കൊച്ചി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കേരളത്തിന് തോല്‍വി. കരുത്തരായ ഝാര്‍ഖണ്ഡിനോട് ആറു വിക്കറ്റിന് തോറ്റു കേരളം. സ്കോര്‍: കേരളം – 169/6 (20), ഝാര്‍ഖണ്ഡ് – 174/4 (19/20). ജയത്തോടെ ഝാര്‍ഖണ്ഡും സൂപ്പര്‍ ലീഗിലെത്തി. കേരളം നേരത്തെ തന്നെ സൂപ്പര്‍ ലീഗ് ഉറപ്പിച്ചിരുന്നു. രണ്ടു ടീമുകള്‍ക്കും 20 പോയിന്റെങ്കിലും, റണ്‍ശരാശരിയില്‍ കേരളം ഒന്നാമത്. മുംബൈയിലാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ സഞ്ജു സാംസണും (87), രോഹന് പ്രേമുമാണ് (47) ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. സഞ്ജു 53 പന്തില്‍ ഒമ്പത് ഫോറും നാലു സിക്സറും സഹിതം 87 റണ്‍സെടുത്തു. രോഹന് 31 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്സറും നേടി. ഝാര്‍ഖണ്ഡിനായി ഷഹബാസ് നദീം മൂന്നു വിക്കറ്റെടുത്തു. പ്രകാശ് സീതിന് രണ്ടു വിക്കറ്റ്.
ലക്ഷ്യം പിന്തുടര്‍ന്ന ഝാര്‍ഖണ്ഡിന്റെ മുന്‍നിരയ്ക്ക് മികച്ച പ്രകടനത്തിനായില്ലെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇഷാങ്ക് ജഗ്ഗിയും (45 നോട്ടൗട്ട്), കൗശല്‍ സിങ്ങും (33 നോട്ടൗട്ട്) ചേര്‍ന്ന് ഝാര്‍ഖണ്ഡിനെ ജയത്തിലെത്തിച്ചു. 79 റണ്‍സാണ് ഇവര്‍ നേടിയത്. സൗരഭ് തിവാരി (29), സുമിത് കുമാര്‍ (27) എന്നിവരും പിന്തുണ നല്കി. കേരളത്തിനായി ഫാബിദ് അഹമ്മദ് രണ്ടും, മനുകൃഷ്ണന്, റൈഫി വിന്‍സന്റ് ഗോമസ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: