മാഡ്രിഡ്: സാന്റിയാഗോ ബെര്‍ണാബുവില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന് അവിസ്മരണീയ തുടക്കം. സിദാന്റെ സ്ഥാനലബ്ധിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്ന വെയ്ല്‍സ് സൂപ്പര്‍ താരം ഗരത് ബെയ്ല് കളിക്കളത്തില്‍ അതൊന്നും പ്രകടമാക്കാതെ മൂന്നു വട്ടം എതിര് വലയില്‍ പന്തു നിറച്ചപ്പോള്‍ സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ഡിപോര്‍ട്ടീവൊ ല കൊരുണയെ മടക്കമില്ലാത്ത അഞ്ചു ഗോളിന് തുരത്തി റയല്‍. തന്റെ മുന്‍ഗാമിക്ക് സ്വാഗതമോതി രണ്ടു വട്ടം ലക്ഷ്യം കണ്ട് കരിം ബെന്‍സമയും നിറഞ്ഞാടി. ലീഗില്‍ 19 കളികളില്‍ 40 പോയിന്റുമായി മൂന്നാമത് തുടരുന്നു റയല്‍.
വരയ്ക്കപ്പുറത്തുനിന്ന് സിദാന് ഓതിയ മന്ത്രങ്ങള്‍ കളിക്കളത്തില്‍ അക്ഷരംപ്രതി നടപ്പാക്കി റയലിന്റെ സൂപ്പര്‍താര നിര. റാഫേല്‍ ബെനിറ്റസിന് പിന്തുണ അറിയിച്ച് ക്ലബ് പ്രസിഡന്റിന് ബെയ്ല് സന്ദേശമയച്ചത് അങ്ങാടിപ്പാട്ടെങ്കിലും, അതൊന്നും വെയ്ല്‍സ് വിങ്ങറെ വിശ്വാസത്തിലെടുക്കുന്നതില്നിന്ന് സിദാനെ തടഞ്ഞില്ല. എണ്ണം പറഞ്ഞ മൂന്നു ഗോളിലൂടെ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചു ബെയ്ല്.
പതിനഞ്ചാം മിനിറ്റില്‍ കരിം ബെന്‍സമയാണ് സ്കോറിങ് തുടങ്ങിയത്. സെര്‍ജിയൊ റാമോസ് നല്കിയ പന്ത് ഉപ്പുറ്റികൊണ്ട് ഡിപോര്‍ട്ടീവൊ വലയില്‍ നിക്ഷേപിച്ച് സിദാന് യുഗത്തിന് ബെന്‍സമ തുടക്കമിട്ടു (1-0). പിന്നീട് വെയ്ല്‍സ് വിങ്ങറുടെ ഊഴം. 22ാം മിനിറ്റില്‍ ബെയ്ലിന്റെ ആദ്യ ഗോള്‍. ഡാനി കര്‍വാജല്‍ വലതു ഭാഗത്തു നിന്ന് പോസ്റ്റിനു സമാന്തരമായി ഉയര്‍ത്തി നല്കിയ പന്ത് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു ബെയ്ല് (2-0). ഇതേ സ്കോറിന് ആദ്യ പകുതി പിരിഞ്ഞു.
ഇടവേളയ്ക്കു ശേഷം കൂടുതല്‍ കരുത്തോടെയെത്തിയ മാഡ്രിഡ് സംഘം 49ാം മിനിറ്റില്‍ ലീഡുയര്‍ത്തി. സൂപ്പര്‍ താരങ്ങളുടെ മികവിനു സാക്ഷ്യപത്രമായി ഗോള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വേഗത്തിനൊപ്പം കുതിച്ച ബെയ്ല്, താരത്തില്‍നിന്നു ലഭിച്ച പന്ത് പിഴവില്ലാതെ വലയിലാക്കി (3-0). നാലാം ഗോള്‍ 63ാം മിനിറ്റില്‍. ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ തലകൊണ്ട് ബെയ്ല് വലയിലേക്കു ചെത്തിയിടുമ്പോള്‍ ഡിപോര്‍ട്ടീവോ ഗോളിക്ക് മറുപടിയുണ്ടായില്ല. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ബെന്‍സമ പട്ടിക പൂര്‍ത്തിയാക്കി. ക്രിസ്റ്റ്യാനൊ ഒരുക്കിയ അവസരം ബെന്‍സമ ലക്ഷ്യത്തിലെത്തിച്ചു. ലീഗില്‍ കൂടുതല്‍ ആവേശത്തോടെ കളത്തിലിറങ്ങാന്‍ ജയം റയലിനെ തുണയ്ക്കും.
മെസിക്ക് ഹാട്രിക്ക്
ബാഴ്സലോണ: ഡിപോര്‍ട്ടീവോയെ റയല്‍ മുക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് നൗകാംപില്‍ ബാഴ്സലോണയുടെ നിറഞ്ഞാട്ടം. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഹാട്രിക്കില്‍ ഗ്രെനഡയെ മടക്കമില്ലാത്ത നാലു ഗോളിന് തുരത്തി ബാഴ്സ. എട്ട്, 14, 58 മിനിറ്റുകളിലാണ് മെസി ലക്ഷ്യം കണ്ടത്. 83ാം മിനിറ്റില്‍ നെയ്മര്‍ പട്ടിക പൂര്‍ത്തിയാക്കി. 18 കളികളില്‍ 42 പോയിന്റുമായി ബാഴ്സലോണ ഒന്നാമത്.
മറ്റൊരു മത്സരത്തില്‍ ലെവന്റെ 2-1ന് റയൊ വല്ലെക്കാനോയെ തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളില്‍ ഗെറ്റാഫെ 1-0ന് റയല്‍ ബെറ്റിസിനെയും സെവിയ്യ 2-0ന് അത്ലറ്റിക് ക്ലബ്ബിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: