കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്കി. ചൊവ്വാഴ്ച തലശേരി ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മനോജ് വധത്തിന്റെ ഗൂഢാലോചനയില്‍ ജയരാജന് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. അതിനാല്‍ തന്നെ ചൊവ്വാഴ്ച ജയരാജനെ കേസില്‍ പ്രതിയാക്കാനും സാധ്യതയുണ്ട്. ഈ മാസം അഞ്ചിന് ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയരാജന് അന്ന് ഹാജരായിരുന്നില്ല.
കേസില്‍ ജയരാജന് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു. കേസില്‍ പ്രതിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: