പുത്രനില്ലാത്ത ദുഃഖത്തില്‍ കഴിഞ്ഞിരുന്ന ഹരിശ്ചന്ദ്ര രാജാവ് നാരദ മഹാമുനിയുടെ ഉപദേശപ്രകാരം വരുണനെ ശരണം പ്രാപിക്കുകയായിരുന്നു. അങ്ങ് എനിക്കൊരു പുത്രനെ ലഭിക്കാനായി അനുഗ്രഹിക്കണം. പുത്രനെ ഞാന്‍, യജ്ഞ പശുവാക്കി യാഗത്താല്‍ ആരാധിക്കാം. അധികം വൈകാതെതന്നെ പുത്രനുണ്ടായി രോഹിതന് എന്നുപേരുമിട്ടു. പുത്രന് ജനിച്ചതിനു പിന്നാലെ ഇനി എനിക്കുതന്ന വാക്കു പാലിക്കൂ- എന്നായിവരുണന്. ”ജനിച്ചു പത്തുനാള്‍ കഴിഞ്ഞേ കുട്ടി യജ്ഞത്തിന് ശുദ്ധമാകൂ” ഹരിശ്ചന്ദ്രന് മറുപടി പറഞ്ഞു.
പത്തു ദിവസം പിന്നിട്ടപ്പോള്‍ ”ഇനി പല്ലു മുളയ്ക്കട്ടേ” എന്നായി രാജാവ്. ആ അവധി തീര്‍ന്നപ്പോള്‍ ”യജ്ഞ പശുവിന്റെ പല്ലുകൊഴിയട്ടേ” അതും പിന്നിട്ട് കുറച്ചായപ്പോള്‍ ”പോയ പല്ലിനു പകരം പുതിയ പല്ലു വരട്ടേ” വരുണന് മടങ്ങിപ്പോന്നു. ”ഇനി പുത്രന് യുദ്ധം ചെയ്യാറാവട്ടേ” പുത്രനോടുള്ള അമിത വാത്സല്യത്താല്‍ അവധികള്‍ വരുണനോടു നീട്ടിനീട്ടി പറഞ്ഞു. യൗവനാവസ്ഥയിലെത്തിയ മകന്, ഇടയ്ക്കിടെയുള്ള വരുണന്റെ വരവും പിതാവിന്റെ അവധി പറച്ചിലും എല്ലാം കൂടി കാണുന്നുണ്ടായിരുന്നു. ഇതു ശരിയല്ലെന്ന് അയാള്‍ തീര്‍ച്ചയാക്കി. എന്നു വേണമെങ്കിലും താന്‍ ഹോമിക്കപ്പെടാം എന്നുമനസ്സിലാക്കി രോഹിതന് വനത്തിലേക്ക് വില്ലുമായി കടന്നുകളഞ്ഞു.
വരുണന് ഹരിശ്ചന്ദ്രനോട് കയര്‍ത്തു സംസാരിച്ചു ഒടുവില്‍ അത് ശാപം വരെയെത്തി. മഹാരാജാവ് മഹോദരം പിടിപെട്ട് കിടപ്പിലായി. അച്ഛന് കിടപ്പിലായതറിഞ്ഞ് രോഹിതന് വനത്തില്‍ നിന്നും ഇറങ്ങി. എന്നാല്‍ ഈ വരവിനെ ഇന്ദ്രന് തടഞ്ഞു. തീര്‍ത്ഥാടനവും ക്ഷേത്രദര്‍ശനവും ആയി കുറച്ചുകാലം വീടുവിട്ടു നടക്കാന്‍ അദ്ദേഹം ഉപദേശിച്ചു. ഇത് ഒരു തവണയല്ല പലതവണ രോഹിതന്റെ അടുത്ത് ഇന്ദ്രന് വന്നുപറഞ്ഞിരുന്നു. ആറുവര്‍ഷം തീര്‍ത്ഥാടനത്തിനുശേഷമാണ് രോഹിതന് കൊട്ടാരത്തില്‍ വന്നുചേര്‍ന്നത്. വരുന്ന വരവില്‍ ജീഗര്ത്തിന്റെ രണ്ടാമത്തെ പുത്രന് ശുനപേശനെ രോഹിതന് വിലയ്ക്കുവാങ്ങി കൂടെ കൂട്ടിയിരുന്നു.
അങ്ങനെ ശുനപേശനെ യാഗപശുവാക്കി ഹരിശ്ചന്ദ്ര മഹാരാജന് വരുണനെ യാഗത്താല്‍ ആരാധിച്ചു. ഹരിശ്ചന്ദ്രനെ പിടികൂടിയിരുന്ന മഹോദരം എന്നരോഗവും ശമിച്ചു. ആമഹത്തായ യാഗത്തില്‍ വിശ്വാമിത്രന്ഹോതാവും, ജമദഗ്നി അധ്വര്യുവും വസിഷ്ഠന് ബ്രഹ്മനും അയാസ്യന്‍ സാമഗനുമായിരുന്നു. യാഗാദികര്മ്മങ്ങളിലെല്ലാം സന്തുഷ്ടനായ ദേവേന്ദ്രന് ഹരിശ്ചന്ദ്ര മഹാരാജാവിന് സ്വര്‍ണ്ണരഥം സമ്മാനിച്ചു. ഹരിശ്ചന്ദ്രന്റെ സര്‍വ്വസ്വവും അപഹരിച്ചെങ്കിലും സത്യവാന് എന്ന നിലകൈവിടാതെ നിന്നതില്‍ സമ്മതിയ്ക്കാതെ പറ്റില്ല എന്നാക്കെ പറഞ്ഞ് വിശ്വാമിത്രമഹര്‍ഷി രാജാവിനെ ജ്ഞാനോപദേശം നല്കി അനുഗ്രഹിക്കുകയായിരുന്നു.
അനന്തരം ഹരിശ്ചന്ദ്രന് മനസ്സിനെ ഭൂമിയിലും, ഭൂമിയെ ജലത്തിലും, ജലത്തിനെ അഗ്നിയിലും, അഗ്നിയെ വായുവിലും, വായുവിനെ ആകാശത്തിലും ലയിപ്പിച്ചു. ആകാശത്തെ അഹങ്കാരത്തിലും അങ്കാരത്തെ മഹത്വത്തിലും, മഹത്വത്തെ ജീവനിലും ലയിപ്പിച്ചു. ഇങ്ങനെയുള്ള ധ്യാനത്താല്‍ ജീവന്റെ വാസ്തവരൂപത്തെ മറച്ചിരിക്കുന്ന അജ്ഞാനം നശിച്ചിട്ട് പിന്നീട് ധ്യാനത്തേയും ഉപേക്ഷിച്ച് എപ്പോഴും ആനന്ദ സ്വരൂപനും, ജ്ഞാനസ്വരൂപനുമായി ആത്മാവില്‍ ലയിച്ച് മോക്ഷം പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: