ന്യൂദല്‍ഹി: അയോധ്യയിലെ രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം രാജ്യത്തു നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ പേരില്‍ മാറ്റിവെയ്ക്കാനാവില്ലെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. സരയൂ നദിക്കപ്പുറത്ത് മുസ്ലിംകള് പള്ളി പണിയുന്നതിനെ രാജ്യത്ത് ആരും എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 99 ശതമാനം ഹിന്ദുക്കളും അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വലിയ പങ്ക് മുസ്ലിംകളും ക്രിസ്ത്യാനികളും രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നുമില്ല, ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈവര്‍ഷം ക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ടുപോയാല്‍ ചൂണ്ടിക്കാണിക്കുന്നത് അതായിരിക്കും. 2018ല്‍ നിര്‍മ്മിക്കാമെന്ന് വെച്ചാല്‍ അതിനടുത്ത വര്‍ഷം വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നു. എല്ലാ വര്‍ഷവും രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടേയിരിക്കുന്നു. അതിന്റെ പേരില്‍ നമുക്ക് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനാവില്ല, സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി തനിക്ക് ഉറപ്പുനല്‍കിയിരുന്നു. 1989ലെ പ്രചാരണത്തില്‍ രാജ്യത്ത് രാമരാജ്യം കൊണ്ടുവരുമെന്നും രാജീവ്ഗാന്ധി പ്രസംഗിച്ചിട്ടുണ്ട്. ഇതു തങ്ങളുടെ മാത്രം ആവശ്യമല്ല, രാജ്യത്തിന്റെ മുഴുവനുമാണ്. കോണ്‍ഗ്രസും രാമക്ഷേത്രനിര്‍മ്മാണത്തിന് മുന്നോട്ടുവരണം, സ്വാമി പറഞ്ഞു.
ഭാരത സംസ്ക്കാരത്തിന്റെ പുനരുദ്ധാരണത്തിന് അയോധ്യയില്‍ രാമക്ഷേത്രം ഉയരേണ്ടതാണ്. ദൗത്യം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയൊരിക്കലും പിന്തിരിയില്ല. എന്നാല്‍ നിയമവിരുദ്ധമായി യാതൊന്നും പ്രവര്‍ത്തിക്കുകയുമില്ല. കോടതിയില്‍ വിജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നത്.
ദല്‍ഹി സര്‍വ്വകലാശാല ക്യാമ്പസിനകത്ത് നടന്ന സെമിനാര്‍ തടയാന്‍ എന്എസ്യു, എസ്എഫ്ഐ, മാവോയിസ്റ്റ് സംഘടന ഐസ എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ നടത്തി. എന്നാല്‍ എബിവിപി ഭരിക്കുന്ന ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ സര്‍വ്വകലാശാലാ അധികൃതര്‍ സെമിനാറിന് സംരക്ഷണമൊരുക്കി. സെമിനാര്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടതല്ലെന്നും ഹാള്‍ വാടകയ്ക്കെടുത്ത് നിരവധിപേര്‍ പരിപാടികള്‍ നടത്തുന്നതുപോലെ മാത്രമാണിതെന്നും ഡോ. സുബ്രഹ്ണണ്യന് സ്വാമി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: