പാനൂര്‍: കതിരൂര്‍ മനോജ് വധത്തിലെ പി.ജയരാജന്റെ പൊറൊട്ടു നാടകം വീണ്ടും. അറസ്റ്റും, കേസും ഭയമില്ലെന്ന് ധീരമായി വാചാടോപം നടത്തുന്ന കണ്ണൂര്‍ ജില്ലാസെക്രട്ടറിക്ക് സിബിഐ ഭയം പിടികൂടിയിട്ടു മാസങ്ങളായി. ഇപ്പോഴിതാ കേസില്‍ പ്രതിയാകും മുന്‍പു വീണ്ടും ജാമ്യത്തിനായി കോടതിയുടെ കനിവ് തേടി പി.ജയരാജന് ഹര്‍ജി നല്കിയിരിക്കുന്നു.കേസില്‍ പ്രതിയാകുമെന്നു ഏതാണ്ടുറപ്പായ പി.ജയരാജന് സിബിഐയുടെ ചോദ്യങ്ങള്‍ നേരിടാന്‍ ത്രാണിയില്ലാതെ രക്ഷപ്പെടാന്‍ അടവുപതിനെട്ടും പയറ്റുകയാണ്. ആദ്യ ചോദ്യം ചെയ്യലില്‍ പരിയാരത്തു ചികിത്സ തേടിയ പി. ജയരാജന് ഇനി അതു നടക്കില്ലെന്ന് തിരിച്ചറിവില്‍ രാഷ്ട്രീയ ആരോപണവുമായാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.തിരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപി നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് ഇതെന്നാണ് പി.ജയരാജന് പൊയ്വെടി പൊട്ടിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാവണമെന്ന വ്യവസ്ഥയില്‍ പുറത്തിറങ്ങിയ പി.ജയരാജന് സിബിഐയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കേസില്‍ പ്രതിയാകും മുന്‍പ് മുന്‍കൂര്‍ ജാമ്യം തേടല്‍. തോക്കിനും, ലാത്തിക്കും മുന്പില് തോറ്റിട്ടില്ലായെന്ന് പാടിപഠിപ്പിച്ച നേതാവ് അന്വേഷണത്തെ ഭയന്ന് മാരത്തോണ്‍ ഓട്ടമോടുന്നത് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. പ്രതിസന്ധികളെ നേരിടണമെന്ന് പ്രസംഗിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ ഒളിച്ചോടുകയും ചെയ്യുന്ന ജില്ലാസെക്രട്ടറിക്കെതിരെ വിമര്‍ശനവുമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്. മനോജ് വധത്തില്‍ തെളിവുകള്‍ ശാസ്ത്രീയമായി പരിഗണിച്ചാണ് സിബിഐ നീക്കമെന്നിരിക്കെ കേസില്‍ കുടുക്കുകയാണെന്ന അപവാദം ന്യായീകരിക്കത്തക്കതല്ല. ഇതു കോടതിയില്‍ ബോധിപ്പിക്കാന്‍ അവസരം ഏറെയുണ്ടെന്നിരിക്കെ അന്വേഷണവുമായി സഹകരിക്കാതെ പിന്തിരിയുന്ന സമീപനമാണ് ജില്ലാ സെക്രട്ടറി ഇതുവരെ നടത്തിയത്.അണികളെ കേസില്‍ കുടുക്കുകയും തന്റെ നേരെ വരുമ്പോള്‍ അതിനെതിരെ കൊഞ്ഞനം കുത്തുകയും ചെയ്യുന്ന നിലപാടാണ് ഇന്നലെ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിനു ഹര്‍ജി നല്‍കിയതിലൂടെ നേതാവ് നടത്തിയിട്ടുളളത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നു വീമ്പടിച്ച നേതാവ് പുതുലോകം ജയിലില്‍ കിടന്നു കൊണ്ടു കാണേണ്ടി വരുമെന്നാണ് അണിയറ സംസാരം. ജില്ലയിലെ ഒട്ടുമിക്ക രാഷ്ട്രീയ സംഘര്‍ഷങ്ങളിലെയും സൂത്രധാരനെന്ന് ആരോപണം നിലവിലുളള നേതാവ് ജനസേവനവും, യോഗയും പരിസ്ഥിതിവാദവുമെല്ലാം ഉയര്‍ത്തി പിടിച്ച് ഈയിടെ രംഗത്തു വന്നതും ഏറെ ചര്‍ച്ചയായിരുന്നു. ചോരയില്‍ കുതിര്‍ന്ന കണ്ണൂരിന് ശാന്തി ലഭിക്കാന്‍ യോഗയും, യാഗവും ചിലരുടെ കാരാഗ്രഹ വാസവുമൊക്കെ ആവശ്യമാണെന്നു സംസാരമുണ്ട്. നിയമത്തെ ഭയമില്ലാത്തവര്‍ കോടതിയുടെ കനിവു കാത്തു നില്‍ക്കുന്നത് കാലം കരുതിവെച്ചതാണെന്ന് പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: