കോഴിക്കോട്: വിവാദകൊടുങ്കാറ്റുകള്ക്കിടയില് എല്ലാവരും മറന്ന വര്‍ക്ക് സാന്ത്വനമേകി എസ്എന്‍ഡിപി യോഗം. കോഴിക്കോട് മാന്‍ ഹോള്‍ ദുരന്തത്തില്‍ മരണപ്പെട്ട ആന്ധ്ര സ്വദേശികളായ ബൊമ്മിടി ഭാസ്കരറാവു, നരസിംഹമൂര്‍ത്തി എന്നിവരുടെ കുടുംബംങ്ങള്‍ക്ക് കോഴിക്കോട് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് എസ്എന്‍ഡിപി യോഗത്തിന്റെ സാമ്പത്തിക സഹായം യോഗം വനിതാ സംഘം രക്ഷാധികാരി പ്രീതി നടേശന് നല്കി.
അത്താണിക്കല്‍ ഗുരുവരാശ്രമത്തില്‍ നടന്ന ചടങ്ങ് വികാരഭരിതമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഭാസ്കരറാവുവിന്റെയും, നരസിംഹമൂര്‍ത്തിയുടെയും അനാഥരായ മൂന്ന് കുരുന്ന് പെണ്‍കുട്ടികള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഭാസ്കരറാവുവിന്റെ ഭാര്യ ബൊമ്മിടി ശാന്തി, മക്കളായ ഭാഗ്യലക്ഷ്മി, ഗംഗാദേവി, നരസിംഹമൂര്‍ത്തിയുടെ മകള്‍ ജ്യോതി പ്രിയങ്ക, സഹോദരി ഗൗരി എന്നിവരാണ് ഇരുപത്തിനാല് മണിക്കൂര്‍ യാത്രചെയ്ത് എസ്എന്‍ഡിപിയുടെ സഹായധനം ഏറ്റുവാങ്ങാന്‍ എത്തിയത്.
ഭാഗ്യലക്ഷ്മിക്കും ഗംഗാദേവിക്കും അമ്മയെങ്കിലും താങ്ങായി ഉണ്ടെങ്കില്‍ നരസിംഹമൂര്‍ത്തിയുടെ മകള്‍ ജ്യോതി പ്രിയങ്ക തീര്‍ത്തും അനാഥമായ അവസ്ഥയിലാണ്. അവളുടെ അമ്മ നേരത്തെ മരിച്ചു. അച്ഛന്റെ അകാല മരണത്തോടെ ജീവിതത്തിനു മുമ്പില്‍ പകച്ചുപോയ ആ പെണ്‍കുട്ടി നരസിംഹമൂര്‍ത്തിയുടെ സഹോദരി ഗൗരിയുടെ താല്‍ക്കാലിക സംരക്ഷണത്തിലാണ്. ആന്ധ്രാ സ്വദേശികളായ തൊഴിലാളികളെ രക്ഷിക്കാന്‍ മാന്‍ഹോളിലേക്ക് പ്രാണന് മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നൗഷാദിന്റെ കുടുംബത്തിന് അരക്കോടിയിലധികം സഹായധനം നല്കിയ സുമനസുകളുടെ ശ്രദ്ധ ഇവര്‍ ഏറെ അര്‍ഹിക്കുന്നുണ്ട്. രണ്ട് കുടുംബങ്ങളും വാടകവീടുകളിലാണ് താമസിക്കുന്നത്.
സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത ഇവര്‍ നരസിംഹമൂര്‍ത്തിയും, ഭാസ്കരറാവുവും അയച്ചുകൊടുക്കുന്ന പണം കൊണ്ടായിരുന്നു ജീവിതം തള്ളിനീക്കിയിരുന്നത്. കുടുംബത്തിന്റെ താങ്ങും തണലുമായ ഈ രണ്ടുപേര്‍ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടതോടെ അനാഥമായ ഈ കുടുംബങ്ങള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ പകച്ചു നില്‍ക്കുകയാണ്.
കരാര്‍ ജോലി ഏറ്റെടുത്ത ശ്രീരാം കമ്പനി 7.4 ലക്ഷവും, 6.9 ലക്ഷവും രണ്ട് കുടുംബങ്ങള്‍ക്കായി തൊഴില്‍ വകുപ്പ് മുഖേന നല്‍കിയിട്ടുണ്ടെങ്കിലും പണം ചുവപ്പ് നാടയില്‍ കുടുങ്ങികിടക്കുകയാണെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിന്റെ രേഖകള്‍ ശരിയാക്കാനായി ഹൈദരബാദില്‍ എത്തിയപ്പോഴാണ് എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തകര്‍ സഹായ ധനം വാങ്ങിക്കാനായി ഇവരെ കോഴിക്കോട്ടേയ്ക്ക് ക്ഷണിക്കുന്നത്. അടുത്ത ബന്ധുവിന്റെ സഹായത്തോടെയാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട മണ്ണിലേക്ക് അവര്‍ യാത്രതിരിച്ചത്. പാലക്കൊല്ലു ബഗേശ്വരത്തെ ഗവണ്മെന്റ് ബോര്‍ഡിംഗ് സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗംഗാദേവി. അവിടെ തന്നെയാണ് സഹോദരി ഭാഗ്യലക്ഷ്മി ഏഴാം ക്ലാസില്‍ പഠിക്കുന്നത്. പാലക്കൊല്ലുവിലെ ദീപ്തി എലമെന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ജ്യോതി പ്രിയങ്ക. പഠിക്കാന്‍ മൂവരും മിടുക്കരാണെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അച്ഛന്റെ വേര്‍പാടിന്റെ വേദന ഇവരില്‍ നിന്ന് വിട്ടുമാറിയിട്ടില്ല.
മരണം വേദനാജനകമാണെന്നും അതിന് ജാതിമതവര്ഗ്ഗഭേദമില്ലെന്നും ഒരു ലക്ഷം രൂപവീതമുള്ള സഹായധനം നല്‍കികൊണ്ട് പ്രീതി നടേശന് പറഞ്ഞു. നൗഷാദിന്റെ മഹത് പ്രവൃത്തിയെയല്ല ഭരണാധികാരികളുടെ വഞ്ചനയെയാണ് വെള്ളാപ്പള്ളി നടേശന് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ അദ്ദേഹത്തെ വട്ടമിട്ട് ആക്രമിക്കുകയായിരുന്നു ചാനലുകളിലെ എട്ട് മണി ചര്ച്ചക്കാര്. അമ്മ പെങ്ങന്മാരുള്ളവര്ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയാണിന്ന് ചാനല്‍ ചര്‍ച്ചകള്‍.
നൗഷാദിന്റെ വീട്ടില്‍ പോയി അവരെ സമാശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ പത്ര മാധ്യമങ്ങളും രാഷ്ട്രീയക്കാരും സൃഷ്ടിച്ച കുപ്രചാരണം മൂലം അവരെങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയാണ് മനസ്സിലുള്ളത്. അവനവന് ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണമെന്ന ദര്‍ശനമാണ് ഞങ്ങള്‍ പിന്തുടരുന്നത്. എന്നാല്‍ ഞങ്ങളെ ഭീകരജീവികളായി വിശേഷിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചത് – പ്രീതി നടേശന് പറഞ്ഞു. കോഴിക്കോട് യൂണിയന് പ്രസിഡന്റ് ടി. ഷനൂബ് അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യൂണിയന് സെക്രട്ടറി സി. സുധീഷ്, വി.പി. അശോകന്, വി. രജീന്ദ്രനാഥ്, സി.എസ്. നായര്‍, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, ബാബുപൂതമ്പാറ. പി.എ. ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: