ന്യൂദല്‍ഹി: പടിഞ്ഞാറന്‍ ദല്‍ഹിയിലെ രാജേന്ദര്‍ നഗറില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദല്‍ഹിയില്‍ വസ്തു ഇടപാടുകള്‍ നടത്തിയിരുന്ന സഞ്ജീവ്, ഭാര്യ ജ്യോതി ഇവരുടെ മകന് പവന് എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൂവരുടെയും കഴുത്തില്‍ പാടുകളുണ്ട്. ശ്വാസം മുട്ടിച്ച് കൊന്നതാകാമെന്നാണ് സൂചന. ഇന്ന് രാവിലെയോടെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ വശത്തെ വാതിലുകള്‍ തുറന്ന നിലയിലായിരുന്നു.
വീട്ടിലെത്തിയ വേലക്കാരിയാണ് മൂവരും മരിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. ജ്യോതിയുടെയും പവന്റെയും മൃതദേഹങ്ങള്‍ മുറിക്കകത്താണ് കണ്ടെത്തിയത്. സഞ്ജീവിന്റെ മൃതദേഹം അലമാരക്കുള്ളിലും. ബന്ധുക്കളെയും അയല്‍വാസികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
മോഷണ ശ്രമത്തിനിടെ കൊലപാതകം നടന്നതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കൊല നടന്നതായി വരുത്തി തീര്‍ക്കാന്‍ മുന്‍വശത്തെ വാതില്‍ മനഃപൂര്‍വം തുറന്നിട്ടതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: