സൃഷ്ടിക്കു മുന്‍പ് പ്രളയ കാലം സാരസാമ്യം കൊണ്ടും സഹോദരത്വം കൊണ്ടും ഒന്നായി തന്നെ കിടന്നിരുന്നു. ഇതു തന്നെയാണല്ലോ പ്രകൃതി ലോകമായി ഭവിച്ചത്. ഇതു കൊണ്ട് ഈ ലോകത്തിന് വെറും പ്രളയാവസ്ഥയല്ലാതെ മറ്റൊന്നായി വിചാരിപ്പാനില്ല. ഇതിന്റെ ഛിന്നഭിന്നങ്ങളായിട്ടത്രെ സൃഷ്ടിവിഭാഗങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്.
ഇങ്ങനെയിരിക്കുന്ന അവസ്ഥ ഓരോന്നായി വര്‍ണ്ണിച്ചാലും ഒന്നെന്നല്ലാതെ രണ്ടെന്നില്ല. എങ്ങനെയെന്നാല്‍ പ്രളയാവശിഷ്ടങ്ങളായി ഭൂമിയില്‍ മുളച്ചിട്ടുള്ളത് സര്വ്വഉല്പന്നങ്ങളും നേരെ ആലോചിച്ചാല്‍ ഒരേ ഭൂമിയില്‍ ഉള്ളതു ഒന്നായിട്ടല്ലാതെ രണ്ടെന്നു വരുവാന്‍ തരമില്ല. തന്മൂലം നാം കാണുന്ന സര്‍വ്വസസ്യങ്ങളും ഭൂമിയുടെ വിശിഷ്ട ഫലങ്ങളാകുന്നുവെന്നു എല്ലാം കൊണ്ടും സമ്മതിച്ചേ മതിയാവൂ.
അഗ്നി, വായു, ആകാശം, ഭൂമി, ജലം ഇവയെല്ലാം ഇതിന്റെ ബന്ധുക്കളായി നില്ക്കുന്നതും ഇവയില്‍ തന്നെ ബന്ധിച്ചിരിക്കുന്നതുമാകുന്നു. അതുകൊണ്ട് യാതൊരു സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും പഞ്ചഭൂതങ്ങളായ ബന്ധുക്കളുടെ സഹായം കൂടാതെ മുളക്കുവാനോ, ജീവിക്കുവാനോ സാദ്ധ്യമല്ല.
അതുകൊണ്ട് സസ്യങ്ങളായാലും ശരി ജീവജാലങ്ങളായാലും ശരി അവയെല്ലാം തങ്ങളുടെ ബന്ധുക്കളായ പഞ്ചഭൂതങ്ങളിലേക്കു തന്നെ ലയിക്കുന്നു. പിന്നീട് അതു സസ്യാദികളായി മുളക്കുകയും അതിന്റെ ഫലങ്ങളെ അനുഭവിച്ചു ജീവജാലങ്ങള്‍ ജനിക്കുകയും പിന്നീട് മരിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: