ശബരിമല ധര്‍മ്മ ശാസ്താവിന്റെ ഉറക്കുപാട്ടായ ഹരിവരാസനം എഴുതിയത് ആര് എന്ന കാര്യത്തില്‍ ഇനിയും ഒരു തീര്‍പ്പുണ്ടായിട്ടില്ല. കമ്പക്കുടി കുളത്തൂര്‍ അയ്യര്‍ എന്നൊരാളാണ് ശ്രുതിമധുരമായ ആ താരാട്ടുപാട്ടിന്റെ രചയിതാവ് എന്നൊരു വിശ്വാസമാണ് ഇന്ന് പരക്കെ പ്രചരിച്ചിട്ടുള്ളത്. ആ കീര്‍ത്തനം അച്ചടിച്ചു പ്രകാശിപ്പിച്ച ഗ്രന്ഥത്തിന്റെ പ്രസാധകനാവാം കുളത്തൂര്‍ അയ്യര്‍. മലയാളം മാതൃഭാഷയല്ലാത്ത അയ്യരാണ് ഇത് രചിച്ചത് എന്ന് വിശ്വസിക്കുവാന്‍ മതിയായ രേഖകള്‍ ഒന്നും ലഭ്യമായിട്ടുമില്ല.
കുളത്തൂര്‍ അയ്യരുടെ വകയായി മറ്റു കീര്‍ത്തനങ്ങളോ രചനകളോ ഒന്നും ഉണ്ടായിട്ടുള്ളതായി അറിവുമില്ല. ഈ സാഹചര്യത്തില്‍ ഹരിവരാസനത്തിന്റെ യഥാര്‍ത്ഥ അവകാശി ആര് എന്നറിയുവാനുള്ള കൗതുകം മലയാളികള്ക്കുണ്ടാവുക സ്വാഭാവികമാണ്. അത്രയ്ക്ക് ഹൃദ്യവും അനവദ്യസുന്ദരവുമാണ് അയ്യപ്പഭക്തിയുടെ ദീപ്തിവഴിയുന്ന ആ പാട്ട്, പ്രത്യേകിച്ച് ഗാനഗന്ധര്‍വ്വനായ യേശുദാസിന്റെ അനുഗൃഹീതമായ സ്വരസാധകത്തില്‍ ആ പാട്ട് ഓരോ മലയാളിയുടേയും മലനാടിന്റെ തന്നെയും ആത്മാവിലേയ്ക്ക് പകരുമ്പോഴുള്ള അനുഭൂതി വാഗതീതമാണ്.
ആധ്യാത്മിക ഭാരതത്തിന്റെ ശ്രീകോവിലായ ശബരിമല സന്നിധാനത്തില്‍ അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ എത്രയോ കാലമായി ഭക്തജനങ്ങള്‍ ഏകകണ്ഠമായി ഹരിവരാസനം പാടുന്നു. എന്നാല്‍ ആരാണതിന്റെ കര്‍ത്താവ് എന്ന് അസന്ദിഗ്ധമായി നമുക്കറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ പല കാലമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കീര്‍ത്തന കര്‍ത്തൃത്വം ഇന്നും വിവാദങ്ങളില്‍ മുങ്ങിനില്ക്കുന്നു.
പ്രസിദ്ധ പത്രപ്രവര്‍ത്തകനായിരുന്ന എം ശിവറാമിന്റെ സഹോദരി ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചത് എന്ന് ജാനകിയമ്മയുടെ മകള്‍ ബാലാമണി അമ്മയും ചെറുമകനായ മോഹന്‍കുമാറും അവകാശപ്പെടുന്നു. കീര്‍ത്തനത്തിന്റെ പഴയ കൈയെഴുത്തു പ്രതിയും അവര്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. (ചില ഗ്രന്ഥങ്ങളില്‍ കമ്പക്കുടിയെ ഈ കീര്‍ത്തനത്തിന്റെ സമ്പാദകന്‍ എന്നു പറഞ്ഞു കാണുന്നു.)
ജാനകി അമ്മയുടെയും, സഹോദരന് എം.ശിവറാമിന്റെയും മൂലകുടുംബം അമ്പലപ്പുഴയില്‍ പുറക്കാട് എന്ന സ്ഥലത്തായിരുന്നു. അവിടെ കോന്നകത്തു കുടുംബാംഗമായ ജാനകിയമ്മ പുറക്കാട്ടു ശിവക്ഷേത്രത്തിലെ ഭജനസംഘത്തിനുവേണ്ടിയാണത്രേ ഹരിവരാസനം രചിച്ചത്.ഇതുകൂടാതെ ധര്മ്മശാസ്താസ്തോത്രകദംബംഉള്പ്പടെ നിരവധി കീര്‍ത്തനങ്ങള്‍ ജാനകിയമ്മ രചിച്ചിട്ടുണ്ട്. അവരുടെ പിതാവ് അറിയപ്പെട്ട ഒരു മന്ത്രവാദിയും ശബരിമലയിലെ പൂജാരിയും വെളിച്ചപ്പാടും ആയിരുന്ന അനന്തകൃഷ്ണയ്യരായിരുന്നു. എം ശിവറാമിനെപ്പറ്റി മലയാളം വാരികയില്‍ ടി.ജെ.എസ്. ജോര്‍ജ്ജ് എഴുതിയ ഒരു ലേഖനത്തില്‍ വെളിപ്പെടുത്തിയിട്ടുള്ളതാണിത്.
തന്റെ വലിയമ്മാവന് എം. ശിവറാമിന്റെയും മുത്തശ്ശി ജാനകി അമ്മയുടേയും പിതാവായിരുന്ന അനന്തകൃഷ്ണയ്യര്‍ ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് കൊച്ചുമകന് മോഹന്‍കുമാര്‍ തറപ്പിച്ചു പറയുന്നു. എന്തായാലും ശബരിമലക്ഷേത്രവുമായി ഗാഢബന്ധമുണ്ടായിരുന്ന ഒരയ്യപ്പഭക്തനായിരുന്നു അനന്തകൃഷ്ണയ്യര്‍ എന്ന കാര്യത്തില്‍ സന്ദേഹം വേണ്ട സംസ്കൃതപണ്ഡിതന്‍ കൂടി ആയിരുന്ന അദ്ദേഹം മകളായ ജാനകി അമ്മയ്ക്ക് ചെറുപ്രായത്തിലെ കാവ്യരചനാവഴികള് തുറന്നു കൊടുത്തിരുന്നുവെന്നും ആ പരിശീലനവും പ്രചോദനവുമാണ്പില്ക്കാലത്ത് നിരവധി കീര്‍ത്തനങ്ങള്‍ എഴുതുവാന്‍ അവര്‍ക്ക് പ്രേരണയായിത്തീര്‍ന്നതെന്നും കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പടുത്തുന്നു.
അങ്ങനെ പൈതൃകമായി കൈവന്ന അയ്യപ്പാനുഗ്രഹം കൊണ്ട് കൊല്ലവര്‍ഷം 1098(1923)ല്‍ ജാനകി അമ്മ രചിച്ചതാണ് ഹരിവരാസനം എന്ന് മാതാവില്‍ നിന്നും മാതൃവഴി ബന്ധപ്പെട്ട മറ്റുള്ളവരില്‍ നിന്നുമാണ് താന്‍ ഈ വിവരം മനസ്സിലാക്കിയിട്ടുള്ളതെ ന്നുമാണ് മോഹന്‍കുമാര്‍ പറയുന്നത്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: