പന്തളം: വിശ്വാസാചാരങ്ങള്‍ക്കു കോട്ടംതട്ടാതെയും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും തിരുവാഭരണ ഘോഷയാത്ര നടക്കണമെന്ന് ബിജെപി പ്രസിഡന്റ്കുമ്മനം രാജശേഖരന് പറഞ്ഞു. വലിയകോയിക്കല്‍ കൊട്ടാരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജകുടുംബാംഗത്തിന്റെ മരണംമൂലമുണ്ടായ അശുദ്ധിക്ക് പരിഹാരം കാണണം. അതോടൊപ്പം തിരുവാഭരണങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കുവാനുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കണം. ശബരിമലയില്‍ അയ്യപ്പസേവാസമാജം ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ നടത്തിവന്നിരുന്ന അന്നദാനം മുടങ്ങിയിരിക്കുന്നു.
കോടതിയില്‍ നിന്നും അനുമതിതേടി പ്രത്യേക അന്നദാന മണ്ഡപം തുടങ്ങാനുള്ള അയ്യപ്പസേവാസമാജത്തിന്റെ ശ്രമത്തെ ചില ശക്തികള്‍ചേര്‍ന്ന് തടസ്സപ്പെടുത്തി. ശബരിമലയിലെത്തുന്ന ആയിരക്കണക്കിനു അയ്യപ്പഭക്തര്‍ക്ക് അന്നം നിഷേധിക്കപ്പെട്ടത് അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. രണ്ട് ദിനങ്ങള്‍ക്ക് മുന്‍പ് തീപ്പെട്ട പന്തളം രാജകുടുംബാംഗമായ കെ. രാമവര്‍മ്മ രാജയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം മുതിര്‍ന്ന രാജകുടുംബാംഗം മകം നാള് തന്വങ്കി തമ്പുരാട്ടിയെ വണങ്ങി അനുഗ്രഹവും തേടി. അയ്യപ്പസേവാസമാജം അടൂര്‍ താലൂക് സമിതി സേവാകേന്ദ്രത്തില്‍ കുമ്മനത്തിന് സ്വീകരണം നല്കി.
ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി.ആര്.അജിത്ത് കുമാര്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്. പ്രദീപ്, സഹകാര്യവാഹ് എന്‍. വേണു, ബൗദ്ധിക് പ്രമുഖ് അഡ്വ.സന്തോഷ്കുമാര്‍, ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അശോകന് കുളനട, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ. ആര്. കൃഷ്ണപിള്ള, അയ്യപ്പ സേവാ സമാജം ജില്ലാ ജനറല്‍സെക്രട്ടറി ചന്ദ്രശേഖരന് നായര്‍, താലൂക് ജനറല്‍സെക്രട്ടറി വേണുഗോപാല്‍, ബിജെപി ജില്ലാ കമ്മറ്റി അംഗം റ്റി.എന്‍. പങ്കജാക്ഷന്, ജില്ലാ ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. വിജേഷ്, പന്തളം നഗര്‍ കാര്യവാഹ് ശരത്, മണ്ഡലം കമ്മറ്റി അംഗം കുളങ്ങര അശോകന്, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എം.ബി. ബിനുകുമാര്‍, സെക്രട്ടറി മാരായ ജി. അരുണ്‍കുമാര്‍, അനീഷ് കുരമ്പാല, കൗണ്‍സിലര്‍മാരായ കെ.വി. പ്രഭ, സുമേഷ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: