കൊച്ചി: രാജ്യത്തെ ക്രിമിനല്‍ നിയമ സംവിധാനങ്ങള്‍ യഥാര്‍ഥ കുറ്റവാളികള്‍ പോലും രക്ഷപ്പെടുന്ന തരത്തില്‍ അനുകൂലമാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ. തികച്ചും യാന്ത്രികമായ ഈ സംവിധാനം ഇരകള്‍ക്ക് അര്‍ഹിക്കുന്ന നീതി ഉറപ്പാക്കുന്ന രീതിയില്‍ അടിയന്തരമായി പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗവ. ലോ കോളേജിലെ സെന്റര്‍ ഫോര്‍ ലോ, ഗവേണന്‍സ് ആന്‍ഡ് പോളിസി സ്റ്റഡീസ് (സിഎല്ജിപിഎസ്) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നിയമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിക്ക കേസുകളിലും ഇരകള്‍ വിസ്മരിക്കപ്പെടുകയാണ്. സത്യത്തിന്റെ പിറകില്‍ നില്‍ക്കുന്നതിന് പകരം കുറ്റാരോപിതരുടെ പിന്നാലെ പോകുന്നതാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ തകരാര്‍. ബലാത്സംഗ കേസുകളില്‍ വിചാരണ കഴിഞ്ഞാലും ഇരകളുടെ നിലവിളികള്‍ അവസാനിക്കുന്നില്ല. പീഡനക്കേസ് പ്രതികള്‍ സര്‍ക്കാരിന്റെ പണം കൈപ്പറ്റി തടിച്ചുകൊഴുക്കുകയാണ്. ക്രിമിനല്‍ കേസുകളില്‍ ഇരകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. പാര്‍ലമെന്റില്‍ ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുമ്പോഴും ഇരകള്‍ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മാറ്റിത്തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ഇത് ന്യൂനതയാണെന്നും കെമാല്‍ പാഷ പറഞ്ഞു.
ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരില്‍ 80 ശതമാനവും രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. പോലീസ് യാന്ത്രികമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇത് സര്‍ക്കാര്‍ വക്കീലിന്റെ വാദത്തിലും തെളിയും. മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ന്യായാധിപന് വിധി പറയുന്നത്. അറബി നാടുകളില്‍ നീതിന്യായ വ്യവസ്ഥകള്‍ ഇരകള്‍ക്ക് അനുകൂലമായ രീതിയിലാണ്. ഭാരതത്തില്‍ യഥാര്‍ഥ കുറ്റവാളിയാണെങ്കില്‍ പോലും രക്ഷപ്പെടുന്ന നിലയിലാണ് ക്രിമിനല്‍ നിയമ വ്യവസ്ഥകള്‍. ഇവ പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: