ലാഹോർ : പത്താൻകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പാക്കിസ്ഥാന്റെ ആത്മാർഥതയും കഴിവും ലോകത്തിന് കാണാമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കയെ അറിയിച്ചു.
പത്താൻകോട്ട് ആക്രമണത്തെ കുറിച്ച് വേഗത്തിലും സത്യസന്ധമായും അന്വേഷണം നടത്തുമെന്നും ഉടൻ അന്വേഷണത്തിന്റെ നിഗമനത്തിലെത്തുമെന്നും നവാസ് ഷെരീഫ്അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയെ അറിയിച്ചു. പത്താൻകോട്ട് ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ കെറി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ചിരുന്നു.
പാക്കിസ്ഥാൻ മണ്ണ് തീവ്രവാദത്തിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഷെരീഫ് കെറിയോട് പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് അമേരിക്ക എല്ലാ പിന്തുണയും നല്‍കുമെന്ന് ജോണ്‍ കെറി പറഞ്ഞതായി പാക് മന്ത്രാലയം അറിയിച്ചു. പത്താന്‍കോട്ട് ഭീകാരാക്രമണത്തിന്റെ സൂത്രധാരന്മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പാക്കിസ്ഥാന് യാതൊരുവിധ വിവേചനവും പുലര്‍ത്തരുതെന്നും ജോണ്‍ കെറി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു.
ഭാരതവും പാക്കിസ്ഥാനും സമാധാന ചർച്ചയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട കെറി ആക്രമണങ്ങൾ സമാധാന ചർച്ചകൾക്ക് തടസമാകരുതെന്നും വ്യക്തമാക്കി. ആക്രമണത്തില്‍ പാക് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ഭാരത അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടും പാക്കിസ്ഥാന് വീണ്ടും തെളിവുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫോണില്‍ വിളിച്ച് ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെറി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: