ങളായി കരാറുകാരുമായുള്ള അധികൃതരുടെ അവിശുദ്ധ ബന്ധങ്ങളുടെ നേര്ക്കാഴ്ച്ചകളാകുകയാണ് നശിക്കുന്ന പോസ്റ്റ് ശേഖരങ്ങള്‍. അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് പോസ്റ്റുകള്‍ വഴിയോരക്കാഴ്ച്ചകളാവുന്നു. അടിമാലി-കല്ലാര്‍കുട്ടി റോഡില്‍ പോലീസ് സ്റ്റേഷന് സമീപം വഴിയോരത്ത് റോഡ് അറ്റകുറ്റപണിക്കിടെ മണ്ണിട്ട് മൂടിയ നിലയില്‍ നൂറുകണക്കിന് പോസ്റ്റുകളും, ഫോറസ്റ്റ് സ്റ്റേഷന് സമീപം പൊന്തക്കാടുകള്‍ക്കിടയില്‍ 6 ഇടങ്ങളിലായും 5 വര്‍ഷത്തിലേറെ പഴക്കമുള്ള നിരവധി പോസ്റ്റുകള്‍ നശിച്ച് കിടക്കുന്നുണ്ട്. റോഡ് പണിക്കിടെ മണ്ണ് മാന്തി യന്ത്രമുപയോഗിച്ചുള്ള ജോലിക്കിടെ നിരവധി പോസ്റ്റുകള്‍ ഒടിച്ച് നശിപ്പിച്ച നിലയിലുമാണ്. കല്ലാര്‍കുട്ടിയിലും ഇഞ്ചപ്പതാല്‍ റോഡിലും ചാറ്റുപാറയിലുമെല്ലാം വന്‍ ശേഖരങ്ങള്‍ പിന്നെയുമുണ്ട്. അടിമാലി സെക്ഷനു കീഴില്‍ തന്നെ ആയിരക്കണക്കിന് പോസ്റ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുമ്പോഴും പുതിയതായി നടക്കുന്ന വൈദ്യുതീകരണ ജോലികളുമായി ബന്ധപ്പെട്ട് നിരവധി ലോഡ് പുതിയ പോസ്റ്റുകള്‍ ആഴ്ച്ചതോറും അടിമാലി വഴി കടന്നു പോകുന്നു. സംസ്ഥാന തലത്തില്‍ പോസ്റ്റുകളുടെ നിര്‍മ്മാണവും വിതരണവും സ്വകാര്യ കമ്പനികളെയാണ് ബോര്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് ലക്ഷക്കണക്കിന് രൂപയുടെ കുംഭകോണത്തിന് കാരണമാവുന്നത്. അനാവശ്യമായി പോസ്റ്ററുകള്‍ ഓര്‍ഡര്‍ ചെയ്ത് വന്‍ ലാഭമാണ് വകുപ്പ് അധികൃതര്‍ കൊയ്യുന്നതെന്നാണ് സൂചന. തൊടുപുഴ ഡിസ്ട്രബൂഷന്‍ സര്‍ക്കിളില്‍ നിന്നാണ് ജില്ലയിലാകമാനം പോസ്റ്റുകള്‍ക്ക് ഓഡര്‍ നല്‍കുന്നത്. തൊടുപുഴയ്ക്ക് സമീപമുള്ള കരാറുകാരനാണ് ജില്ലയിലേക്കുള്ള പോസ്റ്റുകള്‍ തയ്യാറാക്കുന്നത്. യാതൊരുമാനദണ്ഡവുമില്ലാതെ കരാറുകാരുമായുള്ള ഒത്തുകളിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രതിവര്‍ഷം ഉണ്ടാവുന്നത്. ഇതിലൂടെ നേട്ടം കൊയ്യുന്നത് ഉദ്യോഗസ്ഥനും കരാറുകാരും മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: