കൊച്ചി: തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇടതുവലതു മുന്നണികളില്‍ പൊട്ടിത്തെറിയും ചാക്കിട്ടുപിടിത്തവും മുറുകി. ഇത് വലിയ വാക്ക് പോരിലും എത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് അത്ര സുഖകരമാവില്ലെന്ന് ഉറപ്പായ എല്‍ഡിഎഫിന് ആത്മവിശ്വാസം ഏറെക്കുറെ നഷ്ടപ്പെട്ടുകഴിഞ്ഞു. തിരിച്ചടി ഒഴിവാക്കാനും എങ്ങനെയും പിടിച്ചുനില്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അവര്‍ യുഡിഎഫിലാണ് കണ്ണുനട്ടിരിക്കുന്നത്.
അവിടെ നിന്ന് ജനതാദളിലെ വീരേന്ദ്രകുമാര്‍ വിഭാഗത്തെ അടര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. വീരനുമായി പിണറായി വിജയന് വേദി പങ്കിട്ടതും വീരന്റൈ പുസ്തകം പ്രകാശനം ചെയ്തും ഇതിന്റെ മുന്നോടിയായിരുന്നു. മന്ത്രി കെപി മോഹനനും കൂട്ടരും ജനതാദള്‍ യുഡിഎഫില്‍ തുടരണമെന്ന് വാദിക്കുമ്പോള്‍ വീരന് എല്‍ഡിഎഫില്‍ ചേക്കേറാന്‍ കൊതിക്കുന്നു. വീരന്റെ വിഭാഗത്തെ പിണറായി പിടിച്ചു കഴിഞ്ഞു. ദളില്‍ പിളര്‍പ്പ് ഉറപ്പായിക്കഴിഞ്ഞു.
ആര്‍എസ്പിയെ പിളര്‍ത്താനുള്ള നീക്കവും തകൃതിയിലാണ്. ഇന്നലെ എന്‍. കെ. പ്രേമചന്ദ്രനും അസീസുമടക്കമുള്ള ആര്‍എസ്പി നേതാക്കള്‍ പിണറായിയെ വെല്ലുവിളിച്ച് പത്രസമ്മേളനം നടത്തിയിരുന്നു. ആര്‍എസ്പിയെ ഇല്ലാതാക്കാനുള്ള പിണറായിയുടെ ശ്രമം അനുവദിക്കില്ലെന്നു പറഞ്ഞ ഇവര്‍ വിഎസിനെ ശരശയ്യയിലാക്കിയിട്ടാണ് പിണറായി യാത്ര നടത്തുന്നതെന്നും ആരോപിച്ചു. വെറും ഏഴു പേരെ പിടിക്കാന്‍ വേണ്ടി പിണറായി തന്നെ ഇറങ്ങേണ്ടിവന്നത് സിപിഎമ്മിന്റെ ദുരവസ്ഥയാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈ പത്രസമ്മേളനത്തില്‍ കോവൂര്‍ കുഞ്ഞുമോനും കൂട്ടരും പങ്കെടുത്തില്ല. ഈ വിഭാഗം ഇടതുപക്ഷത്തില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നാണ് സൂചന.
ജെഎസ്എസിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടതിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കെ. കെ. ഷാജുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫില്‍ തുടരാനുള്ള ശ്രമത്തിലാണ്. വെള്ളാപ്പള്ളിക്ക് ജാമ്യം നേടാന്‍ പോയെന്നാരോപിച്ച് അതില്‍ നിന്ന് രാജന്‍ബാബുവിനെ പുറത്താക്കാനുള്ള നീക്കവും ഉഷാറാണ്. അതായത് ജെഎസ്എസ് മൂന്നാകുമെന്നാണ് സൂചന. ഒന്ന് ഇടതുപക്ഷത്ത് ചേക്കേറും. ഒന്ന് യുഡിഎഫില്‍ തുടരും.
സഖ്യകക്ഷികളെ കൂട്ടാനുള്ള സിപിഎം നീക്കത്തില്‍ എല്‍ഡിഎഫില്‍ അതൃപ്തി നുരകുത്തുകയാണ്. ഇത് തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് സിപിഐ അടക്കമുള്ള എല്‍ഡിഎഫ് ഘടകകക്ഷികളുടെ ആശങ്ക. ഇത് സീറ്റുകള്‍ കൂടുതലായി വിഭജിച്ച് പോകും.
പുതുതായി വരുന്നവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സീറ്റുകള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കും. ഇതും തങ്ങളെ ബാധിക്കുമെന്ന് സിപിഐ കരുതുന്നു. മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള ദള്‍ വിഭാഗം ഇടതു മുന്നണിയിലുണ്ട്. വീരന് കൂടി ചേരുന്നതോടെ അവരുടെ വിലപേശല്‍ ശക്തി കൂടും. സിപിഐ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: