പത്താന്‍കോട് ഭീകരാക്രമണത്തിനുശേഷം മുന്‍കാല നിലപാടുകളും അനുഭവങ്ങളും വച്ച് നോക്കുമ്പോള്‍ ഭാരതമാണ് ശരിയെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി പാകിസ്ഥാന് നല്കിയ നിര്‍ദ്ദേശം അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്. പത്താന്‍കോട് ആക്രമണത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി ഭീകരര്‍ക്കെതിരെ കര്‍ശന നിലപാടും നടപടിയും വേണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. അതിന് ക്രിയാത്മക സമീപനം സ്വീകരിക്കാന്‍ പാക്കിസ്ഥാന് തയ്യാറായതും പതിവില്ലാത്തതാണ്.
ഭാരതത്തിനെതിരെ സ്വാതന്ത്ര്യത്തിനുശേഷം പാക്കിസ്ഥാന് ഔദ്യോഗികമായും അനൗദ്യോഗികമായും നിരവധി കടന്നുകയറ്റങ്ങളും കൈയേറ്റങ്ങളും അതിക്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തെറ്റ് തങ്ങളുടെ ഭാഗത്താണെന്ന് സമ്മതിച്ചിട്ടില്ല. മാത്രമല്ല ഭാരതത്തെ കുറ്റപ്പടുത്താന്‍ മുന്നിട്ടിറങ്ങുകയും പതിവാണ്. അത് പാക്കിസ്ഥാനില്‍ മാത്രമല്ല ഐക്യരാഷ്ട്രസഭയിലും ലോകമെമ്പാടും പ്രചരിപ്പിക്കാറുമുണ്ട്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു.
പതിവുനിഷേധമല്ല, കരുതലോടെയും അതിലേറെ ക്രിയാത്മകമായും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. പാക്കിസ്ഥാന് പ്രസിഡന്റും ഭീകരരും മറിച്ചൊരു നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ട പാക്കിസ്ഥാനിലെ ഭരണകൂടം ഇപ്പോള്‍ സംഘര്‍ഷമല്ല സൗഹാര്‍ദ്ദമാണ് ആഗ്രഹിക്കുന്നതെന്ന് അനുമാനിക്കാന്‍ വക നല്‍കുന്നുണ്ട്. ഈ മാസം 15ന് നടത്താന്‍ നിശ്ചയിച്ച സെക്രട്ടറിതല ചര്‍ച്ചകള്‍ ഒരുകാരണവശാലും അലസിപ്പോകാന്‍ അനുവദിക്കില്ലെന്ന നിലപാട് പാക്കിസ്ഥാന് സ്വീകരിച്ചതും ശ്രദ്ധേയമാണ്.
പത്താന്‍കോട് ആക്രമണത്തെ കുറിച്ച് വേഗത്തിലും സത്യസന്ധമായും അന്വേഷണം നടത്തുമെന്നും ഉടന്‍ അന്വേഷണത്തിന്റെ നിഗമനത്തിലെത്തുമെന്നും നവാസ് ഷെരീഫ്അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയെ അറിയിച്ചത് വലിയൊരു ദിശാമാറ്റമാണ്. പാക്കിസ്ഥാന്‍മണ്ണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഷെരീഫ് പറയുമ്പോള്‍ അത് ലോകം നിരീക്ഷിക്കാതിരിക്കില്ല. പത്താന്‍കോട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പാക്കിസ്ഥാന് ഒരു വിവേചനവും പുലര്‍ത്തരുതെന്നും ജോണ്‍ കെറിയുടെ നിര്‍ദ്ദേശം നവാസ്ഷെരീഫ് ഗൗരവപൂര്‍വ്വം കണക്കിലെടുത്തു എന്നുവേണം കരുതാന്‍.
ആക്രമണത്തില്‍ പാക് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ഭാരത അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടും പാക്കിസ്ഥാന് വീണ്ടും തെളിവുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫോണില്‍ വിളിച്ച് ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെറി ആവശ്യപ്പെട്ടതെന്ന റിപ്പോര്‍ട്ടുമുണ്ട്. ഏതായാലും നല്ല നാളെ വരുമെന്ന പ്രതീക്ഷ ജനിപ്പിക്കുന്നതാണ് ഇതുവരെയുള്ള നീക്കങ്ങള്‍. അതേസമയം വ്യോമസേനാ സന്നാഹങ്ങള്‍ സംരക്ഷിക്കുന്നതിന് ജീവന് നല്‍കിയും പ്രവര്‍ത്തിച്ച നമ്മുടെ സുരക്ഷാ സംവിധാനം പരക്കെ പ്രകീര്‍ത്തിക്കപ്പെടുന്നതാണ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഭീകരാക്രമണം നടന്ന പത്താന്‍കോട്ടെ വ്യോമസൈനിക താവളം സന്ദര്‍ശിച്ചത് ഏറെ ആത്മവീര്യം സൈനികര്‍ക്കും രാജ്യത്തിനും നല്‍കുന്നതാണ്. സൈനിക സമൂഹത്തിന്റെ ആത്മവീര്യവും ആവേശവും വര്‍ദ്ധിപ്പിച്ചു. ഒന്നര മണിക്കൂര്‍ താവളത്തില്‍ പ്രധാനമന്ത്രി എല്ലാം ചോദിച്ചറിയുകയും പരിശോധിക്കുകയുമുണ്ടായി. ദുസ്സാഹസമായ ആക്രമണവും അത് പരാജയപ്പെടുത്തിയ പ്രതിരോധവും നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഭീകരരുടെ വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങള്‍ കണ്ടു. ആറ് പാക്കിസ്ഥാന് ഭീകരരില്‍ നിന്നു പിടികൂടിയ വന്‍ ആയുധശേഖരം പരിശോധിക്കുകയും ചെയ്തിരിക്കുകയാണ്.
ഭീകരര്‍ പഞ്ചാബിലെത്തിയശേഷം പ്രാദേശിക സഹായം മാത്രമല്ല വ്യോമസേനക്കകത്തു നിന്നുപോലും സഹായം ലഭിച്ചോ എന്ന സംശയം തെളിയിക്കപ്പെടേണ്ടതാണ്. ചോറിങ്ങും കൂറങ്ങും എന്ന വിധം ആരു പ്രവര്‍ത്തിച്ചാലും അവരെ പൊറുപ്പിച്ചുകൂടാ. ഏതാനും ദിവസം മുമ്പ് ചാരവൃത്തിക്ക് ഒരു മലയാളിയെ പിടികൂടിയത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. പഞ്ചാബിലെ ഭട്ടിന്‍ഡ താവളത്തിലെ ഉദ്യോഗസ്ഥനായ ഇയാള്‍ വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെ വിന്യാസത്തെക്കുറിച്ചുമെല്ലാം പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് പരാതി.
ഭീകരാക്രമണം നടന്ന ദിവസം വ്യോമതാവളത്തിലെ വെളിച്ചം ദിശതിരിച്ചു വച്ചതുമെല്ലാം കണക്കിലെടുക്കുമ്പോള്‍ അകത്തുള്ള ആരോ ഒത്താശ ചെയ്തതായാണ് സംശയം. അതോടൊപ്പം സല്‍വിന്ദര്‍സിങ് എന്ന പോലീസ് സൂപ്രണ്ടിന്റെ പെരുമാറ്റവും സംശയം ജനിപ്പിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കേണ്ടത് പാക്കിസ്ഥാന് മാത്രമല്ല ഭാരതവും ജാഗ്രതയോടെ നടപടിയിലേക്ക് നീങ്ങേണ്ടതുണ്ട്. അതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നതുതന്നെ ശുഭസൂചകമാണ്. പെറ്റനാടിനെ ഒറ്റുകൊടുക്കുന്നവരാരായാലും അവരര്‍ഹിക്കുന്നത് നല്‍കുന്നതാണ് ധര്‍മ്മം. ആ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ ഇന്നത്തെ കേന്ദ്രസര്‍ക്കാരിന് കഴിവും കരുത്തുമുണ്ട്. പത്താന്‍കോട് സംഭവത്തോടെ അത് വ്യക്തമാകുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: