കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഈ സീസണിലെ ആദ്യ ജയം നിലവിലെ ജേതാക്കള്‍ മോഹന്ബഗാന്. ലീഗിലെ കന്നിക്കാര് ഐസ്വാള്‍ എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കിയാണ് ബഗാന് കിരീടം നിലനിര്‍ത്താനുള്ള പടയോട്ടത്തിന് തുടക്കമിട്ടത്. ട്രിനിഡാഡ് താരം കോര്‍നെല്‍ ഗ്ലെന്നിന്റെ ഇരട്ട ഗോളുകളാണ് ബഗാന് ജയത്തില്‍ നിര്‍ണായകമായത്.
മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ബഗാന് ആറാം മിനിറ്റില്‍ ഗ്ലെന്നിലൂടെ മുന്നില്‍. മധ്യനിരയില്‍നിന്ന് ഇടതു ഭാഗത്തേക്ക് ഉയര്‍ത്തിക്കിട്ടിയ പന്തില്‍ പിഴച്ചില്ല കഴിഞ്ഞ സീസണില്‍ ലജോങ്ങില്‍ കളിച്ച ഗ്ലെന്നിന്. പത്ത് മിനിറ്റിനു ശേഷം പക്ഷേ ബഗാനൊന്നു ഞെട്ടി. ബഗാന് പ്രതിരോധത്തിലെ പ്രീതം കോട്ടാല്‍ പന്ത് സ്വന്തം വലയിലെത്തിച്ച് ഐസ്വാളിന് ഒരു ഗോള്‍ സമ്മാനിച്ചു. ആല്‍ഫ്രഡ് ജയ്റാന്റെ ഷോട്ട് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ കോട്ടാലിന്റെ പിഴവ്. ഈ സീസണിലെ ആദ്യ സെല്‍ഫ് ഗോളെന്ന നാണക്കേടും ഐഎസ്എല്ലില്‍ പൂനെ സിറ്റി എഫ്സിയുടെ താരമായിരുന്ന കോട്ടാലിന്.
ഇരുപത്തിരണ്ടാം മിനിറ്റില്‍ ഗ്ലെന്‍ ടീമിനെ മുന്നിലെത്തിച്ചു. ഐസ്വാളിന് ലഭിച്ച കോര്‍ണറില്‍നിന്നുള്ള പ്രത്യാക്രമണം ഗോളില്‍ കലാശിച്ചു. പന്ത് പിടിച്ചെടുത്ത് മുന്നേറിയ ബല്‍വന്ത് സിങ്. ഓട്ടത്തിനിടയില്‍ ബോക്സിന്റെ ഇടതുവശത്ത് ഗ്ലെന്നിന് കണക്കാക്കി നല്കി. 180 ഡിഗ്രി ആംഗിളില്നിന്ന് ട്രിനിഡാഡ് താരം തൊടുത്ത് ഷോട്ട് ഭദ്രമായി വലയില്‍. 29ാം മിനിറ്റില്‍ ബല്‍വന്ത് മൂന്നാം ഗോള്‍ നേടി. ഐസ്വാള്‍ പ്രതിരോധത്തെ പിളര്‍ത്തിയുള്ള ബല്‍വന്തിന്റെ വലംകാല് ഷോട്ട് പോസ്റ്റിന്റെ ഇടതുപിന് മൂലയില്‍ ഭദ്രം. വ്യക്തമായ ലീഡ് നേടിയതോടെ രണ്ടാം പകുതിയില്‍ കളി തണുപ്പിച്ചു ബഗാന്. 4-2-3-1 ശൈലിയിലാണ് പരിശീലകന് സഞ്ജയ് സെന്‍ കൊല്‍ക്കത്ത ടീമിനെ അണിനിരത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: