ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ മാള്‍ഡയില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമങ്ങളെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി തിരികെ അയക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ അതിര്‍ത്തി മേഖലയില്‍ നടപ്പാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി 18ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് മാള്‍ഡയില്‍ സന്ദര്‍ശനം നടത്തും. പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് കലാപകാരികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളെടുക്കാനും കേന്ദ്രം ആവശ്യപ്പെടും.
മാള്‍ഡയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ മൂന്നംഗ പ്രതിനിധിസംഘത്തെ മാള്‍ഡയിലേക്ക് അയക്കാനും നിശ്ചയിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ്, എസ്.എസ്. അലുവാലിയ എംപി, മുന്‍ ഡിജിപി ബി.ഡി. റാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാള്‍ഡയിലേക്ക് പോകുന്നത്. ഇവരുടെ റിപ്പോര്‍ട്ട് ബിജെപി കേന്ദ്രസര്‍ക്കാരിന് കൈമാറും. ഇതിനു പുറമേ കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ആഭ്യന്തരമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ മാള്‍ഡ അടക്കമുള്ള ബംഗ്ലാദേശ് തിര്‍ത്തി ജില്ലകളില്‍ കര്‍ശന നടപടികള്‍ ആരംഭിക്കാനാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ ആലോചന.
ജനുവരി മൂന്നിന് കലിയാചക് നഗരത്തില്‍ നടന്ന പ്രകടനത്തിന് ഒരുലക്ഷത്തോളം മുസ്ലിങ്ങള്‍ സംഘടിച്ചെത്തിയത് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മൂന്നു ഡസന്‍ പോലീസ് വാഹനങ്ങള്‍ അടക്കം 40ലേറെ വാഹനങ്ങളാണ് പ്രകടനത്തിനെത്തിയവര്‍ കത്തിച്ചത്. പോലീസ് സ്റ്റേഷനും അഗ്നിക്കിരയാക്കി. ബിഎസ്എഫിന്റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. നഗരത്തിലെ ഹിന്ദുക്കളുടെ കടകളും വീടുകളും അക്രമിക്കപ്പെട്ടു. അന്‍ജു—മാന്‍ അലെ സുന്നത്തുള്‍ ജമാഅത്(എജെഎസ്) എന്ന മുസ്ലിം സംഘടനയുടെ ആഹ്വാന പ്രകാരം നടന്ന ആക്രമണങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് മമത ബാനര്‍ജി കളിക്കുന്നത്. ബിഎസ്എഫുകാരും പ്രദേശവാസികളും തമ്മിലുള്ള വിഷയമാണിതെന്നും വര്‍ക്ഷീയ കലാപം നടന്നിട്ടില്ലെന്നും മമത ബാനര്‍ജി നടത്തിയ പ്രസ്താവന തന്നെ വ്യക്തമാക്കുന്നത് ഇതാണ്. അന്‍ജു—മാന്‍ അലെ സുന്നത്തുള്‍ ജമാഅത് നടത്തിയ പ്രകടനത്തിനിടയിലേക്ക് ബിഎസ്എഫ് വാഹനം കയറ്റിയതാണ് അക്രമത്തിന് തുടക്കമെന്നാണ് മമത ബാനര്‍ജി പറയുന്നത്. എന്നാല്‍ പശ്ചിമബംഗാള്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് പ്രകടനത്തിനിടയിലേക്ക് കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കലാപത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
130ലേറെപ്പേരെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും കേവലം ഒമ്പതു പേരെ മാത്രമാണ് പിടികൂടിയത്. ഇതില്‍ ആറുപേരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. മമത സര്‍ക്കാര്‍ കലാപകാരികള്‍ക്ക് ഒത്താശ ചെയ്യുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇത്. ബംഗാളിലെ ബിജെപി എംഎല്‍എയായ ഷമിക് ഭട്ടാചാര്യയെ പ്രദേശത്തേക്ക് കടക്കാന്‍ പോലീസ് അനുവദിക്കാതിരുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ സന്ദര്‍ശനത്തോടെ മാള്‍ഡ കലാപത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന രാഷ്ട്രീയക്കളികള്‍ക്ക് തിരശ്ശീല വീഴുമെന്നാണ് പ്രതീക്ഷിക്കുന്നത്
മാല്‍ഡ മിനി അഫ്ഗാനിസ്ഥാന് :കറുപ്പുപൂക്കും മാള്‍ഡ; കള്ളനോട്ടിന്റെ ഗേറ്റ്വേ
കൊല്‍ക്കത്ത: രാജ്യത്തേക്ക് ഒഴുകിയെത്തുന്ന കള്ളനോട്ടുകളുടെ പ്രവേശന കവാടമാണ് മാള്‍ഡ. ബംഗ്ലാദേശുമായി അതിരുപങ്കിടുന്ന പശ്ചിമബംഗാള്‍ ജില്ല. കുടില്‍ വ്യവസായം പോലെ കറുപ്പുകൃഷിക്ക് പേരുകേട്ട ഗ്രാമങ്ങള്‍. കിഴക്കന്‍ പാക്കിസ്ഥാന് ബംഗ്ലാദേശായി രൂപാന്തരം പ്രാപിച്ച കാലത്ത് 80 ശതമാനം ഹിന്ദുക്കള്‍ താമസിച്ചിരുന്ന മാള്‍ഡയില്‍ ഇന്ന് 52 ശതമാനം മുസ്ലിംകളാണ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍. റേഷന്‍കാര്‍ഡും ഭൂമിയും വോട്ടവകാശവും തരപ്പെടുത്തിക്കൊടുത്ത് രാഷ്ട്രീയക്കാര്‍ മാള്‍ഡയെ ഇന്നത്തെ നിലയിലെത്തിച്ചു.
കപാലം നടന്ന, പോലീസ് സ്റ്റേഷന് അക്രമിക്കപ്പെട്ട കലിയാചക് എന്ന ബംഗ്ലാദേശീ അതിര്‍ത്തിഗ്രാമം ഭാരതത്തിലെ അഫ്ഗാനിസ്ഥാനെന്നാണ് അറിയപ്പെടുന്നത്. കറുപ്പുകൃഷി യഥേഷ്ടം നടക്കുന്ന ഇവിടെ സംസ്ഥാന സര്‍ക്കാരുകളുടേയും ജില്ലാ ഭരണകൂടത്തിന്റെയും മൗനാനുവാദത്തോടെ രാഷ്ട്രദ്രോഹ പ്രവര്‍ത്തനങ്ങളും വേരുപിടിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെവിടെയോ പവാചക നിന്ദ നടന്നെന്നാരോപിച്ച് ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ ഞായറാഴ്ച കലിയാചകില് പ്രകടനത്തിനെത്തിയത്. അന്‍ജുമാന്‍ അലെ സുന്നത്തുള്‍ ജമാഅത് (എജെഎസ്) എന്ന മുസ്ലിം സംഘടനയുടെ ആഹ്വാന പ്രകാരമായിരുന്നു പ്രകടനം. പോലീസ് സ്റ്റേഷനും സര്‍ക്കാര്‍ വാഹനങ്ങളും അതിര്‍ത്തിരക്ഷാ സേന(ബിഎസ്എഫ്)യുടെ വാഹനങ്ങളുമെല്ലാം അഗ്നിക്കിരയാക്കിയത് സംഘടിക രാജ്യദ്രോഹ ശക്തികളുടെ സാന്നിധ്യമാണ് വ്യക്തമാക്കുന്നത്.
കറുപ്പ് കൃഷിക്കെതിരെ കലിയാചക് പോലീസ് നടപടിയെടുത്തതിന്റെ പ്രതികാരമാണ് നടന്നതെന്നാണ് പോലീസ് വിശ്വസിക്കുന്നത്. സ്റ്റേഷന് ആക്രമിച്ച് കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും അക്രമികള്‍ കത്തിച്ചിരുന്നു. അതിര്‍ത്തിയില്‍ നിന്നും 8 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ കുട്ടികളും യുവാക്കളുമെല്ലാം കറുപ്പ് കൃഷി ചെയ്യുന്നു. 700 ഏക്കര്‍ കറുപ്പ് കൃഷി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇവിടെ നശിപ്പിച്ചിരുന്നു.
മാള്‍ഡയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറയുന്നത് ഇപ്രകാരമാണ്. ഭാരതത്തിന്റെ വ്യാജ കറന്‍സി നോട്ടുകള്‍, അനധികൃത കുടിയേറ്റം, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയുടെയെല്ലാം കേന്ദ്രമാണ് മാള്‍ഡ. മാള്‍ഡ ഒരു ചെറിയ അഫ്ഗാനിസ്ഥാനാണ്. ഭരണതലത്തില്‍ സ്വാധീനമുള്ളവരാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഒരു കാര്‍ നിറയെ നോട്ടുകളുമായി പോലീസ് അടുത്തിടെ പിടികൂടിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ വന്നതോടെ വാഹനം വിട്ടുകൊടുക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: