തിരുവനന്തപുരം: ആധ്യാത്മിക സാഹിത്യത്തിന്റെ ജ്ഞാന യജ്ഞങ്ങളിലൂടെ രാഷ്ട്രനവോത്ഥാനത്തിന് കരുത്തു പകർന്ന സന്ന്യാസിയായിരുന്നു സ്വാമി ചിന്മയാനന്ദനെന്ന് സ്വാമി ബോധാനന്ദ സരസ്വതി. ആധ്യാത്മിക സാഹിത്യം ആഴത്തിലും ഗൗരവത്തിലും പഠിച്ച് സാധാരണക്കാർ മുതൽ ഭരണാധികാരികൾ വരെയുള്ളവരോട് ആധുനികഭാഷയിൽ അദ്ദേഹം സംവദിച്ചെന്നും സ്വാമി ബോധാനന്ദ പറഞ്ഞു. സംസ്കൃതിഭവനിൽ ബോധാനന്ദ റിസർച്ച് ഫൗണ്ടേഷൻ ഫോർ മാനേജ്മെന്റ് ആന്റ് ലീഡർഷിപ്പ് സ്റ്റഡീസ് സംഘടിപ്പിച്ച സ്വാമി ചിന്മയാനന്ദജി സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രഭാഷണങ്ങളിലൂടെ ജനമനസ്സുകൾ കീഴടക്കിയ സന്ന്യാസിയായിരുന്നു അദ്ദേഹം. മഹാപ്രവാഹം പോലെ ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളോരോന്നും. കഠിനമായ തപസ്സനുഷ്ഠിച്ചാണ് അദ്ദേഹം തപോവനസ്വാമിയിൽ നിന്ന് അധ്യാത്മവിദ്യ പഠിച്ചത്. അന്ന് ചിന്മയാനന്ദൻ പിന്തുടർന്ന നിയമങ്ങളും നിഷ്ഠകളും തന്നെയാണ് ചിന്മയാമിഷനിലൂടെ അദ്ദേഹം ശിഷ്യന്മാരിലേക്കും പകർന്നത്. സ്വാമി വിവേകാനന്ദനു ശേഷം ഹൈന്ദവമൂല്യങ്ങളെ അദ്ദേഹം യാഥാസ്ഥിതികരിൽ നിന്ന് ജനമധ്യത്തിലേക്ക് കൊണ്ടുവന്നു. ഗ്രീക്ക് പുരാണങ്ങളിലെ പ്രോമിത്യൂസ് ദേവലോകത്തു നിന്ന് അഗ്നിയെ ഭൂമിയിലെത്തിച്ചതുപോലെയാണ് സ്വാമി ചിന്മയാനന്ദൻ അധ്യാത്മവിദ്യ സാധാരണക്കാരിലെത്തിച്ചത്. ഉപനിഷത്തുക്കളെയും ഭഗവദ്ഗീതയെയും ദർശനങ്ങളെയും കുറിച്ച് ജനങ്ങളിൽ സംവാദത്തിന് അദ്ദേഹം തുടക്കമിട്ടു.
ജ്ഞാനയജ്ഞങ്ങൾക്ക് സ്വാമി വലിയ പ്രാധാന്യം നൽകി. ബ്രഹ്മം അഥവാ സത്യമെന്നത് അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും നമ്മിൽ നിന്ന് ആവാഹിക്കാനുള്ളതാണെന്നും ചിന്മയാനന്ദൻ പഠിപ്പിച്ചു.പൂർവാശ്രമത്തിൽ അദ്ദേഹം തികഞ്ഞ വിപ്ലവകാരിയും നിരീശ്വരവാദിയുമായ യുവാവായിരുന്നു. ഹിമാലയത്തിൽ ഗംഗയുടെ കരയിൽ വസിച്ചിരുന്ന സ്വാമി ശിവാനന്ദ, തപോവന സ്വാമി എന്നിവരാണ് സ്വാമി ചിന്മയാനന്ദനെ സൃഷ്ടിച്ചത്. നാഷണൽ ഹെറാൾഡ് പത്രത്തിലെ ലേഖകനായിരുന്ന അദ്ദേഹമാണ് പിൽക്കാലത്ത് ജനഹൃദയങ്ങൾ കീഴടക്കിയ സ്വാമി ചിന്മയാനന്ദനായത്. അദ്ദേഹത്തിന്റെ ശിഷ്യനായത് മഹാഭാഗ്യവും ഒപ്പം അഭിമാനവും നൽകുന്നതായി സ്വാമി ബോധാനന്ദ സരസ്വതി പറഞ്ഞു. ഡോ കെ.യു. ദേവദാസ് ആധ്യക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: