കറുകച്ചാല്‍: വെട്ടിക്കാവുങ്കല്‍ ഭാഗത്ത് തണ്ണീര്‍ത്തടം നികത്തുന്നു. കഴിഞ്ഞ കുറെദിവസങ്ങളിലായി തുടരുന്ന നിലം നികത്തല്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കറുകച്ചാല്‍ പനയമ്പാല തോടിന്റെ ഉദ്ഭവകേന്ദ്രവും ചാലില്‍ തണ്ണീര്‍തടത്തിന്റെ അവശേഷിക്കുന്ന ഭാഗമായ വെട്ടിക്കാവുങ്കല്‍ ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തുള്ള പഴയ കണ്ടത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നികത്തിക്കൊണ്ടിരിക്കുന്നത്.
രാത്രികാലങ്ങളിലും പുലര്വേളകളിലുമായാണ് നിലംനികത്തല്‍ നടക്കുന്നത്. കറുകച്ചാല്‍ പഞ്ചായത്തിന്റെ പല ഭാഗത്തും മണ്ണെടുപ്പും സജീവമാണ്. പതിനഞ്ചാം വാര്‍ഡില്‍പ്പെടുന്ന നെടുമറ്റത്ത്കുന്ന് ഇടിച്ചാണ് മണ്ണെടുക്കുന്നത്. നിലവില്‍ ജിയോളജി വകുപ്പ് നല്കുന്ന മാനദണ്ഡമനുസരിച്ചു വീട് നിര്‍മ്മിക്കാന്‍ മാത്രമാണ് മണ്ണെടുത്തു നീക്കാന്‍ പെര്‍മിറ്റ് നല്‍കുക. അതും മണ്ണെടുത്തശേഷം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് എത്ര ലോഡ് ഉണ്ടെന്നു തിട്ടപ്പെടുത്തി പാസ് നല്‍കും. എന്നാല്‍ ഇതിന്റെ മറവില്‍ ആയിരക്കണക്കിനു ലോഡാണ് അനധികൃതമായി കൊണ്ടുപോകുന്നത്. ബന്ധപ്പെട്ട അധികാരികള്‍ മൗനം പാലിക്കുകയാണ്.
ഇപ്പോള്‍ വെട്ടിക്കാവുങ്കല്‍ ഭാഗത്ത് നിലംനികത്തുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. നാട്ടിലെ കുടിവെള്ളം ഇല്ലാതാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ സമര പരിപാടികളുമായി നീങ്ങാനാണ് ജനങ്ങളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: