ലണ്ടന്‍: എഫ്എ കപ്പില്‍ ചെല്‍സി മുന്നോട്ട്. മൂന്നാം റൗണ്ട് മത്സരത്തില്‍ സ്കന്തോര്പ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചെല്‍സി നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്. ഒന്നാം നിരയുമായിറങ്ങിയ ഗസ് ഹിഡിങ്കിന്റെ നീലപ്പടക്കായി ഡീഗോ കോസ്റ്റയും ലോഫ്റ്റസ് ചീക്കും വലകുലുക്കി.
പന്തടക്കത്തില്‍ ചെല്‍സിയായിരുന്നു മുന്നിട്ടുനിന്നതെങ്കില്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ എതിരാളികള്‍ക്കായിരുന്നു മുന്‍തൂക്കം. കളിയുടെ പതിമൂന്നാം മിനിറ്റിലാണ് ആദ്യ ഗോള്‍. വലതുവിംഗില്‍ നിന്ന് ബ്രാനിസ്ലാവ് ഇവാനോവിച്ച് നല്കിയ ക്രോസ് ബോക്സിനുള്ളില്‍ സ്വീകരിച്ച് ശേഷം ഡീഗോ കോസ്റ്റ പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയിലെത്തിയത്. ലീഡ് നേടിയതോടെ ചെല്‍സി ആക്രമണം കനപ്പിച്ചെങ്കിലും തിരിച്ചടിക്കാനായി സ്കന്തോര്പ്പ് താരങ്ങളും കച്ചകെട്ടിയതോടെ മത്സരം ആവേശകരമായി.
നിരവധി തവണ ചെല്‍സി ഗോളിയെ അവര്‍ പരീക്ഷിച്ചെങ്കിലും ആദ്യപകുതിയില്‍ സമനില നേടാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഫാബ്രിഗസും പെഡ്രോയും വില്യനും ചെല്‍സി നിരയില്‍ അവസരങ്ങള്‍ തുലച്ചുകളയുന്നതില്‍ മത്സരിച്ചു.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചു. തുടര്‍ച്ചയായ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 68-ാം മിനിറ്റില്‍ ചെല്‍സി ലീഡ് ഉയര്‍ത്തി. സെസാര്‍ അസ്പിലിക്വേറ്റയുടെ പാസില്‍ നിന്ന് ഇടംകാലന്‍ ഷോട്ടിലൂടെ ലോഫ്റ്റസ് ചീക്കു വല കുലുക്കി. തുടര്‍ന്ന് ലീഡ് ഉയര്‍ത്താന്‍ ചെല്‍സിയും ഗോള്‍ മടക്കാന്‍ എതിരാളികളും മികച്ച മുന്നേറ്റങ്ങള്‍ പുറത്തെടുത്തെങ്കിലും കാര്യമുണ്ടായില്ല.
മറ്റൊരു മത്സരത്തില്‍ ടോട്ടനത്തിന്റെ ലീസസ്റ്റര്‍ സിറ്റി 2-2ന് സമനിലയില്‍ പിടിച്ചു. കളിയുടെ 89-ാം മിനിറ്റില്‍ വിവാദ പെനാല്‍റ്റിയിലൂടെ ഹാരി കെയ്നാണ് ടോട്ടനത്തിന്റെ സമനില ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ എറിക്സണിലൂടെ ടോട്ടനം ലീഡ് നേടിയെങ്കിലും 19-ാം മിനിറ്റില്‍ വാസിലെവ്സ്കിയിലൂടെ ലീസസ്റ്റര്‍ സമനില പിടിച്ചു. പിന്നീട് 48-ാം മിനിറ്റില്‍ ഷിന്‍ജി ഒകാസാക്കിയിലൂടെ ലീസസ്റ്റര്‍ ലീഡ് നേടുകയും ചെയ്തു. അതിനുശേഷമാണ് വിവാദ പെനാല്‍റ്റിയിലൂടെ ടോട്ടനം സമനില നേടിയത്. മത്സരം സമനിലയിലായതോടെ നാലാം റൗണ്ട് ലക്ഷ്യമാക്കി ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടും.
മറ്റൊരു മത്സരത്തില്‍ സ്വാന്‍സീ സിറ്റിയെ അട്ടിമറിച്ച് ഓക്സ്ഫോര്‍ഡ് യുണൈറ്റഡ് നാലാം റൗണ്ടിലെത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്വാന്‍സീയുടെ പരാജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: