ജാനകി അമ്മയുടെ ഭര്‍ത്താവ് കുട്ടനാട് ഊരുക്കരി ശങ്കരപ്പണിക്കരായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം അവര്‍ അമ്പലപ്പുഴയില്‍ നിന്ന് ശാസ്താംകോട്ടയിലേയ്ക്ക് താമസം മാറ്റി. അവിടെ മേച്ചറയില്‍(പുത്തന്‍പുരയ്ക്കല്‍) എന്ന വീട്ടിലായിരുന്നു മക്കളോടൊത്ത് അവര്‍ കഴിഞ്ഞിരുന്നത്. ശാസ്താംകോട്ട അയ്യപ്പക്ഷേത്രത്തിലെ ഭക്തയായിരുന്ന ജാനകി അമ്മയെ മേച്ചിറയില്‍ അമ്മയെന്നാണ് നാട്ടുകാര്‍ ആദരപൂര്‍വ്വം വിളിച്ചിരുന്നത്. ശാസ്താം കോട്ട ക്ഷേത്രത്തില്‍ മണ്ഡലകാലത്ത് ആ അമ്മ ഹരിവരാസനം ആലപിച്ചിരുന്നതായി തദ്ദേശവാസികളായ പഴമക്കാര്‍ പറയുന്നു.
1953 മുതലാണ് ശബരിമലക്ഷേത്രത്തില്‍ ഹരിവരാസനം പാടിത്തുടങ്ങിയത് എന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. അതു ശരിയാവാം . കാരണം 1950 ല്‍ ഉണ്ടായ തീപ്പിടുത്തത്തിനുശേഷം ക്ഷേത്ര പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. അഗ്നിബാധയ്ക്ക് മുന്‍പ് ശബരിമലയില്‍ ഹരിവരാസനം ചൊല്ലുന്ന ഒരേര്‍പ്പാട് ഉണ്ടായിരുന്നതായി കരുതാനാവില്ല. മകരവിളക്ക് പ്രമാണിച്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ശബരിമലയിലേയ്ക്ക് ഭക്തജനങ്ങള്‍ തീര്‍ത്ഥാടനം നടത്താറുണ്ടായിരുന്നത്. എന്നല്‍ 1950 ന് ഒരു വ്യാഴവട്ടക്കാലം മുമ്പുമുതല്‍ വര്‍ഷത്തില്‍ മൂന്നും നാലും പ്രാവശ്യം ജനങ്ങള്‍ ശബരിമലയിലേയ്ക്ക് പോയിത്തുടങ്ങിയിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. (മലയാളരാജ്യം ആഴ്ചപ്പതിപ്പ്-1950 ജൂണ്‍ 26. പുസ്തകം 22, ലക്കം 338 ശ്രീ ശബരിഗിരീശക്ഷേത്രം) മണ്ഡലകാലങ്ങളിലും മറ്റു സന്ദര്‍ഭങ്ങളിലും അവിടെ ഭക്തന്മാര് ഭജനമിരിക്കാറുണ്ടായിരുന്നത്രേ.
1950-ല്‍ ഉണ്ടായ അഗ്നി ബാധയ്ക്ക് മുന്‍പ് 1904-ല്‍ ശബരിമല ക്ഷേത്രം അഗ്നിക്കിരയായിരുന്നുവെന്നും ആറു വര്‍ഷത്തെ പരിശ്രമം കൊണ്ടാണ്ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് കൊല്ലവര്‍ഷം 1085 മീനമാസത്തില്‍ (1910) ഉത്രം നക്ഷത്രത്തില്‍ പുന:പ്രതിഷ്ഠ നടത്തിയതെന്നും വ്യക്തമാണ്. അതുസംബന്ധിച്ച് 1950 ല്‍ അതായത് കൊല്ലവര്‍ഷം 1125 ഇടവമാസത്തില്‍ (1950 ജൂണ്മാസത്തില്) പ്രസിദ്ധപ്പെടുത്തിയ മലയാളരാജ്യം ആഴ്ചപ്പതിപ്പില്‍ ചേര്‍ത്തിട്ടുള്ള റിപ്പോര്‍ട്ട് ശ്രദ്ധിക്കുക.
എല്ലാ മാസവും ആദ്യം പൂജാദികള്‍ നടത്തുവാനായി ക്ഷേത്രം മേല്‍ശാന്തിയും സംഘവും ശബരിമലയില്‍ എത്തുകയും പൂജാദികള്‍ കഴിഞ്ഞ് ക്ഷേത്രം അടച്ച് തിരിച്ചുപോവുകയുമാണ് പതിവ്. മണ്ഡലപൂജയും മകരവിളക്കും നടക്കുന്ന ധനു-മകര മാസങ്ങളില്‍ മാത്രം അനേകദിവസങ്ങള്‍ തുടര്‍ച്ചയായി ഇവിടെ വ്രതം സ്വീകരിച്ചെത്തുന്ന പതിനായിരക്കണക്കിന് അയ്യപ്പഭക്തന്മാരുടെ വഴിപാടുകള്‍ സ്വീകരിക്കുവാനും മറ്റുമായി മേല്‍ശാന്തിയും സംഘവും ശബരിമലയില്‍ എത്തിയപ്പോള്‍ ക്ഷേത്രം അഗ്നിക്കിരയായി ചാമ്പലായികിടക്കുന്ന ഭീകരമായ കാഴ്ചയാണ് ദര്‍ശിച്ചത്. ക്ഷേത്രത്തിന്റെ ശ്രീകോവിലും മണ്ഡപവും നിശ്ശേഷം കത്തി നശിച്ചുപോയിരുന്നു. എത്രയും മനോഹരമായ അയ്യപ്പവിഗ്രഹത്തിന്റെ ഇടതുകരം വേര്‍പെട്ടു കിടന്നിരുന്നു. ഈ കാഴ്ച യഥാര്‍ത്ഥമാണോയെന്നു വിശ്വസിക്കാന്‍ കഴിയാതെ മേല്‍ശാന്തിയും സംഘവും സ്തബ്ധരായി അവിടെ നിന്നു.
വിശ്വസിക്കാന്‍ വയ്യാത്ത ആ ഭീകരമായ കാഴ്ച അവരെ നടുക്കുകയാണുണ്ടായത്. കുറേ സമയങ്ങള്‍ക്കുശേഷം ആ നടുക്കത്തില്‍ നിന്നു മോചിതരായി ആ കാളരാത്രി ശരണം വിളിച്ചും മറ്റും അവര്‍ ഒരു തരത്തില്‍ കഴിച്ചുകൂട്ടി. പിറ്റേദിവസമായ മിഥുനം 1-ാം തീയതി രാവിലെ മേല്‍ശാന്തിയും സംഘവും മലയിറങ്ങി തിരുവനന്തപുരത്തെത്തി വിവരം കൊട്ടാരത്തിലും ദേവസ്വംബോര്‍ഡ് അധികൃതരേയും അറിയിച്ചു.
തല്‍ക്ഷണത്തില്‍ റിസര്‍വ് പോലീസും പാര്‍ട്ടിയും ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനും ഐ.ജി യും മറ്റും മേല്‍ശാന്തിയും സംഘവുമൊത്ത് ശബരിമലയ്ക്ക് യാത്രയായി. എ ഐ ജി ശ്രീ കേശവമേനോനുള്‍പ്പടെ രണ്ടുമൂന്ന് പോലീസുദ്യോഗസ്ഥരെ ഈ ഭീകര കൃത്യം സംബന്ധിച്ചുള്ള സുപ്രധാനമായ അന്വേഷണങ്ങള്‍ക്ക് നിയോഗിച്ചു. ബോര്‍ഡ് പ്രസിഡന്റ് ശ്രീ പി ജി എന്‍ ഉണ്ണിത്താനും സംഘവും മറ്റും മിഥുനം നാലാം തീയതി ഉച്ചയ്ക്ക് ശബരിമലയില്‍ എത്തി. അവര്‍ അവിടെ കണ്ട കാഴ്ച മര്‍മ്മഭേദവും ഭയങ്കരവുമായ ഒന്നായിരുന്നു.
ശ്രീകോവില്‍ മുതല്‍ മുന്‍വശത്തുള്ള മണ്ഡപവും ബലിക്കല്പുരയും വരെ നിരന്ന് അഗ്നിയുടെ ചാരവും കരിയും കത്തുന്ന ചെമ്പുതകിടും ഉരുകിയതും ഉരുകാത്തതുമായ ഓടും പിച്ചളയും തകിടുകളുമാണ് കണ്ടത്. ശ്രീകോവിലിന് തെക്കുവശം തിടപ്പള്ളി, അപ്പപ്പുര, തെക്കുപടിഞ്ഞാറുഭാഗത്തുള്ള ഗണപതികോവില്‍, കിഴക്കുഭാഗത്തുള്ള നിവേദ്യപ്പുര എന്നിവയ്ക്ക് കേടൊന്നും സംഭവിച്ചിട്ടില്ല.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: