ഹരികുമാര്‍ മനക്കര
കുന്നത്തൂര്‍: ഓരോ വേനല്‍ക്കാലമാകുമ്പോഴും ശാസ്താംകോട്ടയുടെ ഉള്ളില്‍ തീയാണ്. കാരണം ശാസ്താംകോട്ടയുടെ തെളിനീര്‍ക്കുടം വരുന്ന വേനലിനെ അതിജീവിക്കുമോയെന്ന ആശങ്ക തന്നെ. ഓരോ ദിവസം പിന്നിടുമ്പോഴും തടാകം അത്യാസന്നനിലയിലേക്ക് പോകുകയാണ്. തത്വദീക്ഷയില്ലാത്ത മനുഷ്യരുടെ പ്രവര്‍ത്തികളാണ് കൊല്ലത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായിരുന്ന ശാസ്താംകോട്ട തടാകത്തെ മരണത്തിന്റെ പടിക്കല്‍ എത്തിച്ചത്.
പടിഞ്ഞാറെ കല്ലടയിലെ അനധികൃത മണലൂറ്റുകളാണ് തടാകത്തിന്റെ ദുരന്തത്തിന് കാരണം. ജലവകുപ്പ് തടാകത്തില്‍ നിന്നും അനധികൃതമായി ജലമൂറ്റിയത് ദുരന്തത്തിന്റെ ആക്കം ഇരട്ടിയാക്കി. പിന്നീട് ശാസ്താംകോട്ട കണ്ടത് പൊതുജനങ്ങളുടെ ഒത്തൊരുമയോടെയുള്ള സമരത്തിന്റെ വേലിയേറ്റമാണ്. 2013 ജൂണില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടാകം സന്ദര്‍ശിക്കുകയും വിവിധ വകുപ്പുകളുടെ കീഴില്‍ കോടികളുടെ തടാകസംരക്ഷണപദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വേനല്‍ക്കാലം കൂടി പിന്നിട്ടു. തടാകമാകട്ടെ വറ്റിവരളുന്നു. അപ്പോഴും പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും ഫയലില്‍ ഉറങ്ങി.
കൊല്ലം നഗരത്തിലേക്ക് പ്രതിദിനം 200 ലക്ഷം ലിറ്റര്‍ ജലമാണ് തടാകത്തില്‍ നിന്നുമൂറ്റുന്നത്. ഇത് നിര്‍ത്തുമെന്നതായിരുന്നു പ്രഖ്യാപനങ്ങളില്‍ പ്രധാനം. ബദല്‍ മാര്‍ഗമായി കല്ലടയാര്‍, പള്ളിക്കലാര്‍ എന്നിവിടങ്ങളില്‍ തടയണ നിര്‍മിച്ച് ജലം കൊല്ലം നഗരത്തിലെത്തിക്കാന്‍ കോടികളുടെ ബൃഹദ്പദ്ധതി തയ്യാറാക്കി. അതില്‍ കല്ലട പദ്ധതിക്ക് മാത്രമായി 33 കോടി. വര്‍ഷം രണ്ടുകഴിഞ്ഞിട്ടും ആകെ നടന്നത് പദ്ധതിക്കായി ഇരുമ്പ് പൈപ്പുകള്‍ ഇറക്കാന്‍ കഴിഞ്ഞതാണ്. തടാകസംരക്ഷണപദ്ധതി എന്നതിന് പകരം തടാകത്തിന്റെ മരണശേഷം കൊല്ലത്തേക്കുള്ള പുതിയ കുടിവെള്ള പദ്ധതിയായാവും ഇത് പ്രവര്‍ത്തനം ആരംഭിക്കുക. വെള്ളത്തിന്റെ അളവ് കുറച്ചില്ല എന്ന് മാത്രമല്ല, പുതിയ ചെറുകിട ജലപദ്ധതിക്കും വെള്ളം ശേഖരിക്കുന്നത് തടാകത്തില്‍ നിന്നുതന്നെ. പിന്നീടുള്ള പ്രഖ്യാപനം ശാസ്താംകോട്ട തടാകത്തിന് മാത്രമായി സ്റ്റാറ്റിയൂട്ടറി അതോറിട്ടി രൂപീകരിക്കുമെന്നതായിരുന്നു. എന്നാല്‍ ആ തീരുമാനം അട്ടിമറിച്ച് സംസ്ഥാനത്തെ മുഴുവന്‍ തണ്ണീര്‍തടങ്ങള്‍ക്കുമായി അതോറിട്ടി രൂപീകരിച്ച് സര്‍ക്കാര്‍ ശാസ്താംകോട്ടയെ വെട്ടിലാക്കി. തടാകത്തിലെ ജലം വലിച്ചെടുത്തുകൊണ്ടിരിക്കുന്ന തീരത്തെ അക്കേഷ്യാ മരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും അവയുടെ വിത്തുകള്‍ മുളച്ച് തടാകത്തില്‍ വരെ അക്കേഷ്യാ മരങ്ങള്‍ വ്യാപിക്കുകയും ചെയ്തു. തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് തടയാനായി ആവിഷ്കിച്ച കയര്‍ ഭൂവസ്ത്രം, ജൈവവേലി എന്നിവ തുടങ്ങിയിടത്ത് തന്നെ നിലച്ചു. അമ്പലക്കടവില്‍ കയര്‍ഭൂവസ്ത്രം വിരിച്ചെങ്കിലും വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇട്ടത് നശിക്കുകയും ചെയ്തു.
പാലോട് ബൊട്ടാണിക് ഗാര്‍ഡനില്‍ നിന്നും എത്തിച്ച ജൈവവേലി വൃക്ഷങ്ങള്‍ മനക്കര, പുന്നക്കാട് ഭാഗങ്ങളില്‍ നട്ടെങ്കിലും സംരക്ഷണം ഉറപ്പാക്കാത്തതിനാല്‍ അവയില്‍ ഏറിയ പങ്കും നശിച്ചു. തടാകതീരം അളന്നുതിട്ടപ്പെടുത്തി അതിര്‍ത്തികല്ലുകള്‍ സ്ഥാപിച്ചെങ്കിലും അതും കയ്യേറി പരിസരവാസികള്‍ കൃഷി ആരംഭിച്ചു. ഇവിടെ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും എത്തുന്നത് തടാകത്തിലേക്കാണ്. തടാകതീരത്തെ താമസക്കാര്‍ക്ക് കക്കൂസ് നിര്‍മിച്ച് നല്കുന്ന പദ്ധതിയും വിജയം കണ്ടില്ല. പഞ്ചായത്തംഗങ്ങള്‍ അവരുടെ ഇഷ്ടക്കാര്‍ക്ക് രണ്ടും മൂന്നും കക്കൂസുകള്‍ അനുവദിച്ചു. മാലിന്യങ്ങള്‍ തടാകത്തില്‍ എത്തിച്ചേരാതിരിക്കാന്‍ താലൂക്കാശുപത്രിയില്‍ മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും പാതിയില്‍ ഉപേക്ഷിച്ചു. പ്രവര്‍ത്തിച്ചുവന്ന ശാസ്താംകോട്ട മാര്‍ക്കറ്റിലെ മാലിന്യപ്ലാന്റും പ്രവര്‍ത്തനരഹിതമായി. ഈ മാലിന്യങ്ങളെല്ലാം എത്തിച്ചേരുന്നത് തടാകത്തിലേക്ക്.
1.85 കോടിയുടെ ശാസ്താംകോട്ട തണ്ണീര്‍ത്തട പരിസ്ഥിതി പദ്ധതി എങ്ങുമെത്തിയില്ല. കേന്ദ്രത്തിലും കേരളത്തിലും ത്രിതലപഞ്ചായത്തിലും കഴിഞ്ഞതവണ കോണ്‍ഗ്രസ് ഭരണകൂടമായിട്ടും തടാകസംരക്ഷണത്തിനായി പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയഭേദമന്യെ തടാകസംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരുന്ന തടാകസംരക്ഷണആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്നതായിരുന്നു സിപിഎമ്മിന്റെ നടപടി. ക്രെഡിറ്റ് തട്ടാനായി സിപിഎം പുതിയ സംഘടന രൂപീകരിച്ച് സമരത്തിന്റെ തീവ്രത കുറച്ചു. ചട്ടങ്ങളും നിബന്ധനകളും പാലിക്കാതെ സമര്‍പ്പിച്ച 24.82 കോടിയുടെ പദ്ധതി കേന്ദ്രം തള്ളി. രണ്ടുതവണ പുനര്‍സമര്‍പ്പണത്തിന് അവസരം നല്‍കിയിട്ടും തെറ്റ് തിരുത്താന്‍ കേരളത്തിനായില്ല. ഈ വസ്തുത മറച്ചുവച്ച് ഇടതുവലതുമുന്നണികള് കേന്ദ്രത്തിനെതിരെ പ്രചാരണം നടത്തി.
നാല് കിലോമീറ്ററോളം വിസ്തൃതിയുണ്ടായിരുന്ന തടാകം ഇപ്പോള്‍ ചുരുങ്ങിവരികയാണ്. പുന്നമൂട് ബണ്ട്, രാജഗിരി ഭാഗങ്ങളില്‍ മാത്രം ഹെക്ടര്‍കണക്കിന് തടാകമാണ് വറ്റിവരണ്ട് പുല്‍മേടും ചതുപ്പുനിലവും രൂപപ്പെട്ടിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ ഇനി ഒരുകാലത്തും വെള്ളം നിറയില്ല. ഇവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കാലികളെ മേയ്ക്കുന്നത്. കോളജിന് കിഴക്ക് ഭാഗത്ത് തടാകത്തില്‍ തുരുത്തുകളും രൂപപ്പെട്ടിരിക്കുന്നു. ഈ തൂരുത്ത് വ്യാപകമാകുന്നതോടെ തടാകം രണ്ടായി വേര്‍പെടും. ഇത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത്രയും ഭയാശങ്കയുണ്ടാക്കുന്ന സ്ഥിതിക്ക് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതാണ്. അല്ലെങ്കില്‍ തടാകം ചെറിയ കുളങ്ങളായി രൂപം മാറുകയും കാലക്രമത്തില്‍ വിസ്മൃതിയിലാകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: