കോഴിക്കോട്: കൃഷി മന്ത്രിയും ജെഡിയു നേതാവുമായ കെ.പി. മോഹനന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായി കൂടിക്കാഴ്ച നടത്തി. മുന്നണിമാറ്റത്തെ ചൊല്ലി ജനതാദള്‍ യുവില്‍ കടുത്ത അഭിപ്രായ വ്യത്യാസവും ഭിന്നിപ്പും നിലനില്‍ക്കെയാണ് വടകരയില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
യുഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്ന നിലപാട് മന്ത്രി മോഹനന് സുധീരനുമായുള്ള കൂടിക്കാഴ്ചയിലും ആവര്‍ത്തിച്ചു. പാര്‍ട്ടി പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറും ഒരു വിഭാഗവും ഇടതു മുന്നണിയുമായി സഹകരിക്കണമെന്ന അഭിപ്രായമുള്ളവരാണ്. കോഴിക്കോട് കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഇരുവിഭാഗവും തമ്മില്‍ കടുത്ത അഭിപ്രായഭിന്നതയാണ് പ്രകടിപ്പിച്ചത്.
സിപിഎമ്മിന് കീഴില്‍ പാര്‍ട്ടിയെ അടിയറവെക്കുന്ന നിലപാട് ആത്മഹത്യാപരമാണെന്നാണ് മോഹനന്റെ നിലപാട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണം പാര്‍ട്ടിയുടെ വിമത ശല്യമാണെന്നും മോഹനന് ആരോപിക്കുന്നു.
ജനരക്ഷായാത്രയുടെ ഭാഗമായി വടകരയിലെത്തിയ സുധീരനുമായി റസ്റ്റ് ഹൗസില്‍ പതിനഞ്ചു മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയാണ് നടന്നത്. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: