പദ്ധതി നടപ്പാകണം അബ്ദുള്‍ വഹാബ് എം.പി
പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കണം. ചില എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ശരിയായ ബോധവല്ക്കരണമുണ്ടായാല് അത് പരിഹരിക്കാവുന്നതേയുള്ളൂ. മലപ്പുറം ജില്ലയില്‍ വ്യാപകമായ എതിര്‍പ്പുണ്ടെന്നത് സത്യമാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി മുസ്ലീം ലീഗ് ആയതിനാല്‍ മുസ്ലീം ലീഗുകാരും ഈ എതിര്‍പ്പുമായി രംഗത്തുണ്ട്. അത് സ്വാഭാവികമാണ്. വികസനത്തെ തടഞ്ഞു നിര്‍ത്തുന്ന നിലപാടുകളല്ല മറിച്ച് വികസനം സാധ്യമാക്കാനുള്ള നടപടികളെയാണ് മുസ്ലീം ലീഗ് പിന്തുണയ്ക്കുക. പദ്ധതി നടപ്പിലാക്കുമ്പോള്‍ നഷ്ടം സംഭവിക്കുന്നവര്‍ക്ക് സ്വാഭാവികമായും എതിര്‍പ്പുണ്ടാകും. എന്നാല്‍ സത്യാവസ്ഥ പറഞ്ഞ് മനസ്സിലാക്കാനും ആവശ്യമായ ബോധവല്‍ക്കരണം നല്‍കാനും നടപടികള്‍ ഉണ്ടായാല്‍ ഇത് പരിഹരിക്കാന്‍ സാധിക്കും. എല്ലാത്തിനെയും എതിര്‍ക്കുകയെന്നുള്ള മനോഭാവം മാറുകതന്നെ വേണം. ലോകം മുന്നോട്ടുപോകുമ്പോള്‍ നമുക്ക് മാത്രം പിറകോട്ടുപോകാനാവില്ല. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും നിരവധി ലോക രാജ്യങ്ങളിലും പ്രകൃതി വാതകം ഇന്നത്തെ ഇന്ധനമായി മാറിയിരിക്കുന്നു. അതിന്റെ ഗുണഫലം നമ്മുടെ നാടിനും ലഭിക്കണം.
പദ്ധതിക്ക് സിപിഎം
എതിരല്ല
പി. കരുണാകരന് എം.പി
ഗെയില്‍ പദ്ധതി നടപ്പിലാക്കണമെന്നുതന്നെയാണ് സിപിഎമ്മിന്റെ നിലപാട്. പദ്ധതി നടപ്പിലാകുമ്പോള്‍ ഭൂമി നല്‍കേണ്ട കൃഷിക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. അത് ഇന്നത്തെ മാര്‍ക്കറ്റ് വിലയ്ക്ക് തുല്യമായ രീതിയില്‍ നല്കി സ്ഥലമുടമകളുടെ ആശങ്ക പരിഹരിക്കണം.സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളെടുക്കുന്നില്ല. എല്ലാം വേണ്ടെന്ന നിലപാട് എടുക്കുന്നത് ശരിയല്ല. പാചകവാതകത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഗെയില്‍ പദ്ധതിക്ക് ഒരു പരിധി വരെ കഴിയും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ദേശീയ പാത വികസനത്തില്‍ ഉണ്ടായതുപോലെയുള്ള സാഹചര്യം ഇക്കാര്യത്തില്‍ ഉണ്ടാവരുത്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും മറ്റു ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കണം. നഷ്ടപരിഹാര തുക എത്രയെന്ന് ഈ യോഗത്തില്‍ തീരുമാനമുണ്ടാകണം. ജനങ്ങളെ ബോധ്യത്തിലെടുത്തുകൊണ്ടുള്ള നടപടികളാണാവശ്യം
കോഴിക്കോട് പ്രകൃതിവാതക
ഹബ്ബായി മാറണം.
എം.കെ. രാഘവന് എം.പി.ഗെയില്‍ പദ്ധതി നടപ്പിലാകുന്നതോടെ കോഴിക്കോടിനെ പ്രകൃതി വാതക ഹബ്ബായി മാറ്റന്‍ കഴിയണം. പദ്ധതി നടപ്പിലാകണമെന്നത് നേരത്തെയുള്ള നിലപാട് തന്നെയാണ്. ഇക്കാര്യത്തില്‍ ശരിയായ ബോധവല്‍ക്കരണം ഉണ്ടാകണം. ദല്‍ഹിയില്‍ എം.പിമാരുടെ ക്വാര്‍ട്ടേഴ്സുകളിലടക്കം പ്രകൃതി വാതക കണക്ഷനുകളാണുള്ളത്. എന്നാല്‍ അറിഞ്ഞോ അറിയാതെയൊ പദ്ധതിക്കെതിരെ കുപ്രചാരണം നടക്കുകയാണ്. ജനങ്ങളുടെ ആശങ്കയകറ്റാന്‍ യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. കൊച്ചി മംഗലാപുരം ലൈന്‍ പൂര്‍ത്തിയാകുന്നതോടെ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാകും. ഗ്യാസ് സ്റ്റേഷനുകള്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതോടെ നിരവധി ആളുകള്‍ക്ക് ജോലിയും ലഭ്യമാകും. മലിനീകരണം തടയാനും ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനും പ്രകൃതിവാതകത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കൃഷി ഭൂമി നഷ്ടപ്പെടുന്നവരുടെയും വീടുകള്ക്കടുത്തുകൂടെ പൈപ്പ് ലൈന്‍ പോകുന്ന സ്ഥലങ്ങളിലുള്ളവരുടെയും ആശങ്കകള്‍ കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാന്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: