ആലപ്പുഴ: സാമൂഹ്യനീതിയെന്ന മുദ്രാവാക്യവുമായി രംഗത്തെത്തുന്ന ഭാരത് ധര്‍മ്മ ജനസേന (ബിഡിജെഎസ്)യെ ചെറുക്കാന്‍ സിപിഎം ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസിനെ കളത്തിലിറക്കും. എസ്എന്‍ഡിപിയോഗം മുന്‍ പ്രസിഡന്റ് സി. കെ. വിദ്യാസാഗറെ ജെഎസ്എസിന്റെ തലപ്പത്തെത്തിച്ച് പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കുകയാണ് സിപിഎം നീക്കം.
വിദ്യാസാഗറിന് ജെഎസ്എസില്‍ അംഗത്വം നല്കുന്നതു സംബന്ധിച്ച് സിപിഎം നേതൃത്വം ഗൗരിയമ്മയുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കെ.ആര്. ഗൗരിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ഇതും ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. ഗൗരിയമ്മയുടെ പ്രായാധിക്യം മുതലെടുത്ത് വിദ്യാസാഗര്‍ മുഖേന ജെഎസ്എസിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സിപിഎം നീക്കത്തില്‍ ഗൗരിയമ്മയുടെ വിശ്വസ്തര്ക്കിടയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
എസ്ആര്‍പിയെ പുനരുജ്ജീവിപ്പിച്ച് രാഷ്ട്രീയ മേല്‍വിലാസം ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ട സി. കെ. വിദ്യാസാഗറിന് സിപിഎം നീക്കം കച്ചിത്തുരുമ്പായി മാറി. അടുത്തിടെയായി എസ്എന്‍ഡിപിക്കും നേതൃത്വത്തിനുമെതിരെ വിദ്യാസാഗര്‍ സിപിഎമ്മിനെ പിന്തുണച്ച് രംഗത്തെത്തിയത് പുതിയ നീക്കത്തിന്റെ ഭാഗമായിരുന്നുവത്രെ.
സാമുഹ്യനീതി സന്ദേശവുമായി മുഴുവന്‍ സമുദായാംഗങ്ങളെയും ഒന്നിച്ചണിനിരത്തി മുന്നേറാന്‍ ശ്രമിക്കുന്ന ബിഡിജെഎസിനെതിരെ ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ നയിക്കുന്ന പാര്‍ട്ടിയായ ജെഎസ്എസിനെ രംഗത്തിറക്കി പ്രതിരോധിക്കുകയെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്.
എസ്എന്‍ഡിപി നേതൃത്വത്തിന്റെ എതിരാളിയായ വിദ്യാസാഗറെ മുന്‍നിര്‍ത്തി ഈഴവ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് മറ്റൊരു ലക്ഷ്യം. ശ്രീനാരായണ ധര്‍മ്മവേദിയും മറ്റും രാഷ്ട്രീയ ഇടപെടലിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് ജെഎസ്എസിനെ സിപിഎം കരുവാക്കാന്‍ ശ്രമിക്കുന്നത്.
പലതവണ പിളര്‍ന്നു ശക്തി ക്ഷയിച്ച ജെഎസ്എസിനും ഗൗരിയമ്മയ്ക്കും സിപിഎം നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുക മാത്രമാണ് പോംവഴി. നേരത്തെ സിപിഎമ്മില്‍ ലയിക്കാന്‍ ജെഎസ്എസ് നടത്തിയ ശ്രമം സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും സ്വത്തുതര്‍ക്കവും മൂലം പൊളിയുകയായിരുന്നു. ജെഎസ്എസിനെ ഇതുവരെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാനും സിപിഎം തയ്യാറായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോട് അഞ്ചുസീറ്റുകള്‍ ആവശ്യപ്പെടാനാണ് ജെഎസ്എസ് തീരുമാനം. ഒരെണ്ണമെങ്കിലും അനുവദിച്ച് കിട്ടുമെന്നാണ് ജെഎസ്എസ് പ്രതീക്ഷ. എന്നാല്‍ ഗൗരിയമ്മയുടെ അടുത്ത ബന്ധുകൂടിയായ പി. സി. ബീനാകുമാരിക്ക് സീറ്റുറപ്പിക്കുന്നതില്‍ ജെഎസ്എസിന്റെയും ഗൗരിയമ്മയുടെയും വിലപേശല്‍ അവസാനിക്കാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: