തിരുവനന്തപുരം: എസ്എന്‍ഡിപിയോഗം സ്ത്രീകള്‍ക്കായി ആരംഭിച്ച മൈക്രോഫൈനാന്‍സ് വായ്പാപദ്ധതിക്കെതിരെ ഇപ്പോള്‍ നടക്കുന്ന വിവാദം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ നാഷണലൈസ്ഡ് ബാങ്കുകള്‍ മുഖേനയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിക്കൊയിരിക്കുന്നത്. ഇതിന്റെ ഒരു പൈസാപോലും എസ്എന്ഡിപിയോഗത്തിന്റെയോ വെള്ളാപ്പള്ളി നടേശന്റെയോ അക്കൗണ്ടിലേക്ക് പോകുന്നില്ല.
യോഗത്തിന്റെ കീഴിലുള്ള സ്വയംസഹായസംഘങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ മൈക്രോഫൈനാന്സായി ഉയര്‍ന്നതിലുള്ള അസൂയാലുക്കളാണ് ഇത്തരം ഗൂഢാലോചനകള്‍ക്കു പിന്നില്‍. ഇതിലൂടെ എസ്എന്‍ഡിപിയോഗത്തെയും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശനെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
തൃശൂര്‍ ജില്ലയില്‍ മണ്ണുത്തി യൂണിയന്റെ മുന്‍ സെക്രട്ടറികൂടിയായ എം.എന്‍.പവിത്രന്റെ ഭാര്യ ജയന്തി നടത്തിയ പത്രസമ്മേളനം വസ്തുതകള്‍ക്കു വിരുദ്ധമാണ്. ബാങ്കില്‍നിന്ന് ലഭിക്കുന്ന തുക യൂണിയന് ഓഫീസുകള്‍ വഴി സംഘങ്ങള്‍ക്കു നേരിട്ടാണ് കൈമാറുന്നത്. അതിനാല്‍ എസ്എന്‍ഡിപിയോഗത്തിനും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശനും യാതൊരു ബന്ധവുമില്ല. പവിത്രന് മണ്ണുത്തി യൂണിയന്റെ സെക്രട്ടിയായിരിക്കെ യൂണിയന്റെ കീഴിലുള്ള ശാഖായോഗങ്ങളിലെ ഇല്ലാത്ത മൈക്രോഫൈനാനന്സ് സംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയതായി കാണിച്ച് ലക്ഷങ്ങളുടെ തിരിമറി നടത്തിയതിനെതിരെ തൃശൂര്‍ ജെഎഫ്സിഎം കോടതിയില്‍ കേസ് നിലവിലുണ്ടെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും അഡ്വ.സംഗീതാ വിശ്വനാഥന് പറഞ്ഞു. വനിതാസംഘം കേന്ദ്രസമിതി സംസ്ഥാന പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: