കോഴിക്കോട്: എല്‍ഡിഎഫില്‍ ചേരാനുള്ള സംസ്ഥാന അദ്ധ്യക്ഷന്റെ നിലപാടില്‍ ജനതാദള്‍ യുണൈറ്റഡ് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷവിമര്‍ശനം.
ഇന്നലെ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോറ്റത് കോണ്‍ഗ്രസ്സ് കാലുവാരിയതുകൊണ്ടാണെന്ന നിലപാടാണ് ആദ്യം തന്നെ സ്വീകരിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെ.പി മോഹനന് സംസ്ഥാന അദ്ധ്യക്ഷന്റെ നിലപാടിനെ ചോദ്യം ചെയ്തു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോല്ക്കാന് കാരണം പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മന്ത്രിയെ അനുകൂലിച്ചുകൊണ്ടാണ് ജനതാദള്‍ യുണൈറ്റഡ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് സംസാരിച്ചത്.
കോണ്‍ഗ്രസ്സിന്റെ ഇടപെടല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മനയത്ത് ചന്ദ്രന് വ്യക്തമാക്കി. ഇതേതുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ചേരിതിരിഞ്ഞ് അഭിപ്രായം പ്രകടിപ്പിച്ചു. ഇത് യോഗത്തില്‍ ബഹളത്തിന് കാരണമായി. സമവായത്തില്‍ എത്താന്‍ കഴിയാതെയാണ് ജില്ലാ കൗണ്‍സില്‍ യോഗം അവസാനിപ്പിക്കേണ്ടി വന്നത്. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വിലയിരുത്തലിന് മാത്രമായാണ് യോഗം ചേര്‍ന്നതെന്ന് വീരേന്ദ്രകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യോഗത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതായും സംസ്ഥാന അദ്ധ്യക്ഷന്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: