മരട്: പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മനംനൊന്ത് കുണ്ടന്നൂര്‍ കണക്കത്തറ വീട്ടില്‍ സുഭാഷ് (35) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി സെല്‍ ചെയര്മാന് ജസ്റ്റീസ് നാരായണക്കുറുപ്പ് തെളിവെടുപ്പ് ആരംഭിച്ചു. സുഭാഷിനെ കസ്റ്റഡിയില്‍ എടുത്ത ഡിസംബര്‍ 26ലെ മരട് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അദ്ദേഹം രാത്രി 7 മണി മുതല്‍ 9 മണിവരെയുള്ള ദൃശ്യങ്ങള്‍ ബ്ലാങ്ക് ആണെന്ന് കണ്ടെത്തി. ക്യാമറ ഓഫ് ചെയ്തതോ ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതോ ആകാമെന്ന് കരുതുന്നു. 9 മണിക്ക് സ്റ്റേഷനില്‍ കൊണ്ടുവന്ന് 9.15ന് വിട്ടയച്ചു എന്ന പോലീസിന്റെ വാദവും ചോദ്യം ചെയ്യപ്പെടുന്നു.
കുണ്ടന്നൂര്‍ ഇ.കെ. നായനാര്‍ ഹാളിനു സമീപത്തു നിന്നും മരട് പോലീസ് സ്റ്റേഷനിലേക്ക് വാഹനത്തിലെത്താന്‍ കേവലം പത്തു മിനിറ്റുപോലും വേണ്ട എന്നിരിക്കെ സുഭാഷിനെ പോലീസ് വാഹനത്തിലേക്ക് കയറ്റിക്കൊണ്ടുപോയ സമയമായ രാത്രി 7.45 മുതല്‍ 9 മണിവരെ സുഭാഷിനെ എന്തു ചെയ്യുകയായിരുന്നു എന്നും ഉത്തരം പറയേണ്ടി വരും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന കഴുത്തില്‍ കാണപ്പെട്ട രക്തം കട്ടപിടിച്ച പാട് ബലമായി കഴുത്തില്‍ കുത്തിപ്പിടിക്കുമ്പോള്‍ ഉണ്ടാകുന്നതാണ്. മര്‍ദ്ദനമേറ്റ മറ്റു പാടുകളും ഉണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
സുഭാഷിന്റെ വീട്ടിലെത്തിയ കംപ്ലെയ്ന്റ് അതോറിറ്റി ചെയര്മാന് ഭാര്യ ചിത്രയുടെയും മൊഴിയെടുത്തു.
സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയ സുഭാഷ് പോലീസ് തന്നെ മര്‍ദ്ദിച്ചെന്നും കഞ്ചാവ് കേസില്‍ പെടുത്തുമെന്ന് എസ്ഐ പറഞ്ഞതായും നാളെ സ്റ്റേഷനില്‍ ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് കരയുകയായിരുന്നെന്നും ഭാര്യ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: