തൊടുപുഴ: മലങ്കര ഡാമിന്റെ ഭാഗമായുള്ള കനാല്‍ കൃഷി ആവശ്യങ്ങള്‍ക്കായി തുറന്നെങ്കിലും വെള്ളം ഒഴുകുന്നത് റോഡിലൂടെ. കനാലിലെ ചോര്‍ച്ചയാണ് വെള്ളം റോഡിലൂടെ ഒഴുകാന്‍ കാരണമായത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് കനാല്‍ തുറന്ന് വിട്ടത്. തൊണ്ടിക്കുഴ സ്കൂളിന് സമീപത്തെ അക്വഡേറ്റിനാണ് ചോര്‍ച്ച. ഇവിടെ നിന്നുമാണ് പട്ടയം കവല, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം തുടങ്ങിയ ഭാഗങ്ങളിലേക്ക് നീളുന്ന കനാല്‍ തുറക്കുന്നത്. സമീപത്തായി നിര്‍മ്മിച്ചിരിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മണ്ണിലൂടെ ശക്തമായി വെള്ളം അരിച്ചിറങ്ങുകയാണ്. തൊണ്ടിക്കുഴ കുമ്പംകല്ല് റോഡ് ആരംഭിക്കുന്നിടത്താണ് ചോര്‍ച്ച. മണ്ണെടുത്ത് മാറ്റിയ ഇവിടെ അടുത്തിടെ നിര്‍മ്മിച്ച വീടിന്റെ സ്റ്റെപ്പിനോട് ചേര്‍ന്നും വെള്ളം ലീക്ക് ചെയ്യുന്നുണ്ട്. ഒറ്റനോട്ടത്തില്‍ പൈപ്പ് പൊട്ടിയതാണ് എന്ന് തോന്നുമെങ്കിലും പ്രദേശത്തെല്ലാം ശക്തമായി വെള്ളം ഒഴുകുന്നുണ്ട്. അക്വഡേറ്റിന് താഴ്ഭാഗത്തോടെ ഒഴുകുന്ന തോട്ടിലേക്കാണ് ഈ വെള്ളം എത്തുന്നത്. ഇവിടെയുള്ള പാലത്തിലൂടെയും ശക്തമായി ആണ് വെള്ളം ഒഴുകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ ചോര്ച്ചയില്ലായിരുന്നു. പ്രദേശത്തെ മണ്ണിടിയുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം യാതൊരുവിധ മെയിന്റനന്‍സ് വര്‍ക്കുകളും ഇവിടെ നടന്നിട്ടില്ല. ബന്ധപ്പെട്ട അധികാരികള്‍ ഈ കാര്യത്തില്‍ ശ്രദ്ധചെലുത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: