കണ്ണൂര്‍: കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് പതിനാറാം സംസ്ഥാനസമ്മേളനം 12,13 തിയ്യതികളില്‍ സാധുകല്യാണമണ്ഡപത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയച്ചു. 12ന് രാവിലെ 10 മണിക്ക് പി.കെ. ശ്രീമതി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോണ്‍ട്രാക്ടേഴ്സ് സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് വിതരണം, കൈത്താങ്ങ് പദ്ധതിയുടെ ധനസഹായ വിതരണം എന്നിവ കെ.എം. ഷാജി എംഎല്‍എയും വി.കെ.സി. മമ്മദ് കോയയും നിര്‍വ്വഹിക്കും. തുടര്‍ന്ന് കരാറുകാര്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.വി.ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. സി. അബ്ദുള്‍ കരീം വിഷയാവതരണം നടത്തും. വൈകീട്ട് പൊതുസമ്മേളനം സ്റ്റേഡിയം കോര്‍ണറില്‍ വെച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 13ന് കാലത്ത് പ്രതിനിധി സമ്മേളനം നടക്കും. നാനൂറ് പ്രതിനിധികള്‍ പങ്കെടുക്കും. റോഡ് പ്രവൃത്തി, ഇറിഗേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 2500 കോടി രൂപയുടെ തുക കുടിശ്ശികയായി കിടക്കുകയാണ്. ഒന്നരവര്‍ഷമായിട്ടും കുടിശ്ശിക തീര്‍ക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഒരു റോഡ് പ്രവൃത്തിക്ക് ജനപ്രതിനിധികളുടെ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നുണ്ടെങ്കിലും ഫണ്ട് വകയിരുത്തുന്നില്ല. ഇത് കാരണം റോഡ് പ്രവൃത്തി കഴിഞ്ഞാലും കരാറുകാരന് കൃത്യമായി അതിന്റെ തുക ലഭിക്കുന്നില്ല. ഇത് കരാറുകാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പി.വി. കൃഷ്ണന്, കെ.രത്നാകരന്, ടി.യു. ഉലഹന്നാന്, പി.എം. ഉണ്ണികൃഷ്ണന്, എം.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: