2015 വര്‍ഷം കഴിഞ്ഞപ്പോള്‍ ഒന്നു വ്യക്തം-ലോകത്തെ ഏറ്റവും വലിയ പ്രശ്നം ശുദ്ധജലലഭ്യതയാണ്. ഭൂമി ഉണ്ടായി ഇന്നുവരെ ഭൂമിയിലെ ജലത്തിന്റെ അളവിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും മഴയുടെ അളവും ഭൂഗര്‍ഭജല ലഭ്യതയും പ്രദേശത്തിന്റെ ചരിവും ഭൂപ്രകൃതിയും മലിനീകരണവുമെല്ലാം ശുദ്ധജലലഭ്യതയുടെ കാര്യത്തില്‍ രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു. എന്നാല്‍ ഇന്ന് ശുദ്ധജലം ലഭ്യമായിരുന്ന സ്ഥലങ്ങള്‍ കൂടുതല്‍ വരള്‍ച്ചയിലേക്ക് നീങ്ങുന്നു എന്നതാണ് രാജ്യങ്ങളെ പരിഭ്രാന്തമാക്കുന്നത്.
ഭൂമിയിലെ കൂടുതല്‍ സ്ഥലങ്ങള്‍ വിവിധ കാരണങ്ങളാല്‍ മരുവല്‍ക്കരണത്തിന്റെ പിടിയിലാണ്. കാര്‍ഷിക മേഖലയിലെ ജലപ്രശ്നങ്ങളും വനനാശവും അമിതമായ പ്രകൃതിവിഭവ ചൂഷണവും ക്രമാതീതമായ ഭൂഗര്‍ഭജല ഉപയോഗവും നീണ്ടുപോകുന്ന വരള്‍ച്ച ദിനങ്ങളും അമിതമായ ജല ബാഷ്പീകരണവും ലോകരാജ്യങ്ങളില്‍ അത്യധികമായ ജലദൗര്‍ലഭ്യത്തിന് കാരണമായിരിക്കയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലെ താപനിലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം ലോകരാജ്യങ്ങളെ ജലക്ഷാമത്തിലേക്ക് തള്ളിവിടുകയാണ്. മലിനീകരണം രൂക്ഷമായതോടെ ശുദ്ധജല ദൗര്‍ലഭ്യം ഉച്ചസ്ഥായിലായി. ഇന്ന് ലോകത്തില്‍ 110 കോടി ജനങ്ങള്‍ ശുദ്ധജലം ലഭിക്കാതെ അലയുകയാണ്.
2050 ല്‍ ലോകജനസംഖ്യ 960 കോടിയാകുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഇത്രയേറെ ജനത്തെ തീറ്റിപ്പോറ്റുവാനുള്ള ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി ലോകരാജ്യങ്ങള്‍ ശരിക്കും ബുദ്ധിമുട്ടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര സംഘടന നല്‍കുന്നത്. അഴുക്കില്ലാത്ത കുടിവെള്ള ലഭ്യത കുറഞ്ഞതിനാല്‍ ജലജന്യരോഗങ്ങള്‍ പെരുകുകയാണ്. ലോകത്തെ പല രാജ്യങ്ങളും ജലത്തിന് റേഷനിങ് സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പ്രതിദിനം 3900 കുട്ടികള്‍ ജലജന്യ രോഗങ്ങളാല്‍ മരിക്കുന്നു. ദരിദ്രരാജ്യങ്ങളില്‍ മാത്രമല്ല ഇതെന്നുകൂടി ഓര്‍ക്കണം. ലോകത്തിലെ 21 -ല്‍ ഒമ്പതുപേര്ക്കെന്ന തോതില്‍ ശുദ്ധജലം ലഭിക്കുന്നില്ല. 44.30 കോടി സ്കൂള്‍ കുട്ടികള്‍ക്ക് ജലജന്യരോഗങ്ങള്‍ നിമിത്തം അദ്ധ്യയന ദിനങ്ങള്‍ നഷ്ടമാകുന്നതായിട്ടാണ് കണക്ക്. മിക്കവാറും രാജ്യങ്ങളില്‍ ജലം തേടുവാനുള്ള ചുമതല സ്ത്രീകളില്‍ നിക്ഷിപ്തമാക്കിയിരിക്കയാണ്. ലോകത്തെ ശുദ്ധജലത്തിന്റെ 70 ശതമാനവും കൃഷിക്കും 10 ശതമാനം ഗാര്ഹികാവശ്യങ്ങള്ക്കുമായുപയോഗിക്കുന്നു.
ലോകത്തിലെ അഞ്ച് മരണങ്ങളില്‍ ഒന്ന് ജലജന്യരോഗം മൂലമാണ്. വൈക്കോല്‍, മരം, കല്‍ക്കരി, ചാണകം എന്നിവ ഭക്ഷണം പാകം ചെയ്യുന്നതിനായി ശേഖരിക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും സ്ത്രീകളായതിനാല്‍ രണ്ട് ദശലക്ഷം സ്ത്രീകളാണ് പുക ശ്വസിച്ചും അലഞ്ഞുനടന്നും അമിതമായ ജോലി ചെയ്തും കാന്‍സറിന് അടിമകളായി പ്രതിവര്‍ഷം മരണമടയുന്നത്. 2010 മുതല്‍ 2015 വരെയുള്ളകാലഘട്ടത്തില് ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്ക് ആളുകള്‍ ചേക്കേറിയത് പ്രതിദിനം രണ്ട് ലക്ഷം പേര് എന്ന തോതിലായിരുന്നു. അതുകൊണ്ടുതന്നെ ലോക നഗരങ്ങളില്‍ ജലക്ഷാമം നാം പ്രതീക്ഷിക്കുന്നതിലേറെയാണ്. 2.5 ശതകോടി ജനങ്ങള്‍ക്ക് ശരീരശുദ്ധി വരുത്തുന്നതിനും ശൗച്യാവശ്യത്തിനും ജലം ലഭിക്കുന്നില്ല. ഇതാണ് ജനങ്ങളില്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച് 2030 ഓടെ മൂന്ന് ശതകോടി ജനങ്ങളെങ്കിലും ഭക്ഷണം കിട്ടാതെ ലോകത്ത് അലയും എന്നാണ്. അതിന് പ്രധാന കാരണം കൃഷി ചെയ്യാനുള്ള ജല ലഭ്യത കുറയുന്നതാണുതാനും. മരുവല്‍ക്കരണം മൂലം കൃഷി ഭൂമികളുടെ നഷ്ടവും വിളകള്ക്കുണ്ടായേക്കാവുന്ന രോഗങ്ങളുടെ ആധിക്യവും കളകളുടെ വ്യാപനവും ഭക്ഷ്യ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഘടകങ്ങളാണ്. അന്തരീക്ഷ താപനില ഉയരുന്നതോടെ ഇന്ന് മനുഷ്യന് പ്രധാനമായും ഉപയോഗിക്കുന്ന 20 മുഖ്യ ധാന്യവിളകളില്‍ പലതിനും ഉല്‍പ്പാദനക്ഷമത കുറയുകയും പ്രതീക്ഷിക്കുന്ന വിളവ് ലഭ്യമല്ലാതാവുകയും ചെയ്യുമത്രെ! പുതിയ ധാന്യങ്ങളിലേക്ക് മനുഷ്യന്റെ പ്രധാന ഭക്ഷണം മാറുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
ഭാരതത്തെപ്പോലുള്ള വികസ്വര രാജ്യങ്ങളുടെ പ്രധാന ഭീഷണി ജലദൗര്‍ലഭ്യം മൂലമുണ്ടാകുന്ന രോഗങ്ങളാണ്. അതില്‍ ഏറ്റവും പ്രധാന രോഗം ഛര്‍ദ്ദി അതിസാരം വരുത്തുന്ന ഡയേറിയയാണ്. ഡയേറിയ മൂലം ഭാരതത്തില്‍ പ്രതിവര്‍ഷം 18 ലക്ഷം ആളുകള്‍ മരിക്കുന്നുണ്ട്. നമ്മുടെ രോഗങ്ങളില്‍ 80 ശതമാനവും ജലജന്യരോഗങ്ങളാണ്. ഇതുകൂടാതെ ഭാരതം നേരിടുന്ന മറ്റൊരു വലിയ പ്രശ്നം ജലത്തില്‍ ആര്‍സനിക്, ഫഌറൈഡ്, ലെഡ് എന്നീ രാസവസ്തുക്കള്‍ ലയിച്ചു ചേര്‍ന്ന് മലിനീകരിക്കപ്പെടുന്നതാണ്.
നമ്മുടെ 60,000 ഗ്രാമങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമമുണ്ട്. ഇവിടെ ഏറ്റവും കൂടുതല്‍ ജലം കാര്‍ഷിക ആവശ്യത്തിനാണ് ഉപയോഗിക്കുന്നതും. രാജസ്ഥാനിലെ ജയ്പ്പൂരില്‍നിന്നും 20 കിലോമീറ്റര്‍ അകലെ ഝരാന കൂര്ദ്ദ് എന്ന ഒരു ഗ്രാമമുണ്ട്. അവിടുത്തെ 1200 യുവാക്കളെയും നരബാധിച്ച്, തൊലി ചുളുങ്ങി, പല്ല് ഉന്തിയും എല്ല് തള്ളി, കണ്ടാല്‍ വയസ്സന്മാരാണെന്നേ പറയൂ. എല്ലാവരുടെയും പല്ലുകള്‍ പൊട്ടിപ്പൊളിഞ്ഞ് നിറം മങ്ങി അഴുക്ക് പിടിച്ച നിലയിലാണ്. ഉത്തര്‍പ്രദേശിലെ ബറോളി അഹീര്‍, ഝാര്‍ഖണ്ഡിലെ ചൂക്രൂ, ബീഹാറിലെ കച്ചറിയാദി, ആന്ധ്രാപ്രദേശിലെ അന്നാപാര്ട്ടി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലും യുവാക്കള്‍ വയസ്സന്മാരെ പോലയെണിരിക്കുന്നത്. ഈ അവസ്ഥയ്ക്ക് പ്രധാന കാരണം ഫഌറോസിസ് എന്ന രോഗമാണ്. കുടിവെള്ളത്തില്‍ ഫഌറൈഡിന്റെ അളവ് വര്‍ധിക്കുമ്പോള്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ഉണ്ടാകുന്ന ബലക്ഷയമാണിതിനു കാരണം.
എല്ലുകള്‍ പൂര്‍ണമായും വളഞ്ഞിരിക്കുന്നതിനാല്‍ യുവാക്കളെ വൃദ്ധരെപ്പോലെ തോന്നും. ഭൂമുഖത്ത് ഭാരതത്തെയും ചൈനയെയും കൂടാതെ ഭൂഗര്‍ഭജല സ്രോതസ്സുകളില്‍ ഫഌറൈഡ് കലര്‍ന്ന 25 രാജ്യങ്ങളെങ്കിലും ഉണ്ട്. ഭൂമിക്കടിയിലെ പാറകള്‍ പൊടിയുമ്പോഴും ജലത്തിന്റെ പാറകളും മണ്ണുമായുള്ള റിയാക്ഷന് മൂലവും ഫഌറൈഡ് ജലത്തില്‍ ലയിക്കുവാന്‍ സാധ്യതകളേറെയാണ്. സ്ത്രീകളെ ഈ രോഗം ബാധിച്ചാല്‍ തീര്‍ച്ചയായും വിവാഹം മുടങ്ങും. ഫഌറോസിസ് മരണകാരണമാകുന്നില്ലങ്കിലും സാമൂഹ്യജീവിതത്തിനും തൊഴില്‍ ചെയ്യുന്നതിനും തടസ്സമാകുന്നുണ്ട്. ഭൂമിക്കടിയിലെ ഫഌറൈഡ് കലര്‍ന്ന ജലം പുരാതന കാലം മുതല്ക്കേ അവിടെയുണ്ടായിരുന്നുവെങ്കിലും ജലദൗര്‍ലഭ്യം വന്നതോടെ അമിതമായി ഭൂഗര്‍ഭജലം ആവശ്യമായതോടെയാണ് ഫഌറൈഡ് കലര്‍ന്ന ജലം കൂടുതലായി ഉപയോഗിക്കുവാന്‍ തുടങ്ങിയതും. രോഗം കൂടുതലാളുകളില്‍ എത്തിച്ചേര്‍ന്നതും അങ്ങനെയാണ്.
ഫഌറോസിസ് ഭാരതത്തിലെ കേരളമടക്കം 19 സംസ്ഥാനങ്ങളിലെ ജനങ്ങളിലുമുണ്ട്. 65 ദശലക്ഷം ആളുകള്‍ ഭാരതത്തില്‍ ഫഌറോസിസ് ബാധിതരായിട്ടുണ്ട്. കുടിവെള്ളക്ഷാമം ഇനിയും രൂക്ഷമാകുന്നതോടെ ഫഌറോസിസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും. അതുകൊണ്ടുതന്നെ ജലലഭ്യത ഭാരതത്തിലെ ജനങ്ങളുടെ വലിയ ആരോഗ്യപ്രശ്നമായി വളരുകയാണ്. ഭൂമിയില്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്ന 100 കോടി ജനങ്ങളില്‍ 12.50 കോടിപ്പേര്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. വികസിത രാജ്യമായ ജപ്പാനിലെ ടോക്കിയോവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മരിച്ചത് ഛര്‍ദ്ദ്യതിസാരം മൂലവും അതിന് കാരണം ജലജന്യരോഗങ്ങളുമാണ്.
ലോക ജനസംഖ്യയിലെ ഭൂരിഭാഗം പേരും ദിവസത്തില്‍ മൂന്ന് മണിക്കൂറെങ്കിലും വെള്ളം ലഭിക്കുവാനായി കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിനേക്കാള്‍ ജലോപയോഗം ഇരട്ടിയായി. അതുകൊണ്ടുതന്നെ നഗരങ്ങളിലെ 25 ശതമാനം പേര്‍ക്കും ആവശ്യത്തിന് ജല ലഭ്യമാകുന്നുമില്ല. ഒരു മനുഷ്യന് ആരോഗ്യകരമായ ചുറ്റുപാടില്‍ ജീവിക്കണമെങ്കില്‍ പ്രതിദിനം ഏറ്റവും കുറഞ്ഞത് രണ്ട് ലിറ്റര്‍ ജലമെങ്കിലും വേണം. ലോകത്ത് ഓരോ സെക്കന്റിലും ജലമില്ലാതെ ഒരു കുട്ടിയെന്ന നിരക്കിലാണ് മരണമടയുന്നത്. വര്‍ഷത്തില്‍ 1.5 ദശലക്ഷം കുട്ടികള്‍ മരിക്കുന്നത് മലേറിയ, എയ്ഡ്സ്, അഞ്ചാംപനി എന്നീ രോഗങ്ങളാലല്ല മറിച്ച് ഡയേറിയ മൂലമാണ്. ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമായിരുന്നുവെങ്കില്‍ പ്രതിവര്‍ഷം 320 ദശലക്ഷം തൊഴില്‍ദിനങ്ങള്‍ ലഭിക്കുമായിരുന്നുവെന്നാണ് കണക്ക്.
ജലക്ഷാമത്തിന് കാരണങ്ങളില്ഒന്ന് അശാസ്ത്രീയമായ വികസനമാണെന്ന് വിലയിരുത്തുന്ന ശാസ്ത്രജ്ഞരാണധികവും. ലഭ്യമായ ജലം പാഴാക്കിക്കളയുകയും മലിനീകരിക്കുകയും ഉപ്പുകലര്‍ന്ന കായലിലേക്കും കടലിലേക്കും ഒഴുക്കിവിടുകയും ചെയ്യുന്നത് ജലമാനേജ്മെന്റിന്റെ അഭാവമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം നമുക്ക് അസംഖ്യം ശുദ്ധജലസ്രോതസ്സുകളാണുള്ളത്. എന്നിട്ടും മഴ മാറിയാല്‍ ജലക്ഷാമം എന്ന അവസ്ഥയിലാണ്. നമ്മുടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഏതെങ്കിലും പുഴയില്‍നിന്നുമാണ് ജലവിതരണം. എന്നാല്‍ പുഴകള്‍ മലിനീകരിക്കുന്നതിനെതിരെ നടപടികള്‍ എടുക്കുന്നില്ലെന്നതും പ്രധാനമാണ്. കാലക്രമേണ ലഭ്യമായ ജലസ്രോതസ്സുകളെല്ലാം മലിനീകരിക്കപ്പെടുകയും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്യും.
മഴവെള്ളം ഭൂഗര്ഭജലത്തിലെത്തിക്കുകയെന്ന മിനിമം ജലമാനേജ്മെന്റിനെങ്കിലും സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കണം. സമുദ്രനിരപ്പിലെ ഉയര്‍ച്ച തീര്‍ച്ചയായും കേരളത്തിലെ തീരദേശ നഗരങ്ങളിലെ ശുദ്ധജലലഭ്യത കുറയ്ക്കും. 41 നദികളും കടലിലോ കായലിലോ ചെന്നു ചേരുന്നതിനാല്‍ വേലിയേറ്റ സമയത്ത് നദികളില്‍ ഉപ്പുവെള്ളക്കയറ്റമാണുണ്ടാവും. അത് കൃഷിയെയും കുടിവെള്ള വിതരണത്തേയും വ്യവസായങ്ങളെയും ബാധിക്കും.
ഇനി മഴ ലഭിക്കാന്‍ ആറ് മാസം കഴിയണം. ലഭ്യമായ ജലം സസൂക്ഷ്മം ഉപയോഗിച്ചാലേ 2016 ലെ ജലക്ഷാമം പരിഹരിക്കാനാവൂ. ലോറികളിലൂടെയുള്ള മലിനജല വിതരണം ശാശ്വത പരിഹാരമല്ല. കിണറുകളും തടാകങ്ങളും ചിറകളും തോടുകളും ഇടത്തോടുകളും വീണ്ടെടുക്കുകയും ശുദ്ധജലസ്രോതസ്സുകളായി നിലനിര്‍ത്തുകയും ചെയ്താലേ അതിജീവിയ്ക്കാനാകൂ. പ്രാദേശിക ജലവിതരണത്തിന് പ്രാദേശിക ജലസ്രോതസ്സുകളെ ആശ്രയിക്കുന്ന ജലമാനേജ്മെന്റ് കൂടിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: