സ്വന്തംലേഖകന്‍
കണ്ണൂര്‍ : സിപിഎം നേതാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനുവരി 15 മുതല്‍ നടത്തുന്ന നവകേരള മാര്‍ച്ചുമായി ബന്ധപ്പെട്ട പ്രചരണ ബോര്‍ഡുകളില്‍ ഹൈന്ദവ ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി അമ്പാടിമുക്ക് ഉള്‍പ്പെടെ കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മിന്റെ പേരില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവം പാര്‍ട്ടിക്കകത്ത് കടുത്ത അഭിപ്രായ ഭിന്നതയ്ക്ക് കാരണമാകുന്നു. മഹാഭാരതത്തില്‍ കുരുക്ഷേത്ര യുദ്ധത്തിനായി പുറപ്പെടുന്ന അര്‍ജ്ജുനനേയും ശ്രീകൃഷ്ണന്റേയും സ്ഥാനത്ത് പിണറായി വിജയനേയും പി.ജയരാജനേയും ചിത്രീകരിച്ചു കൊണ്ടുളള ബാനറുകളാണ് അമ്പാടിമുക്ക് സഖാക്കളുടെ പേരില്‍ കണ്ണൂര്‍ നഗരത്തിനോടടുത്തുളള തളാപ്പില്‍ സ്ഥാപിച്ചിരിക്കുന്നത്. അര്‍ജ്ജുനനായി പിണറായിയേയും കൃഷ്ണനായി ജയരാജനെയുമാണ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഏതാനും നാളുകളായി പാര്‍ട്ടി നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെ മത ചിഹ്നങ്ങള്‍ രാഷ്ട്രീയ പ്രചരണായുധമാക്കി വരികയായിരുന്നു. ഇതിനെതിരെ കണ്ണൂര്‍ ജില്ലയിലേയും സംസ്ഥാനത്തെ തന്നെ ഒരുവിഭാഗം സിപിഎം നേതാക്കള്‍ പാര്‍ട്ടി യോഗങ്ങളില്‍ ശക്തമായി രംഗത്തു വന്നിരുന്നു. സ്വഭാവ ദൂഷ്യത്തിന്റെയും ബ്ലേഡ് മാഫിയാ ബന്ധത്തിന്റെയും മറ്റും പേരില്‍ ബിജെപിയില്‍ നിന്നും പുറത്താക്കിയ ചിലരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ ഹൈന്ദവ ആത്മീയവല്‍ക്കരണം നടത്തുന്നതിനെ പിന്തുണയ്ക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മറ്റു ചില നേതാക്കളുടേയും നടപടിക്കെതിരെ കണ്ണൂരിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലുള്‍പ്പെടെ നിശിത വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഎം വിട്ട് അണികള്‍ കൂട്ടത്തോടെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ആത്മീയ പരിപാടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് തിരിച്ചറിഞ്ഞാണ് ഇത്തരത്തില്‍ പാര്‍ട്ടി വിടുന്ന യുവാക്കള്‍ ഉള്‍പ്പെടെയുളളവരെ പിടിച്ചു നിര്‍ത്താനുളള നീക്കത്തിന്റെ ഭാഗമായി ഹൈന്ദവ ആത്മീയതയെ പാര്‍ട്ടി ഏറ്റെടുത്തു തുടങ്ങിയത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡുകളില്‍ അന്ത്യഅത്താഴത്തിന്റെ ചിത്രം വക്രീകരിച്ച് ചിത്രീകരിച്ചതും ബാലസംഘം നടത്തിയ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റി പ്ലോട്ട് അവതരിപ്പിച്ചത് കേരളത്തില്‍ വന്‍ വിവാദമാവുകയും സജീവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും അയ്യപ്പസേവയും നടത്തിയ സിപിഎം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ യോഗാപ്രദര്ശന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഭാരതത്തിന്റെ പരാമ്പര്യ-ആത്മീയ അംശങ്ങളെ ഒന്നൊന്നായി സ്വീകരിച്ചും ഹൈന്ദവ ദര്‍ശനങ്ങളെ വികലമായി ചിത്രീകരിച്ചും പാര്‍ട്ടിയുമായി ബന്ധപ്പെടുത്തിയും സമൂഹ മധ്യത്തില്‍ പാര്‍ട്ടി സ്വയം അപഹാസ്യമാവുകയാണ്.
അമ്പാടിമുക്ക് സഖാക്കള്‍ക്കും ബിജെപി വിട്ട് വന്ന വിരലിലെണ്ണാവുന്നവര്ക്കും കീഴടങ്ങി പാര്‍ട്ടി നയത്തിന് വിരുദ്ധമായി പാര്‍ട്ടിയെ ചലിപ്പിക്കുന്ന സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ ഡിവൈഎഫ്ഐക്കുളളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. പാര്‍ട്ടിക്ക് ഹൈന്ദവ പരിവേഷം നല്കുന്ന തരത്തിലുളള പ്രചരണം ന്യൂനപക്ഷങ്ങളോടടുക്കാന് ശക്തമായ നീക്കങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഡിഫി നേതാക്കളും ഒരു വിഭാഗം പാര്‍ട്ടി നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: