തൃക്കരിപ്പൂര്‍: വലിയപറമ്പ് തൃക്കരിപ്പൂര്‍ കടപ്പുറം തൊണ്ടച്ചന് ദേവസ്ഥാനത്ത് ആയില്യവും പുനപ്രതിഷ്ഠാ നവീകരണവും കളിയാട്ട മഹോത്സവവും 12 മുതല്‍ 17 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 12ന് രാവിലെ കലവറ നിറക്കല്‍ ഘോഷയാത്രയും വൈകീട്ട് ആറിന് പൂര്ണ്ണകുമ്പത്തോടെ തന്ത്രിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കലും. 13ന് രാവിലെ പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം ആയില്യ മഹോത്സവം നടക്കും. രാത്രി 7 മണിക്ക് കണ്ണൂര്‍ ചിന്മയമിഷന് ആചാര്യ സ്വാമിനി ആധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 8.30ന് ദേവസ്വം വനിതാകമ്മറ്റി അവതരിപ്പിക്കുന്ന തിരുവാതിരക്കളി അരങ്ങേറും. 14ന് പൂജാദികര്‍മ്മങ്ങള്‍ നടക്കും. വൈകുന്നേരം 6.30ന് താഴികക്കുടം പ്രതിഷ്ഠ. രാത്രി 9 മണിക്ക് പാലന്തായി കണ്ണന് വില്‍കലാമേള അരങ്ങേറും. 15 ന് പുലര്‍ച്ചെ പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം രാവിലെ 10 നും 11 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പി.വി.വിനു തന്ത്രിയുടെ കര്‍മികത്വത്തില്‍ പുനപ്രതിഷ്ഠ. വൈകീട്ട് ലക്ഷംദീപം സമര്‍പ്പണം. 16ന് വൈകുന്നേരം കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് തെയ്യക്കോലങ്ങളുടെ പുറപ്പാട്. രാത്രി 8 മണിക്ക് തൃക്കരിപ്പൂര്‍ കടപ്പുറം സുബ്രഹ്മണ്യന് കോവിലില്‍ നിന്നും കാഴ്ചവരവ്. രാത്രി 11ന് കൊല്ലം ആവിഷ്കാരയുടെ കുഴിയാനകള്‍ നാടകം അരങ്ങേറും. 17ന് പുലര്‍ച്ചെ 4 മണിക്ക് ദേവസ്ഥാനത്തെ മുഖ്യമൂര്ത്തിയും അഗ്നി പ്രഭാവനുമായ കണ്ടനാര്‍ കേളന്റെ അഗ്നി പ്രവേശം. ഉച്ചക്ക് 12ന് അന്നദാനം നടക്കും. പത്രസമ്മേളനത്തില്‍ ദേവസ്വം കമ്മറ്റി പ്രസിഡന്റ് പി.വി മധു, സെക്രട്ടറി സി.ദേവരാജന്‍, ആഘോഷ കമ്മറ്റി ചെയര്മാന് ടി.പ്രഭാകരന്, നിര്‍മാണ കമ്മറ്റി ചെയര്മാന് ഒ.കെ ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: