സുരക്ഷയുടെ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ ആശങ്കകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ പദ്ധതിയുടെ നിര്‍മ്മാണ-നിര്‍വഹണ ഘട്ടങ്ങളിലെല്ലാം കുറ്റമറ്റ സുരക്ഷയാണ് ഇതിന്റെ പ്രത്യേകത. ജനസാന്ദ്രതക്കനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിന്റെയടിസ്ഥാനത്തില് പൈപ്പിടുന്നതിനിള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പി ആന്‍ഡ് എംപി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ ഇവിടെ പാലിക്കുന്നുണ്ട്. അതീവ സുരക്ഷാമേഖലകളിലും ജനസാന്ദ്രതയേറിയ മുംബൈ, ദല്‍ഹി നഗരങ്ങളിലും സ്ഥാപിച്ച പൈപ്പ് കേരളത്തിന്റെ ജനസാന്ദ്രത കാരണമാക്കി തടസ്സപ്പെടുത്താനുള്ള നീക്കത്തിന് യുക്തിയുടെ പിന്‍ബലമില്ല.
ഓയില്‍ ഇന്‍ഡസ്ട്രീസ് സേഫ്റ്റി ഡയറക്ടറേറ്റ് (ഒഐഎസ്ഡി), പെട്രോളിയം ആന്റ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി) പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷന് (പിഇഎസ്ഒ) എന്നീ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അനുമതിയും നിരീക്ഷണവും ഉള്ള പദ്ധതിയാണിത്.
24 മണിക്കൂറും പൈപ്പ് ലൈനുകളിലെ പ്രകൃതി വാതക വിതരണം ഓണ്‍ലൈനില്‍ നിരീക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഉണ്ട്. അതി നൂതനവും ശാസ്ത്രീയവുമായ ഇംപ്രസ്ഡ് കറന്റ് കാഥോഡിക് സംരക്ഷണം ഇതിന്റെ സുരക്ഷ ഉറപ്പാക്കുന്നു. അപകടമോ, മറ്റെന്തെങ്കിലും അടിയന്തര സാഹചര്യങ്ങളോ ഉണ്ടാവുകയാണെങ്കില്‍ അപകട സ്ഥലത്തേക്ക് വാതക വിതരണം സ്വാഭാവികമായി നിലയ്ക്കുന്ന ഓട്ടോമാറ്റിക് കണ്ട്രോള് സിസ്റ്റവും സദാ പ്രവര്‍ത്തന നിരതമാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ പൈപ്പുകളുടെ കനം പരിശോധിക്കുന്നതിനും ക്രമീകരണങ്ങള്‍ ഉണ്ട്. സുരക്ഷാ മാനദണ്ഡങ്ങളുടെ ശാസ്ത്രീയ രീതികള്‍ എങ്ങനെ കൃത്യമായി അവലംബിക്കപ്പെടുന്നുവെന്നതിന് ദല്‍ഹിയിലെ വിതരണ രീതികള്‍ തന്നെ ധാരാളം വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്.
ദല്‍ഹിയിലെ നിമ്നോന്നതങ്ങളായ പ്രദേശങ്ങളിലെ തിരക്കേറിയ റോഡുകള്ക്കിടയിലൂടെയാണ് പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നത്. നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശത്തും ഇത്തരം പൈപ്പ് ലൈനുകള്‍ ഉണ്ട്. മര്‍ദ്ദം കുറവും തീപ്പിടിക്കാന്‍ 580 ഡിഗ്രി ഊഷ്മാവും വേണമെന്നതിനാല്‍ ചോര്‍ച്ചയുണ്ടായാല്‍ തന്നെ വന്‍ അപകടം ഉണ്ടാകുമെന്ന പ്രചാരണത്തിന് ശാസ്ത്രീയതയില്ല. അങ്ങനെയൊരനുഭവം മറ്റൊരു രാജ്യത്തും ഉണ്ടായിട്ടുമില്ല. ഇതുവരെ ആന്ധ്രയില്‍ രണ്ട് അപകടമാണ് ആകെ റിപ്പോര്‍ട്ട് ചെയ്തവ. പ്രകൃതി വാതക പര്യവേഷണ സമയത്ത് അമലാപുരം, ഒഎന്‍ജിസി പര്യവേഷണ കിണറിലാണത് സംഭവിച്ചത്. ഇത്തരം സംഭവങ്ങള്‍ അസംസ്കൃത എണ്ണ, പ്രകൃതിവാതക പര്യവേഷണ കേന്ദ്രങ്ങളില്‍ അത്യപൂര്‍വമായേ സംഭവിക്കാറുള്ളു. ഗന്ധകവും ജലാംശവും അടങ്ങിയ വാതകം കടത്തി വിട്ടതിനാല്‍ പൈപ്പ് ലൈന്‍ ദ്രവിച്ചതാണ് ആന്ധ്രയിലെ മറ്റൊരപകടം. കേരളത്തിലെ തന്നെ ദ്രവീകൃത പ്രകൃതി വാതകത്തില്‍ ഇത്തരം സാധ്യതകള്‍ തീരേയില്ല എന്നുള്ളതാണ് മറ്റൊരു സവിശേഷത. ഇതൊക്കെയായിട്ടും എന്തുകൊണ്ട് ചിലര്‍ ബോധപൂര്‍വം ഈ പദ്ധതിയ്ക്കെതിരു നില്ക്കുന്നു. അട്ടിമറിയ്ക്കാന്‍ കൂട്ടു നില്ക്കുന്നു. കുപ്രചാരണങ്ങള്‍ നടത്തുന്നു. അന്വേഷിക്കേണ്ട കാര്യമാണത്.
2007 ല്‍ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഗെയ്ല് വാതക പൈപ്പ്ലൈന് പദ്ധതി ആരംഭിക്കുന്നത്. എന്നാല്‍, ഈ പദ്ധതിക്കെതിരെ വ്യാപകമായ കുപ്രചാരണങ്ങളാണ്. ഭൂമി ഏറ്റെടുത്താല്‍ 10 ശതമാനം മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്നതാണ് പ്രധാനം.
ഏറ്റെടുത്ത ഭൂമിയില്‍ മരം നടാനോ കിണര്‍ കുഴിക്കാനോ സെപ്റ്റിക് ടാങ്ക് പണിയാനോ പോലും പറ്റില്ലെന്നും പ്രചരിപ്പിക്കുന്നു. വേരിറങ്ങാത്ത കൃഷികളേ ചെയ്യാവൂ, സുരക്ഷാചുമതല ഉടമയ്ക്കാണ്, അപകടം സംഭവിച്ചാല്‍ ഉത്തരവാദി ഭൂവുടമയാണ് എന്നും മറ്റും ഇവര്‍ പ്രചരിപ്പിക്കുന്നു. വന്‍തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് മറ്റൊരു പ്രചാരണം.
ഇവയൊന്നും മറികടക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആയില്ലെന്നാണ് പദ്ധതി പ്രദേശങ്ങളിലെ ജനപ്രതികരണം തെളിയിക്കുന്നത്.
പദ്ധതി എങ്ങനെയും നടപ്പാക്കുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം ചിലരുടെ ആശങ്കകളുടെ എരിതീയില്‍ എണ്ണയൊഴിക്കലായി. ഗെയ്ല് വിക്റ്റിംസ് ഫോറം എന്ന പേരില്‍ സംഘടനകള്‍ ഉണ്ടാക്കിയാണ് ഇതിനെതിരെ പ്രചാരണം. വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാവണം.
അതിന് ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും വിശ്വാസം നേടിയെടുക്കണം. ഏതാനും ചില സംഘടനകള്‍ നിക്ഷിപ്ത താല്‍പ്പര്യം വെച്ച് ജനങ്ങളെ ഭയവിഹ്വലരാക്കുകയാണ്. ഒരു കൂട്ടം മാധ്യമങ്ങളും ഇതിനു പിന്നിലുണ്ട്. സര്‍ക്കാറിന്റെ ചട്ടപ്പടിയിലുള്ള പ്രചാരണപ്രവര്‍ത്തനം കൊണ്ട് പരിഹരിക്കാവുന്നതല്ല ഇത്. വ്യാപകമായ ബോധവല്‍ക്കരണത്തിന് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ ഈ പദ്ധതി അവതാളത്തിലാകും. നിക്ഷിപ്ത താല്പര്യക്കാര് ലക്ഷ്യം കാണുകയും ചെയ്യും. അതിന് അനുവദിച്ചുകൂടാ.
സുരക്ഷിതമെന്ന് അനുഭവം
പ്രകൃതിവാതക പൈപ്പുകള്‍ സുരക്ഷിതമല്ലെന്ന വാദം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നതാണ് അനുഭവവും തെളിയിക്കുന്നത്. ഗെയിലിന്റെ പ്രവര്‍ത്തന ചരിത്രം അത് വ്യക്തമാക്കുന്നു. നിരവധി രാജ്യങ്ങളിലെ അനുഭവവും മറിച്ചല്ല. ഗ്യാസ് പൈപ്പ് ലൈനുകള്‍ പത്തില്‍പ്പരം മൂലകങ്ങള്‍ ചേര്‍ന്ന് നൂതന സാങ്കേതിക വിദ്യയില്‍ ആണ് നിര്‍മ്മിക്കുന്നത്. ഉന്നത ഗുണനിലവാരമുള്ള സ്റ്റീല്‍ ആണിതിനുപയോഗിക്കുന്നത്. ഓട്ടോമെറ്റിക് വെല്‍ഡിങ് രീതിയും വെല്‍ഡ് ജോയിന്റുകളുടെ അള്‍ട്രാ സോണിക് പരിശോധനയും സുരക്ഷയെ കുറ്റമറ്റതാക്കുന്നു. ഉന്നത മര്‍ദ്ദത്തില്‍ ഹൈഡ്രോ ടെസ്റ്റ് ചെയ്താണ് ഇവ ഉപയോഗിക്കുന്നത്.
100 കിലോ മര്‍ദ്ദത്തിലാണ് വാതകം കടത്തിവിടുന്നതെങ്കില്‍ 125 കിലോക്ക് മുകളില്‍ ഹൈഡ്രോടെസ്റ്റ് ചെയ്ത് പൈപ്പിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്നര്ത്ഥം. 27 വര്‍ഷം മുമ്പ് സ്ഥാപിച്ച എച്ച്-ബി ജെ പൈപ്പ്ലൈന് (ഹസീറ-ജഗദീഷ്പൂര്‍ പൈപ്പ്ലൈന്) പരിശോധിച്ചതിന്റെ അനുഭവം ഗെയ്ല് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഉപഗ്രഹ സഹായത്തോടെ പൈപ്പ്ലൈനുകളും അനുബന്ധ വാല്‍വ് സ്റ്റേഷനുകളും സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സംവിധാനവും ഇന്ന് നിലവിലുണ്ട്.
അതേ സമയം നമ്മുടെ നിരത്തുകളിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്ന ഗ്യാസ് ടാങ്കറുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ നാം കണ്ടില്ലെന്ന് നടിക്കുന്നു. 2012 ആഗസ്ത് 27ന് കണ്ണൂര്‍ ചാലയില്‍ ഉണ്ടായ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ 20 പേരാണ് മരിച്ചത്. 2014 ജനുവരി 14ന് കണ്ണൂരിലെ തന്നെ കല്യാശ്ശേരിയില്‍ ഉണ്ടായ അപകടവും മറക്കാറായിട്ടില്ല. കര്‍ണാടകയിലും മുംബൈ-അഹമ്മദാബാദ് എക്സ്പ്രസ് ഹൈവേയിലും ഉണ്ടാ യ അപകടങ്ങള്‍ നിരവധി ജീവനുകളെയാണ് അപഹരിച്ചത്. മണ്ണിനടിയിലൂടെ പൈപ്പുകളില്‍ വാതകം കൊണ്ടുപോകുന്നതാണ് നിലവില്‍ സുരക്ഷിതമായ ഏറ്റവും നല്ലമാര്‍ഗം എന്നു തെളിയിക്കപ്പെട്ടതാണ്.
(നാളെ: പ്രതികരണങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: