പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുകയും കണ്ണൂരിലെ അഭയകേന്ദ്രത്തില്‍ നിന്നും വീണ്ടും കാണാതാവുകയും മംഗളൂരുവിലെ പുത്തൂരില്‍ അവശനിലയില്‍ കണ്ടെത്തുകയും ചെയ്ത ഹരിയാന സ്വദേശിയെന്ന പെണ്‍കുട്ടി കേരള പോലീസിനാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന പറയപ്പെടുന്ന സംഭവത്തില്‍ അന്വേഷണം നടത്താനായി കര്‍ണാടക പോലീസ് പയ്യന്നൂരിലെത്തി. കൂട്ടമാനഭംഗത്തിരയായെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പുത്തൂര്‍ പോലീസ് കേസെടുത്തെങ്കിലും വീണ്ടും പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പോലീസും ഇപ്പോള്‍ അങ്കലാപ്പിലായിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്താനാണ് മംഗലാപുരം പോലീസിലെ വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള രണ്ടംഗസംഘം ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജിലും പയ്യന്നൂരിലുമായി എത്തിയത്. ഹരിയാന സോനാപേട്ട് സ്വദേശിനി എന്ന് സംശയിക്കുന്ന 17 കാരിയാണ് താന്‍ കേരള പോലീസിന്റെ കൂട്ടമാനഭംഗത്തിനിരയായെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അവശനിലയിലായ പെണ്‍കുട്ടിയെ പുത്തൂരില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി ഈ വിവരം പറഞ്ഞത്. തുടര്‍ന്ന് കര്‍ണാടക പോലീസ് വിദഗ്ധ പരിശോധനക്കായി മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും പെണ്‍കുട്ടി അവിടെ നിന്നും വീണ്ടും രക്ഷപ്പെടുകയായിരുന്നു. തുടര്‍ ചികിത്സക്കോ നിയമനടപടികള്‍ക്കോ തയ്യാറാവാതെ തുടര്‍ച്ചയായി മുങ്ങി നടക്കുന്ന പെണ്‍കുട്ടിയെ സംബന്ധിച്ചും ദുരൂഹത നിലനില്‍ക്കുകയാണ്. കണ്ണൂരില്‍ ഹിന്ദി മാത്രമേ എന്ന് പറഞ്ഞ പെണ്‍കുട്ടി പുത്തൂരില്‍ ഇംഗ്ലീഷ് മാത്രമേ അറിയൂ എന്നാണ് പറഞ്ഞത്. എന്നു മാത്രമല്ല, പോലീസ് പിടികൂടിയ എവിടെയും തന്റെ പേരോ വിലാസമോ പെണ്‍കുട്ടി വ്യക്തമായി പറഞ്ഞിട്ടില്ല. കഴിഞ്ഞ 2 ന് രാത്രി 11 മണിയോടെയാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് പയ്യന്നൂര്‍ പോലീസ് പെണ്‍കുട്ടിയെ പിടികൂടിയത്. തുടര്‍ന്ന് പരിയാരം ഹോപ്പില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം നടന്നതായി തെളിഞ്ഞത്. തുടര്‍ന്ന് കണ്ണൂരിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരോടും പറയാതെ മുങ്ങിയ പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാത്രി പുത്തൂരിലാണ് വീണ്ടും കണ്ടെത്തിയത്. ഇവിടെ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനക്കായി പുത്തൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കേരളത്തിലെ പോലീസുകാര്‍ തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുകളുടെയും ദുരൂഹതകളുടെയും ചുരുളഴിക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു. കണ്ണൂര്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു ഡിവൈഎസ്പി പയ്യന്നൂരിലെത്തി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും കേസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: