ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയാണ് സക്ഷമ(സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡല്).1997 ല്‍ കൊല്‍ക്കത്തയില്‍ രൂപമെടുത്ത കാഴ്ചശക്തിയില്ലാത്തവരുടെ ക്ഷേമത്തിനായുള്ള ദൃഷ്ടിഹീന്‍ കല്യാണ്‍ സംഘ് 2005 ല്‍ എല്ലാതലത്തിലുമുള്ള ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തി സക്ഷമ എന്ന പേരില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ആസേതുഹിമാചലം ഈ സംഘടന വേരുറപ്പിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു 2015 നവംബര്‍ 26 മുതല്‍ 29 വരെ തീയ്യതികളിലായി കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടന്ന എട്ടാമത് ദേശീയ സമ്മേളനം. സംസ്ഥാന സമിതിയംഗങ്ങള്‍, ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാര്‍ എന്നിവര്‍ക്കുമാത്രമേ സമ്മേളന പ്രതിനിധികളാവാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. അഞ്ഞൂറിലധികം പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ജമ്മുകശ്മീര്‍ ഉള്‍പ്പെടെ ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പ്രാതിനിധ്യം ദേശീയ സമ്മേളനത്തിലുണ്ടായിരുന്നു. വിവിധ തലത്തിലുള്ള ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുതകുന്ന വ്യക്തമായ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കാന്‍ കന്യാകുമാരി സമ്മേളനത്തിന് സാധിച്ചു. ഈ സമ്മേളനത്തിന്റെ ഊര്‍ജമുള്‍ക്കൊണ്ടുകൊണ്ടാണ് ഏഴാമത് കേരള സംസ്ഥാന സമ്മേളനം ഇന്നലെയും ഇന്നുമായി പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണ മണ്ഡപത്തില്‍ നടക്കുന്നത്. മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള പാലക്കാട് ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ വേരോട്ടമുള്ള മണ്ണാണ്. അതുകൊണ്ടുതന്നെ ഈ സമ്മേളനം സക്ഷമയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല.
കാഴ്ച, ശ്രവണം, സംസാരം, ബുദ്ധി, അസ്ഥിവൈകല്യം ബാധിച്ച നിരവധി വിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ നമ്മുടെ ഇടയിലുണ്ട്. ഭാരത ജനസംഖ്യയുടെ ഏതാണ്ട് മൂന്ന് ശതമാനം വരുന്നവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഏകദേശം നാലു കോടിയിലേറെ വരും അവരുടെ സംഖ്യ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭാരതത്തിന്റെ പരമവൈഭവത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈയൊരു വലിയ വിഭാഗത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. ഏതൊരാളിലും ശേഷികളും ന്യൂനതകളുമുണ്ട്. ചില ന്യൂനതകള്‍ ചിലരില്‍ പ്രകടമായ തോതില്‍ കണ്ടുവരുന്നു എന്നതുകൊണ്ടുമാത്രം അവരെ കഴിവുകെട്ടവരായി മാറ്റിനിര്‍ത്താന്‍ പാടില്ല. മറിച്ച് അവരിലെ കഴിവുകള്‍ കണ്ടെത്തി അത് വികസിപ്പിച്ചെടുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഒരു പരിഷ്കൃത സമൂഹം ശ്രമിക്കേണ്ടത്. അങ്ങനെ ചെയ്യുന്നപക്ഷം ഇവര്‍ക്കും ഇവിടെ മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാട്ടാനുണ്ട്. ലൂയി ബ്രെയില്‍, ഹെലന് കെല്ലര്‍, സ്റ്റീഫന്‍ ഹോക്കിന്‍സ് തുടങ്ങിയ മഹാപ്രതിഭകള്‍ ഭാരതത്തിന് വെളിയില്‍ നിന്നുള്ളവരാണെങ്കില്‍ അഷ്ടവക്ര മഹര്‍ഷി, ഭക്തസൂര്‍ദാസ്, സുധാചന്ദ്രന്, ഏറ്റവും ഒടുവിലായി 2015 ലെ ഐഎഎസ് ഒന്നാം റാങ്കുകാരി ഇറാ സിംഗാള്‍ വരെ അവരവരുടെ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഭിന്നശേഷിക്കാരാണ്.
അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുകയോ സഹതാപം ചില്ലിക്കാശിലൂടെ പ്രകടിപ്പിക്കുകയോ ചെയ്തുകൊണ്ട് പൊതുസമൂഹം ഭിന്നശേഷിക്കാരോട് നീതിപുലര്‍ത്തിയെന്ന് സംതൃപ്തിപ്പെടരുത്. അവര്‍ക്കും നമ്മെപ്പോലെയോ അതിലുപരിയോ ഉയര്‍ന്നുവരാന്‍ സാധിക്കുമെന്നും അതിനായി തന്നാലാവും വിധം പരിശ്രമിക്കണമെന്നുമുള്ള ബോധം പൊതുസമൂഹത്തില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ട കടമ നമുക്കുണ്ട്. അപകര്‍ഷതാ ബോധത്തില്‍നിന്നും ആത്മാഭിമാനത്തിലേക്ക് ഭിന്നശേഷിക്കാരെ കൊണ്ടുവരാനുള്ള കര്‍ത്തവ്യം നാം നിര്‍വഹിച്ചേ പറ്റൂ. ഈ ദൃഷ്ടിയിലാണ് സക്ഷമയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. രാഷ്ട്രസേവനത്തില്‍ തങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്താന്‍ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കാനുതകുന്ന വിവിധ പരിപാടികള്‍ സക്ഷമയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു.
വിദ്യാലയങ്ങള്‍, ഹോസ്റ്റലുകള്‍, സംരക്ഷണ കേന്ദ്രങ്ങള്‍, വൈദ്യപരിശോധനാ കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, നേത്ര ബാങ്കുകള്‍, നേത്രപടല ശേഖരണ കേന്ദ്രങ്ങള്‍, നേത്രദാന ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ രാജ്യവ്യാപകമായി നടപ്പിലാക്കി വരുന്നുണ്ട്. സക്ഷമയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത എബിആര്എആര്(ഓഡിയോ ബുക്ക് റീഡര്‍ ആന്റ് റക്കോര്‍ഡര്‍) കാഴ്ചയില്ലാത്തവര്‍ക്ക് വലിയ ഒരനുഗ്രഹമാണ്. 240 മണിക്കൂറിലേറെ സമയം പുസ്തകങ്ങള്‍ വായിച്ച് റെക്കോര്‍ഡ് ചെയ്തുവെക്കാനും ബ്രെയില്‍ കീ ബോര്‍ഡ് ഉപയോഗിച്ച് യഥേഷ്ടം പുസ്തകം വായിച്ചുകേള്‍ക്കാനും ഇതിലൂടെ സാധിക്കും. അതുപോലെ തന്നെയാണ് സ്മാര്‍ട്ട് വൈറ്റ് കെയിനും. വഴിയിലുള്ള തടസ്സങ്ങള്‍ വൈബ്രേറ്ററിന്റെ സഹായത്തോടെ മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് സാധാരണ വൈറ്റ് കെയിനിനേക്കാള് അന്ധര്‍ക്ക് യാത്രാസുരക്ഷിതത്വം നല്കുന്നു. സക്ഷമയുടെ ദല്‍ഹി ഘടകം കുറഞ്ഞ ചെലവില്‍ ഇത് ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
ഭക്തസൂര്‍ദാസ് ഭജന്‍ മണ്ഡലി എന്ന സാംസ്കാരിക വിഭാഗവും സക്ഷമക്കുണ്ട്. ഇതിനുകീഴില്‍ അന്ധഗായകര്‍ ക്ഷേത്രോത്സവങ്ങളിലും മറ്റും ഭക്തിഗാനസുധ എന്ന പേരില്‍ പരിപാടികള്‍ നടത്തിവരുന്നു. ആഭാസകരമായ പരിപാടികള്‍കൊണ്ട് മലീമസമാകുന്ന ക്ഷേത്രാങ്കണങ്ങള്‍ ഭക്തിസാന്ദ്രമാക്കാനും അതുവഴി പുത്തന്‍ കാഴ്ചപ്പാട് കേരള ജനതക്ക് പ്രദാനം ചെയ്യാനും സക്ഷമക്ക് സാധിച്ചിട്ടുണ്ട്. ഇങ്ങനെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, സാംസ്കാരികം തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികളിലൂടെ ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സക്ഷമ ലക്ഷ്യമിടുന്നു.
അതോടൊപ്പം തന്നെ ഭിന്നശേഷിക്കാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടവും സംഘടന നടത്തിവരുന്നുണ്ട്. ജനാധിപത്യ വേദികളില്‍ പഞ്ചായത്ത് വാര്‍ഡ് തലംമുതല്‍ പാര്ലമെന്റ്തലം വരെ ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നാണ് സംഘടനയുടെ കാഴ്ചപ്പാട്. ഇതിനായി എല്ലാ തലങ്ങളിലും ശക്തമായ സമ്മര്‍ദ്ദം സംഘടനയുടെ ഭാഗത്തുനിന്നും ചെലുത്തുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭിന്നശേഷിക്കാരുടെ ഉന്നമനം വേണ്ടവിധം നടപ്പിലാക്കാന്‍ വെമ്പല്‍കൊള്ളുന്ന വ്യക്തിയാണെന്ന് നാം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്ര ബജറ്റുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയതും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദ ഓഫീസുകളാക്കി മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുകൊണ്ടും അത് അദ്ദേഹം പ്രവര്‍ത്തിയിലൂടെ കാണിച്ചുതന്നിരിക്കുന്നു.
രാഷ്ട്രത്തോടായി സംവദിക്കുന്ന അദ്ദേഹത്തിന്റെ മന് കി ബാത്ത് ആകാശവാണി പരിപാടിയിലൂടെ ഭിന്നശേഷിക്കാരെ ദിവ്യാംഗര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പൊതുജനസമക്ഷം ഭിന്നശേഷിക്കാരുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയിരിക്കുന്നു.
അതിനാല്‍ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി ദേശീയ കാഴ്ചപ്പാടിലൂന്നിക്കൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനത്തിലൂടെ നമുക്ക് മുന്നോട്ട് പോകാം, രാഷ്ട്ര നവനിര്‍മാണത്തില്‍ പങ്കാളികളാകാം. പാലക്കാട് സമ്മേളനം അതിനുള്ള വഴികാട്ടിയാകട്ടെയെന്ന് പ്രത്യാശിക്കാം.
സക്ഷമ സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: